ഇംഫാൽ: ടോക്കിയോ ഒളിമ്പിക്സിൽ ഭാരദ്വോഹനത്തിൽ വെളളിമെഡൽ നേടി ഇന്ത്യയുടെ അഭിമാനമായ മീരാബായ് ചാനു തന്റെ നേട്ടത്തിന് നന്ദിപറയുന്നത് ട്രക്ക് ഡ്രൈവർമാരോടാണ്.മെഡൽ നേട്ടത്തിനുശേഷം നാട്ടിൽ തിരിച്ചെത്തിയ മീര ആദ്യം തിരഞ്ഞതും ട്രക്ക് ഡ്രൈവർമാരെ തന്നെയാണ്. തന്‍റെ കരിയറിന്‍റെ തുടക്കത്തില്‍ ഏറെ സഹായിച്ചത് ആ ട്രക്ക് ഡ്രൈവർമാരായിരുന്നു എന്നതായിരുന്നു കാരണം.
ഇംഫാലിൽ നിന്ന് ഇരുപത്തഞ്ച് കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലായിരുന്നു മീരയുടെ താമസം. ആവശ്യത്തിന് ഗതാഗത സൗകര്യങ്ങളില്ല. പരിശീലനത്തിനായി പോകുന്നത് ഏറെ കഠിനമായിരുന്നു. ഈ സമയത്തായിരുന്നു ട്രക്ക് ഡ്രൈവർമാരുടെ സഹായം മീരയ്ക്ക് ലഭിച്ചത്. ഗ്രാമത്തിൽ നിന്ന് മണലുമായി നഗരത്തിലേക്ക് പോകുന്ന ട്രക്കുകളിൽ കയറിയാണ് മീര പരിശീലനത്തിനായി ഇംഫാലിലെ ഖുമാന്‍ ലാംപക് സ്പോര്‍ട്സ് കോംപ്ലെക്സിലേക്ക് പോയിരുന്നത്. ചായക്കട നടത്തുന്ന മീരയുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി നന്നായി അറിയാമായിരുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ സൗജന്യമായാണ് ചാവനുവിനെ ദിവസും ഇംഫാലിലെത്തിച്ചിരുന്നത്. അമ്മയുടെ ചായക്കടയിൽ നിന്നാണ് ഡ്രൈവർമാർ പതിവായി ചായകുടിച്ചിരുന്നത്. അങ്ങനെയാണ് മീരയും അവരുടെ സഹയാത്രികരായത്.
മെഡൽ നേട്ടവുമായി ഇന്ത്യയിലെത്തിയശേഷം തന്നെ പണ്ട് സഹായിച്ച ഡ്രൈവർമാരെപ്പറ്റി മീര പ്രത്യേകം പറഞ്ഞിരുന്നു. പണ്ട് സൗജന്യമായി ഇംഫാലിലെത്തിച്ചിരുന്ന ഡ്രൈവർമാരെ കണ്ടെത്തിയ മീരയും കുടുംബവും അവരെ വീട്ടിലേക്ക് വിളിച്ചുവരുത്തി ആദരിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തിരുന്നു. പ്രശസ്തിയുടെ കൊടുമുടി കയറിപ്പോഴും പഴയതൊന്നും മറക്കാത്ത മീരയ്ക്ക് അഭിനന്ദനങ്ങളുടെ പ്രവാഹമാണിപ്പോൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |