കോഴിക്കോട്: കോഴിക്കോട് കേന്ദ്രീകരിച്ച് മലബാർ സംസ്ഥാന രൂപീകരണത്തിന് ആസൂത്രിതമായ ശ്രമം നടക്കുന്നതായി ആരോപിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സമസ്ത കേരളാ സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ (എസ്.കെ.എസ്.എസ്.എഫ്) നേതാവ് അടുത്തിടെ ഈ ആവശ്യം മുന്നോട്ട് വെച്ചതും മുസ്ലീം ലീഗിന്റെ ഒത്താശ അതിനുള്ളതും അങ്ങേയറ്റം അപകടകരമാണെന്നും വിജയയാത്രയ്ക്ക് വടകരയിൽ നൽകിയ സ്വീകരണത്തിൽ അദ്ദേഹം പറഞ്ഞു.
ബാംഗ്ലൂരിൽ നടന്ന പോപ്പുലർ ഫ്രണ്ടിന്റെ സമ്മേളനത്തിലാണ് ഈ അജണ്ട ശക്തമാക്കാൻ തീരുമാനമുണ്ടായത്. 1921ൽ മലപ്പുറത്ത് സംഭവിച്ചത് കേരളം മുഴുവൻ ആവർത്തിക്കാനുള്ള ഒരുക്കത്തിലാണ് മതതീവ്രവാദികൾ. കേരളം ഒരു അഗ്നി പർവ്വതത്തിന് മുകളിലാണ്. വടകര പുതുപ്പണത്ത് നിന്നുപോലും യു.പിയിൽ ആക്രമണം നടത്താൻ ഭീകരവാദികൾ പോകുന്നു. ലൗജിഹാദ് നടത്തി പാവപ്പെട്ട പെൺകുട്ടികളെ സിറിയയിലേക്ക് എത്തിക്കുന്നുവെന്നും സുരേന്ദ്രൻ പറയുന്നു.
കോഴിക്കോട് ജില്ലയിൽ കോൺഗ്രസ് ഒരു സീറ്റിലും ജയിക്കാത്തതിന് കാരണം ലീഗാണ്. നല്ല സീറ്റൊക്കെ ലീഗിന്റെ കയ്യിലാണ്. കൊടുവള്ളിയിൽ മുരളീധരനെ വരെ ലീഗ് കാലുവാരി. മലപ്പുറത്തിന് പുറമെ പല മണ്ഡലങ്ങളും ഒരു പ്രത്യേക മതവിഭാഗത്തിനുള്ള റിസർവേഷനാക്കി മാറ്റുകയാക്കുകയാണ് ലീഗ്. കോഴിക്കോട് സൗത്ത്, കുന്നമംഗലം തുടങ്ങി കോഴിക്കോട് ജില്ലയിലെ പല മണ്ഡലത്തിലും ഇനി ഭൂരിപക്ഷ വിഭാഗക്കാർക്ക് മത്സരിക്കാനാവില്ലെന്നും സുരേന്ദ്രൻ ഓർമ്മിപ്പിച്ചു.
യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഉപമുഖ്യമന്ത്രി സ്ഥാനം ലീഗിനാണെന്ന് ഉറപ്പാണ്. അവർ നാളെ മുഖ്യമന്ത്രി സ്ഥാനം വേണമെന്ന് പറയും. കോൺഗ്രസിലെ ഒരു ഹിന്ദു നേതാവിനും ഇനി രക്ഷയില്ല. കോൺഗ്രസ് വർഗീയ ശക്തികളുടെ കീഴിലാണെന്നും ആരാണ് നേതാവെന്ന് തീരുമാനിക്കുന്നത് മുസ്ലീം ലീഗും ജമാഅത്തെ ഇസ്ലാമിയുമാണെന്നും സുരേന്ദ്രൻ ആരോപിച്ചു.