ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ആത്മനിർഭർ പാക്കേജിലുൾപ്പെടുത്തി എം.എസ്.എം.ഇകൾക്കായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പ്രത്യേക പദ്ധതിപ്രകാരം ഇതിനകം ബാങ്കുകൾ അനുവദിച്ചത് 1.63 ലക്ഷം കോടി രൂപയുടെ വായ്പകൾ. മൊത്തം മൂന്നുലക്ഷം കോടി രൂപയുടേതാണ് എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരന്റി സ്കീം (ഇ.സി.എൽ.ജി.എസ്) എന്ന അടിയന്തര വായ്പാ പദ്ധതി.
ഇതിൽ, ഇതിനകം 1.18 ലക്ഷം കോടി രൂപ വിതരണം ചെയ്തു; 25 ലക്ഷം എം.എസ്.എം.ഇ യൂണിറ്റുകൾക്ക് പ്രയോജനം ലഭിച്ചുവെന്നും ധനമന്ത്രാലയം വ്യക്തമാക്കി. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ, ഹൗസിംഗ് ഫിനാൻസ് കമ്പനികൾ, മൈക്രോ ഫിനാൻസ് കമ്പനികൾ എന്നിവയിലൂടെയും എം.എസ്.എം.ഇകൾക്ക് മൂലധന വായ്പ ലഭ്യമാക്കുന്ന പാർഷ്യൽ ക്രെഡിറ്റ് ഗ്യാരന്റി സ്കീമിലേക്കായി 25,055 കോടി രൂപയും ബാങ്കുകൾ അനുവദിച്ചിട്ടുണ്ട്.
കർഷകർക്കായി നബാർഡ് മുഖേന 30,000 കോടി രൂപയുടെ വായ്പാ സഹായം നൽകുന്ന പദ്ധതിയിലേക്ക് ആഗസ്റ്റ് 28നകം 25,000 കോടി രൂപ അനുവദിച്ചുവെന്നും ധനമന്ത്രാലയം വ്യക്തമാക്കി. ബാക്കി 5,000 കോടി രൂപ സ്പെഷ്യൽ ലിക്വിഡിറ്റി സ്കീമിലൂടെ നബാർഡിന് റിസർവ് ബാങ്ക് നൽകും.