മമ്മൂട്ടിയുടെ സിനിമ ജീവിതത്തിലെ നിർണായകവിജയങ്ങളിൽ ഡെന്നീസ് ജോസഫിന്റെതിരക്കഥകൾക്കും പങ്കുണ്ട്.മമ്മൂട്ടിയുമൊത്തുള്ള ആദ്യകാല ഓർമ്മകൾപങ്കുവച്ച് ഡെന്നിസ് ജോസഫ്
എന്റെ ആദ്യ സിനിമയായ ഇൗറൻ സന്ധ്യയിൽ മമ്മൂട്ടിയായിരുന്നു നായകൻ. ചിത്രീകരണം തുടങ്ങിയ ദിവസം രാവിലെ ഞാൻ സെറ്റിലെത്തി. എന്റെ തിരക്കഥയിൽ സംവിധായകൻ ജേസി സാറിന് തൃപ്തിയില്ലായിരുന്നു. പല സീനുകളും മാറ്റിയെഴുതി. ഞാൻ സിനിമയിൽ നിന്ന് പുറത്താകുമെന്ന അവസ്ഥയായി. അവസാനം അന്നത്തെ പ്രമുഖ തിരക്കഥാകൃത്തായ ജോൺപോളിനെ വയ്ക്കാൻ തീരുമാനിച്ചു. എന്റെ സമ്മതത്തോടെ ജോൺപോൾ തിരക്കഥ മാറ്റി യെഴുതി. ഒരു കാഴ്ചക്കാരന്റെ റോൾ മാത്രമായിരുന്നു ലൊക്കേഷനിൽ എനിക്കുണ്ടായിരുന്നത്. മമ്മൂട്ടി ഒരു വർഷം 40 സിനിമയിൽ വരെ അഭിനയിക്കുന്ന സമയമാണ്. പി.ജി വിശ്വംഭരൻ സംവിധാനം ചെയ്യുന്ന ഈ തണലിൽ ഇത്തിരി നേരം എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്ന് മമ്മൂട്ടിയെ ഈറൻ സന്ധ്യയുടെ സെറ്റിലേക്ക് കൊണ്ടു വരാനുള്ള ഉത്തരവാദിത്തം എനിക്കായിരുന്നു. പി.ജി വിശ്വംഭരനെ കണ്ട് കാര്യം അവതരിപ്പിച്ചു. രാത്രി 11.30 ആയപ്പോഴാണ് ചിത്രീകരണം അവസാനിച്ചത്. മമ്മൂട്ടിയുടെ വെള്ള അംബാസിഡർ കാറിൽ ഞങ്ങൾ കുട്ടിക്കാനത്തേക്ക് തിരിച്ചു. ഞാനും മമ്മൂട്ടിയും കുട്ടിക്കാനം വരെ സംസാരിച്ചു.
പുതിയ കഥകൾ ഏതെങ്കിലുമുണ്ടോയെന്ന് മമ്മൂട്ടി ചോദിച്ചു. എന്റെ മനസിൽ തോന്നിയ ചില ആശയങ്ങളും കഥകളുമൊക്കെ പറയുകയും ചെയ്തു.ഞാൻ ലൊക്കേഷനിൽ സ്ഥിരം സന്ദർശകൻ അല്ലാത്തതിനാൽ പിന്നിട് മമ്മൂട്ടിയെ കാണാൻ സാധിച്ചില്ല.
ഈറൻ സന്ധ്യയുടെ ചിത്രീകരണം അവസാനിച്ചു. ഫസ്റ്റ് കോപ്പി റെഡിയായി. എന്റെ തിരക്കഥയുമായി നേരിയ സാമ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എനിക്ക് ആ ചിത്രം ഇഷ്ടമായില്ല. ടൈറ്റിലിൽ കഥയും തിരക്കഥയും എന്റെ പേരിൽ തന്നെയാണ് കൊടുത്തത്. ഞാൻ വീണ്ടും പ്രസും മറ്റ് പരിപാടികളുമായി മുന്നോട്ടു പോയി. ഒരു ദിവസം പ്രസിന് മുന്നിൽ ഒരാൾക്കൂട്ടവും ബഹളവുമൊക്കെ കേൾക്കുന്നു. ചെന്ന് നോക്കുമ്പോൾ മമ്മൂട്ടി കയറിവരികയാണ്. വന്നയുടനെ അദ്ദേഹം എന്നോട് പറഞ്ഞു, 'എടോ തന്റെ കൈയിൽ അന്നൊരു കഥയുണ്ടെന്നു പറഞ്ഞില്ലേ. നമ്മുടെ ജൂബിലി ജോയിക്ക് അത്യാവശ്യമായി ഒരു കഥ വേണം.' അക്കാലത്ത് ജൂബിലി പ്രൊഡക്ഷൻസ് നിർമ്മിച്ച മമ്മൂട്ടി ചിത്രം സന്ദർഭം 163 ദിവസമാണ് എറണാകുളത്തു ഓടിയത്. ജൂബിലി പ്രൊഡക്ഷൻസിലെ ജോയ് തോമസിനെ എനിക്ക് കുട്ടിക്കാലം മുതലേ അറിയാം. എത്രയും പെട്ടെന്ന് തിരക്കഥ പൂർത്തിയാക്കാൻ പറഞ്ഞിട്ട് മമ്മൂട്ടി പുതിയ പടത്തിന്റെ ലൊക്കേഷനിലേക്ക് പോയി.അതിനുശേഷം മമ്മൂട്ടിക്ക് വേണ്ടി നിറക്കൂട്ട് ,പ്രണാമം,വീണ്ടും എന്നി ചിത്രങ്ങൾ ചെയ്തു. നിറക്കൂട്ട് സൂപ്പർഹിറ്റായി.
രാജാവിന്റെ മകന് ശേഷം ഞാൻ തിരക്കഥയൊരുക്കിയ രണ്ടുമൂന്നു ചിത്രങ്ങൾ വൻ പരാജയങ്ങളായി. അതുപോലെ ജോഷിയുടെയും. തുടർപരാജയങ്ങൾക്കു ശേഷം വന്ന ചിത്രമായിരുന്നു ന്യൂ ഡൽഹി. വ്യവസ്ഥാപിത സങ്കല്പങ്ങൾക്കെല്ലാം വിരുദ്ധമായ ഒരു നായകനെയാണ് ഞങ്ങൾ ന്യൂ ഡൽഹിക്കായി സൃഷ്ടിച്ചത്. വില്ലന്മാരുടെ അടികൊള്ളുന്ന നായകനെക്കുറിച്ച് അന്ന് ചിന്തിക്കാൻ പോലും കഴിയില്ലായിരുന്നു. നായകൻ പ്രതികാരം ചെയ്യുന്നത് പത്രവും പത്രവാർത്തകളും കൊണ്ടാണ്. ഇത്തരം പുതിയ രീതികളൊക്കെ വർക്കൗട്ട് ആകുമോയെന്നു ഭയന്ന് അഞ്ചാറ് നിർമ്മാതാക്കൾ നിരസിച്ച തിരക്കഥയാണത്. എന്നാൽ മലയാള സിനിമ കണ്ട ചരിത്ര വിജയങ്ങളിലൊന്നായി ന്യൂഡൽഹി.തുടർപരാജയങ്ങളിൽ നിരാശനായിരുന്ന മമ്മൂട്ടിക്കും ആ വിജയം പുത്തനുണർവ് സമ്മാനിച്ചു.അതിനു ശേഷം കഥയ്ക്ക് പിന്നിൽ,സംഘം ,തന്ത്രം,ദിനരാത്രങ്ങൾ,നായർസാബ് ,കോട്ടയം കുഞ്ഞച്ചൻ തുടങ്ങിയ ചിത്രങ്ങളിലെല്ലാം മമ്മൂട്ടിയുടെ കൂടെ പ്രവർത്തിച്ചു. കോട്ടയം കുഞ്ഞച്ചൻ സൂപ്പർഹിറ്റായി. ആദ്യമായി സംവിധാനം ചെയ്ത മനു അങ്കിളിലും മമ്മൂട്ടി നായകനായി അഭിനയിച്ചു.കുട്ടികളുടെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡും സംസ്ഥാന അവാർഡും നേടി. അഥർവ്വം ഹിറ്റായില്ലെങ്കിലും മികച്ച സിനിമയാണെന്ന അംഗീകാരം ലഭിച്ചു.സിനിമ പ്രേമികൾ ഇന്നും ചർച്ച ചെയ്യുന്ന ചിത്രങ്ങളിൽ ഒന്നാണ് അഥർവ്വം. തസ്കര വീരനും വജ്രവുമാണ് അവസാനമായി മമ്മൂട്ടിക്കായി തിരക്കഥ ഒരുക്കിയ ചിത്രങ്ങൾ.