ആലപ്പുഴ: കാലങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം ആലപ്പുഴ ബൈപ്പാസ് 28ന് ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും ചേർന്നാണ് ബൈപ്പാസിന്റെ ഉദ്ഘാടനം നിർവഹിക്കുക. പ്രധാനമന്ത്രിക്ക് എത്താൻ അസൗകര്യം ഉണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് അറിയിപ്പ് ലഭിച്ചു. ഇതേ തുടർന്നാണ് ഉദ്ഘാടനത്തിനായി നിതിൻ ഗഡ്ക്കരി എത്തുന്നത്. പണി പൂർത്തിയാക്കിയെങ്കിലും പ്രധാനമന്ത്രിയുടെ സൗകര്യത്തിനായി ഇത്രയും ദിവസം കാത്തിരിക്കുകയായിരുന്നു സംസ്ഥാന സർക്കാർ.
34 വർഷത്തിന് മുൻപ് 1987ലാണ് ആലപ്പുഴ ബൈപ്പാസിന് തറക്കല്ലിട്ടത്. ദേശീയപാതയിലെ കൊമ്മാടിയിൽ നിന്ന് തുടങ്ങി കടലിനോട് ചേർന്ന് 3.2 കിലോമീറ്റർ എലിവേറ്റഡ് ഹൈവേ ആണ് കളർകോട് ദേശീയപാതയിലെത്തുക. ബൈപ്പാസ് യാഥാർത്ഥ്യമായാൽ തിരുവനന്തപുരം ഭാഗത്തേക്കും എറണാകുളം ഭാഗത്തേക്കും പോകുന്നവർക്ക് ആലപ്പുഴ നഗരത്തിലെ ഗതാഗതക്കുരുക്കിൽപ്പെടാതെ ആലപ്പുഴ ബീച്ചിനരികിലൂടെ യാത്ര ചെയ്യാൻ കഴിയും.