ഹരിപ്പാട്: ടി.പി.ചന്ദ്രശേഖരനെ അതിക്രൂരമായി വെട്ടിക്കൊന്ന വാൾ സി.പി.എം വീണ്ടും പുറത്തെടുത്തിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പാനൂരിലെ പുല്ലൂക്കരയിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിനെ നീചമായാണ് സി.പി.എം വെട്ടിക്കൊലപ്പെടുത്തിയത്. കൊലയാളികളുടെ പാർട്ടിയായ സി.പി.എം തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പരാജയ ഭീതിയിൽ അക്രമം അഴിച്ചുവിടുകയാണ്. കണ്ണൂരിലെ സി.പി.എമ്മിന്റെ ഉന്നത നേതാക്കൾക്കും കൊലപാതകത്തിൽ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
എൻ.എസ്.എസിനെ വിരട്ടാൻ സി.പി.എം നോക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു. എൻ.എസ്.എസിനെ വരുതിക്ക് നിറുത്താനുള്ള സി.പി.എമ്മിന്റെ ശ്രമങ്ങൾ നടന്നില്ല. എൻ.എസ്.എസ് നിലപാട് തുറന്നു പറഞ്ഞപ്പോൾ ഭീഷണിയുമായെത്തി. അയ്യപ്പന്റെ പേര് ഉപയോഗിച്ചതിനാണ് എൻ.എസ്.എസിനെതിരെ മന്ത്രി ബാലന്റെ പരാതിയെങ്കിൽ ആദ്യം കേസെടുക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനെതിരെയാണ്. തിരഞ്ഞെടുപ്പ് ഫലം യു.ഡി.എഫിന് അനുകൂലമാകുമെന്നും ചെന്നിത്തല പറഞ്ഞു.
യു.ഡി.എഫ് വൻഭൂരിപക്ഷത്തിൽ വരും
സംസ്ഥാനത്ത് യു.ഡി.എഫ് വൻഭൂരിപക്ഷത്തിൽ അധികാരത്തിൽ വരുമെന്നാണ് വോട്ടെടുപ്പ് കഴിഞ്ഞപ്പോഴത്തെ വിലയിരുത്തലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.അഞ്ച് വർഷത്തെ ഇടത് ദുർഭരണത്തിനെതിരെ ജനം വോട്ടുചെയ്തു. പ്രതിപക്ഷം ഉയർത്തിക്കൊണ്ടുവന്ന എല്ലാ വിഷയങ്ങളും ശരിയായിരുന്നു എന്ന് ജനങ്ങൾക്ക് ബോദ്ധ്യമായി. സർക്കാരിന്റെ കൊള്ളയും അഴിമതിയും പുറത്തു കൊണ്ടുവന്ന പ്രതിപക്ഷത്തെ ജനം വിശ്വസിക്കുന്നുവെന്നാണ് വോട്ടെടുപ്പിൽ കണ്ട ജനവികാരത്തിന്റെ അർത്ഥമെന്നും അദ്ദേഹം പറഞ്ഞു.