ജക്കാർത്ത: ഇൻഡോനേഷ്യൻ സന്ദർശനത്തിനിടെ ഫ്രാൻസിസ് മാർപാപ്പയെ ആക്രമിക്കാൻ പദ്ധതിയിട്ട 7 പേർ അറസ്റ്റിലായി. ജക്കാർത്ത, ബൊഗോർ, ബെക്കാസി, വെസ്റ്റ് സുമാത്ര എന്നിവിടങ്ങളിൽ നിന്ന് തിങ്കൾ, ചൊവ്വ ദിവസങ്ങളിലായാണ് ഇവർ അറസ്റ്റിലായത്. ഇവർ ഒരേ ഭീകര ശൃംഖലയിൽപ്പെട്ടവരാണോ എന്ന് വ്യക്തമല്ല. സമൂഹ മാദ്ധ്യമത്തിലൂടെ ഇവർ ഭീഷണി സന്ദേശങ്ങൾ പ്രചരിപ്പിച്ചിരുന്നു. 12 ദിവസം നീണ്ട തെക്കു കിഴക്കൻ ഏഷ്യ - ഓഷ്യാനിയ പര്യടനത്തിന്റെ ഭാഗമായി ചൊവ്വാഴ്ചയാണ് മാർപാപ്പ മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഇൻഡോനേഷ്യയിൽ എത്തിയത്. ജക്കാർത്തയിലെ ഇഷ്ത്തിഖ്‌ലാൽ മസ്ജിദിൽ അദ്ദേഹം സന്ദർശനം നടത്തിയിരുന്നു.
ഇത് തടയാനാണ് ഇവർ പദ്ധതിയിട്ടതെന്ന് പൊലീസ് പറയുന്നു. പ്രതികളിലൊരാളുടെ വീട്ടിൽ നിന്ന് ഐസിസിന്റെ ലഘുലേഖകളും ആയുധങ്ങളും കണ്ടെത്തി. ഇയാൾ മറ്റൊരു ഭീകരാക്രമണ കേസിൽ പ്രതിയാണെന്നും പൊലീസ് വ്യക്തമാക്കി.
അതേ സമയം, ഇൻഡോനേഷ്യൻ സന്ദർശനം പൂർത്തിയാക്കി പാപ്പുവ ന്യൂഗിനിയിൽ എത്തിയ മാർപാപ്പ ഇന്ന് അവിടെ വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം നൽകും. നാളെ റ്റിമോർ - ലെസ്റ്റെയിലേക്ക് തിരിക്കുന്ന അദ്ദേഹം വ്യാഴാഴ്ച സിംഗപ്പൂരിലെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |