പ്രതിദിന രോഗികൾ 7000 കടന്നു
തിരുവനന്തപുരം : കൊവിഡ് പരിശോധന വർദ്ധിച്ചതോടെ സംസ്ഥാനം കടന്നുപോകുന്നത് വ്യാപനത്തിന്റെ ഏറ്റവും ഗുരുതരമായ സാഹചര്യത്തിലൂടെ. ഇന്നലെ പ്രതിദിന രോഗികൾ 7000 കടന്നതോടെ ചികിത്സയിലുള്ളവർ അരലക്ഷം കവിഞ്ഞു. അയൽ സംസ്ഥാനമായ തമിഴ്നാട് നേരിട്ടതിനെക്കാൾ മോശം അവസ്ഥയാണ് കേരളത്തിലെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഇന്നലെ 7006 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 6004 സമ്പർക്കരോഗികളിൽ 664 പേരുടെ ഉറവിടം വ്യക്തമല്ല. 52,678 പേരാണ് ചികിത്സയിലുള്ളത്. 93 ആരോഗ്യപ്രവർത്തകർ കൂടി രോഗബാധിതരായി. 21 മരണങ്ങളും റിപ്പോർട്ട് ചെയ്തു. തുടർച്ചയായ നാലാംദിനമാണ് മരണസംഖ്യ 20 കടക്കുന്നത്. ചികിത്സയിലായിരുന്ന 3199 പേർ രോഗമുക്തരായി. രോഗവ്യാപനം രൂക്ഷമായിരിക്കുന്ന തലസ്ഥാനത്ത് സ്ഥിതി അതീവസങ്കീർണമാക്കി പ്രതിദിന രോഗികൾ ആയിരം കടന്നു. 1050 പുതിയ രോഗികളാണ് ജില്ലയിലുള്ളത്. മലപ്പുറം 826, എറണാകുളം 729, കോഴിക്കോട് 684, തൃശൂർ 594, കൊല്ലം 589, പാലക്കാട് 547, കണ്ണൂർ 435, ആലപ്പുഴ 414, കോട്ടയം 389, പത്തനംതിട്ട 329, കാസർകോട് 224, ഇടുക്കി 107, വയനാട് 89 എന്നിങ്ങനെയാണ് ജില്ലകളിലെ സ്ഥിതി. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 58,779 സാമ്പിളുകൾ പരിശോധിച്ചു. ഏറ്റവും ഉയർന്ന പ്രതിദിന പരിശോധനാ നിരക്കാണിത്.
ആകെ രോഗികൾ 1,67,939
രോഗമുക്തർ 1,14,530
ആകെ മരണം 656