കൊട്ടിയൂർ: ബഹുവർണ്ണ പോസ്റ്ററുകളും ബാനറുകളുമൊക്കെയായി നാടെങ്ങും പ്രചാരണം കൊടുമ്പിരി കൊള്ളുമ്പോൾ അമ്പായത്തോട്ടിലെ ചില വീടുകൾക്ക് മുമ്പിൽ സ്ഥാപിച്ച ബാനറുകളിലെ വാചകം ഇങ്ങനെയാണ്. 'വന്യമൃഗശല്യത്തിന് പരിഹാരം കാണാൻ കഴിയാത്തവർക്ക് ഇവിടെ വോട്ടില്ല' എന്നാണ് പ്രതികരണവേദിയുടെ പേരിൽ ഉയർന്ന ഈ ബാനറുകളിലുള്ളത്.
കാട്ടാന, കാട്ടുപന്നി, കുരങ്ങ്, മാൻ, മലയണ്ണാൻ തുടങ്ങിയ വന്യമൃഗങ്ങൾ രാപകൽ വ്യത്യാസമില്ലാതെ ജനവാസ കേന്ദ്രത്തിലെത്തി കൃഷി നശിപ്പിക്കുകയും കർഷകരുടെ ജീവന് ഭീഷണി ഉയർത്തുകയും ചെയ്യാൻ തുടങ്ങിയിട്ട് ഏറെ നാളുകളായി. കൊട്ടിയൂർ, കേളകം, കണിച്ചാർ, പേരാവൂർ, ആറളം, മുഴക്കുന്ന് തുടങ്ങിയ പഞ്ചായത്തുകളിലെല്ലാം കാട്ടാന ശല്യം രൂക്ഷമാണ്. വിവരമറിഞ്ഞെത്തുന്ന വനം വകുപ്പ് ഉദ്യോഗസ്ഥർ കാട്ടാനകളെ വനത്തിലേക്ക് തുരത്തിയാലും തൊട്ടടുത്ത ദിവസം ഇവ ജനവാസ കേന്ദ്രങ്ങളിലെത്തി നാശം വിതയ്ക്കും. ആനമതിൽ ഉൾപ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങൾ ഒരുക്കാൻ പദ്ധതിയുണ്ടെങ്കിലും നിലവിൽ നടപ്പായിട്ടില്ല. ആറു വർഷത്തിനിടെ എട്ടു പേർക്കാണ് കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടത്. പരിക്കുപറ്റിയവർ നിരവധി.
കഴിഞ്ഞ മാർച്ചിലാണ് കൊട്ടിയൂർ പന്ന്യാംമലയിലെ കർഷകനായിരുന്ന മേല്പനാംതോട്ടത്തിൽ ആഗസ്തി കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ വെടിഞ്ഞത്. കാട്ടാന ആക്രമണത്തെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ പന്ന്യാംമലയിലെ വേലിക്കകത്ത് മാത്യു ഇപ്പോഴും ചികിത്സയിലാണ്. അഞ്ചു ശസ്ത്രക്രിയകൾ കഴിഞ്ഞ അദ്ദേഹത്തിന് ഇതിനോടകം 10 ലക്ഷത്തിലധികം രൂപ ചെലവായിട്ടുണ്ട്.വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം വേണമെന്ന കർഷകരുടെ മുറവിളിക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. ഈ സാഹചര്യത്തിലാണ് കർഷകർ ആശയ പ്രചാരണത്തിന് പുതിയ മാർഗ്ഗം കണ്ടെത്തിയത്.
സുനിൽ മലങ്കോട്ടയ്ക്കൽ, ജോസ് പള്ളിക്കാമഠം, ജോയി നമ്പുടാകം തുടങ്ങിയ കർഷകരുടെ വീടുകൾക്ക് മുമ്പിലാണ് ഇപ്പോൾ ബാനറുകൾ സ്ഥാപിച്ചിട്ടുള്ളതെങ്കിലും പ്രദേശത്തെ നിരവധി കർഷകരുടെ പിന്തുണ തങ്ങൾക്കുണ്ടെന്ന് സുനിൽ മലങ്കോട്ടയ്ക്കൽ പറഞ്ഞു.
അധികൃതർ വാഗ്ദാനങ്ങൾ നൽകുന്നതല്ലാതെ പാലിക്കാത്തതിലാണ് കർഷകർക്ക് പ്രതിഷേധം. കണ്ണൂർ ജില്ലയിൽ ഒരു ആന പ്രതിരോധമതിൽ പണിയുകയാണെങ്കിൽ ആദ്യ പരിഗണന കൊട്ടിയൂരിനായിരിക്കുമെന്ന അധികൃതരുടെ ഉറപ്പ് ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. ജനവാസ കേന്ദ്രത്തിലേക്ക് കാട്ടാനയിറങ്ങാതിരിക്കാനായി സ്ഥാപിച്ച നിലവിലെ വൈദ്യുത വേലിക്ക് പുറമെ രണ്ടാമതൊന്നും കൂടി സ്ഥാപിക്കുമെന്ന് ഉറപ്പു നൽകിയിരുന്നെങ്കിലും നടപ്പായില്ല. റാപ്പിഡ് റെസ്പോൺസ് ടീമിന്റെ ഒരു യൂണിറ്റ് എപ്പോഴും കണ്ടപ്പുനം ഫോറസ്റ്റ് ഓഫീസ് കേന്ദ്രീകരിക്കുമെന്ന വാക്കും പാഴായി.
തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങൾക്ക് ഇതിന് പരിഹാരം കാണാൻ കഴിയുമെന്നല്ല പറയുന്നത്. അവർ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ സത്വര ശ്രദ്ധയിൽ ഇത്തരം പ്രശ്നങ്ങൾ അവതരിപ്പിക്കണം. അത്തരമൊരു ഇടപെടലിലൂടെ കർഷകരുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉറപ്പാക്കണമെന്നും പ്രതികരണവേദി നേതാവായ സുനിൽ മലങ്കോട്ടയ്ക്കൽ പറഞ്ഞു