ആലപ്പുഴ : പുന്നമടക്കായലിന്റെ ഇരുകരകളിലും തടിച്ചുകൂടിയ ജനസഞ്ചയത്തെ ആവേശത്തിന്റെ
കൊടുമുടിയിലെത്തിക്കുന്നതായിരുന്നു 70-ാമത് നെഹ്റുട്രോഫി ജലമേളയുടെ കലാശപ്പോര്. നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് വിദേശ ടൂറിസ്റ്റുകൾ ഉൾപ്പെടെ ആയിരക്കണക്കിന് വള്ളം കളിപ്രേമികളാണ് ഇന്നലെ പുന്നമടയിലേക്ക് ഒഴുകിയെത്തിയത്.
19 ചുണ്ടനുകൾ ഉൾപ്പെടെ 72 വള്ളങ്ങളാണ് മത്സരത്തിൽ മാറ്റുരച്ചത്. ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ മത്സരത്തിന്റെ അവസാനഘട്ടത്തിൽ കാണികൾ ആവേശഭരിതരായി കായലിലേക്ക് ചാടിയും വള്ളങ്ങളിലും കരയിലും നിന്ന് ആർപ്പോ വിളിച്ച് തുഴച്ചിൽക്കാരെ പ്രോത്സാഹിപ്പിച്ചു.
ആഗസ്റ്റ് രണ്ടാം ശനിയാഴ്ചയാണ് എല്ലാവർഷവും പുന്നമടയിൽ നെഹ്രുട്രോഫി മത്സരം നടത്താറുള്ളത്. ഇത്തവണ ആഗസ്റ്റ് 10ന് (രണ്ടാം ശനിയാഴ്ച) വള്ളംകളിൽ നടത്താനായി ഒരുക്കങ്ങൾ പൂർത്തിയായ വേളയിലാണ് നാടിനെ നടുക്കിയ വയനാട് ദുരന്തമുണ്ടായത്. ഇതോടെ മത്സരം മാറ്റിയെങ്കിലും വള്ളംകളി പ്രേമികളുടെ പ്രതിഷേധത്തെ തുടർന്ന് ഇന്നലെ നടത്താൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. ഇന്നലെ ഉച്ചവരെ തെളിഞ്ഞ അന്തരീക്ഷമായിരുന്നെങ്കിലും വൈകിട്ട് മൂന്ന് മണിയോടെ മൂടിക്കെട്ടിയ അന്തരീക്ഷത്തിലാണ് ചുണ്ടൻ വള്ളങ്ങളുടെ മത്സരം ആരംഭിച്ചത്. കാണികളെ നിയന്ത്രിക്കാൻ 2000ൽ അധികം പൊലീസ് സേനാംഗങ്ങളെയാണ് നിയോഗിച്ചിരുന്നത്.
പ്രധാനികൾ കന്നിക്കാർ
കളക്ടർ അലക്സ് വർഗീസിന്റെയും ആലപ്പുഴ സബ് കളക്ടർ ഷമീർ കിഷൻ, ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതി ചിട്ടയായ പ്രവർത്തനത്തിലൂടെ മത്സരങ്ങൾ കുറ്റമറ്റതാക്കി. മൂന്ന് പേരും മത്സര വള്ളംകളി നടത്തിപ്പിൽ കന്നിക്കാരായിരുന്നു. മത്സരം ആരംഭിക്കാൻ ഒരു മണിക്കൂർ വൈകിയെങ്കിലും ഇടവേള അനുവദിക്കാതെ നിശ്ചിത സമയത്ത് മത്സരം അവസാനിപ്പിക്കാനായതിൽ കളക്ടറുടെ ഇടപെടൽ എടുത്ത് പറയേണ്ടതാണ്.
സുരക്ഷാബോട്ട് ചുണ്ടനിൽ ഇടിച്ചു
മത്സരത്തിൽ രണ്ടാംസ്ഥാനത്ത് എത്തിയ കൈനകരി വില്ലേജ് ബോട്ട്ക്ളബ്ബ് തുഴഞ്ഞ വീയപുരം ചുണ്ടനിൽ പൊലീസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച സുരക്ഷാ ബോട്ട് തട്ടി തുഴച്ചിൽക്കാരിൽ ചിലർ കായലിലേയ്ക്ക് വീണു. സമീപത്ത് ഉണ്ടെയിരുന്ന മറ്റ് സുരക്ഷാ ബോട്ടുകൾ എത്തി തുഴച്ചിൽക്കാരെ കരക്ക് എത്തിച്ചു. ആർക്കും പരിക്കില്ലായിരുന്നു. സുരക്ഷയ്ക്കായി ഉദ്യോഗസ്ഥർ സഞ്ചരിച്ച സ്പീഡ് ബോട്ടുകൾ മത്സരം ആരംഭിക്കുന്നതിന് കൂട്ടിയിടിച്ചും അപകടം ഉണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |