തിരുവനന്തപുരം: കെ.എസ്.യു നടത്തിയ നിയമസഭാ മാർച്ചിൽ ഷാഫി പറമ്പിൽ എം.എൽ.എ അടക്കമുള്ളവരെ മർദ്ദിച്ച സംഭവത്തിൽ നിയമസഭയിൽ പ്രതിപക്ഷ ബഹളം. ബഹളത്തെ തുടർന്ന് സ്പീക്കർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷം സ്പീക്കറുടെ ഡയസിൽ കയറി പ്രതിഷേധിക്കുകയാണ്. ബാനറുകളും പ്ലക്കാഡുകളുമായാണ് പ്രതിപക്ഷാംഗങ്ങൾ സഭയിലെത്തിയത്. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിന്റെ ചോര പുരണ്ട വസ്ത്രവും ഷാഫി പറമ്പിലിനും അഭിജിത്തിനും മർദനമേൽക്കുന്നതിന്റെ ചിത്രങ്ങളും പ്രതിപക്ഷാംഗങ്ങൾ ഉയർത്തിക്കാട്ടി.
ചോദ്യോത്തരവേള നിറുത്തിവച്ച് അടിയന്തരപ്രമേയത്തിന്റെ നോട്ടീസ് പരിഗണിച്ച് അനുമതി നൽകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ചോദ്യോത്തവേള ബഹിഷ്കരിക്കുന്നുവെന്നും ചെന്നിത്തല അറിയിച്ചു. എന്നാൽ, ഷാഫി ഉൾപ്പെടെയുള്ളവരെ താൻ ആശുപത്രിയിൽ സന്ദർശിച്ചുവെന്നും ഡോക്ടറോട് സംസാരിച്ചുവെന്നും സ്പീക്കർ വ്യക്തമാക്കി.
വി.ടി ബൽറാം എം.എൽ.എ നിയമസഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. പൊലീസ് മർദനത്തിൽ പരിക്കേറ്റ തന്നെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് പകരം നന്ദാവനം ക്യാമ്പിലേക്കാണ് പൊലീസ് കൊണ്ടുപോയതെന്ന് ഷാഫി പറമ്പിൽ എം.എൽ.എ ആരോപിച്ചു. അതേസമയം, പൊലീസ് നിയമപരമായ നടപടികൾ സ്വീകരിക്കുകയായിരുന്നെന്ന് മന്ത്രി ഇ.പി ജയരാജൻ വിശദീകരിച്ചു. കെ.എസ്.യു പ്രവർത്തകരുടെ പ്രകടനം അക്രമാസകത്മായപ്പോൾ വാഹനത്തിന് മുമ്പിലേക്ക് വന്ന് പൊലീസിനെ ആക്രമിക്കുന്ന സ്ഥിതിയുണ്ടായെന്നും ഇ പി ജയരാജൻ പറഞ്ഞു.