ഇരിട്ടി: ഇരിട്ടി നഗരസഭയിൽ ഇത്തവണ നടക്കുന്നത് ശക്തമായ ത്രികോണ മത്സരം. കഴിഞ്ഞതവണ എൽ.ഡി.എഫിന് ലോട്ടറിയടിച്ചതു പോലെയായിരുന്നു പ്രഥമ ഇരിട്ടി നഗരസഭയുടെ ഭരണം ലഭിച്ചത്.
33 അംഗ നഗരസഭയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു കോൺഗ്രസ്. എന്നാൽ മുസ്ലീം ലീഗ് നേതാവ് എം.പി അബ്ദുൾ റഹ്മാന്റെ നേതൃത്വത്തിലുള്ള മൂന്ന് ലീഗ് കൗൺസിലർമാർ ചെയർമാൻ തിരഞ്ഞെടുപ്പിൽ വിട്ടുനിന്നതോടെ യു.ഡി.എഫിന് ഭരണം നഷ്ടപ്പെടുകയായിരുന്നു. നഗരസഭയുടെ ഭരണം എൽ.ഡി.എഫിന് ലഭിച്ചു.
രണ്ട് കൗൺസിലർമാർ മാപ്പ് അപേക്ഷിച്ചതിനെ തുടർന്ന് ലീഗിൽ തിരിച്ചെത്തി. പാർട്ടി വിരുദ്ധ നിലപാട് സ്വീകരിച്ച അബ്ദുൾ റഹ്മാനെ പാർട്ടി പുറത്താക്കിയെങ്കിലും പിന്നിട് പാർട്ടി തിരിച്ചെടുത്തു. എന്നാൽ 2023 വരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യത കൽപ്പിച്ചതിനെ തുടർന്ന് അബ്ദുൾ റഹ്മാന് ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല. ചെയർമാൻ തിരഞ്ഞെടുപ്പിൽ മുന്നണിയെ വഞ്ചിച്ച കൗൺസിലർ ടി.കെ ഷെരിഫയെ ലീഗ് മത്സരരംഗത്തിറിക്കിയിട്ടുണ്ട്. ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസ് റിബൽ രംഗത്തു വന്നെങ്കിലും അവസാന നിമിഷം കോൺഗ്രസ് നേതൃത്വം ഇടപെട്ട് പത്രിക പിൻവലിപ്പിക്കുകയായിരുന്നു. ലീഗ് കൗൺസിലർമാരുടെ ചതി കോൺഗ്രസ് പ്രവർത്തകരുടെ മനസ്സിൽ ഇപ്പോഴും ഉയരുന്നുണ്ടെന്നതിന് തെളിവുകൂടിയാണിത്.
ഭരണം നിലനിർത്താൻ എൽ.ഡി.എഫും ഭരണം പിടിച്ചെടുക്കാൻ യു.ഡി.എഫും ശക്തി കൂടുതൽ തെളിയിക്കാൻ എൻ.ഡി.എയും ശക്തമായ മത്സരമാണ് നടത്തുന്നത്. സ്ഥാനാർത്ഥികൾ രണ്ടും മൂന്നും വട്ടം വീടുകളിലെത്തി വോട്ടർമാരെ നേരിട്ടുകണ്ട് വോട്ടഭ്യർത്ഥന നടത്തി കഴിഞ്ഞു.
ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രചാരണ രംഗം എൽ.ഡി.എഫ് സജീവമാക്കുമ്പോൾ, നഗരസഭയ പിന്നോട്ടു നയിക്കുകയായിരുന്നു എൽ.ഡി.എഫ് ഭരണമെന്ന് യു.ഡി.എഫ് വാദിക്കുന്നു. നഗരസഭയിൽ ശക്തമായ പ്രതിപക്ഷമായി നിലകൊണ്ടത് തങ്ങളായിരുന്നു.എന്നാന്ന് എൻ.ഡി.എ പറയുന്നത്.
33 വാർഡുകളിലും ശക്തമായ ത്രികോണ മത്സരം നടക്കുമ്പോൾ 12 വാർഡുകളിൽ മത്സരിച്ച് ശക്തി തെളിയിക്കാനുള്ള ശ്രമത്തിലാണ് എസ്.ഡി.പി.ഐ. കഴിഞ്ഞതവണ പല വാർഡുകളിലും വെൽഫെയർ പാർട്ടി മത്സരിച്ചിരുന്നുവെങ്കിലും ഇത്തവണ അവർ യു.ഡി.എഫിന് പിന്തുണ നൽകി യു.ഡി.എഫിൽ നിന്ന് ഒരു സീറ്റ് വാങ്ങി അവർ മത്സരിക്കുകയാണ്. വെൽഫെയർ പാർട്ടിയുടെ വോട്ടുകൾ ലഭിക്കുന്നതോടെ കൂടുതൽ സീറ്റുകളിൽ വിജയപ്രതീക്ഷയിലാണ് യു.ഡി എഫ്. കഴിഞ്ഞ തവണ യു.ഡി. എഫ് 15, എൽ.ഡി.എഫ് 13, ബി.ജെ.പി 5 എന്ന നിലയിലായിരുന്നു കക്ഷിനില..