നാഗർകോവിൽ: മലയാള നാടിന് വേണ്ടി അമ്പത്തിയൊന്ന് അക്ഷരദേവതാ വിഗ്രഹങ്ങൾ കൊത്തിമിനുക്കുകയാണ് കന്യാകുമാരി ജില്ലയിലെ മൈലാടി ഗ്രാമം. തഞ്ചാവൂർ കഴിഞ്ഞാൽ തെക്കേ ഇന്ത്യയിലെ പ്രധാന ശിൽപനിർമ്മാണ സ്ഥലമാണ് മൈലാടി. രാജ്യത്തെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലെയും വിഗ്രഹങ്ങൾ മൈലാടിയിലാണ് പണി കഴിപ്പിക്കുന്നത്. അക്ഷരദേവതകളുടെ വിഗ്രഹങ്ങൾ നിർമ്മിക്കുന്ന തിരക്കിലാണിപ്പോൾ ഇവിടത്തെ ശില്‌പികൾ.
ഒരുകാലത്ത്, കറുത്തതും കാഠിന്യമുള്ളതുമായ പാറക്കൂട്ടങ്ങൾ നിറഞ്ഞ പ്രദേശമായിരുന്നു മൈലാടി. തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന ഈ പ്രദേശത്തെ തിരുവിതാംകൂർ മഹാരാജാവ് ശിൽപനിർമാണ മേഖലയായി പ്രഖ്യാപിക്കുകയും ശിൽപികൾക്ക് ഭൂമിയിൽ പ്രത്യേക അവകാശം നൽകുകയും ചെയ്‌തിരുന്നു. ഇന്നും മൈലാടിയിലെ ശില്‌പനിർമ്മാണം തുടർന്നു പോരുന്നു. പാറ പൊട്ടിച്ചെടുക്കുന്നതിനും കൊത്തുമ്പോൾ അടർന്നു പോകാത്ത ഉറപ്പുള്ള കല്ലുകളുമാണ് ശിൽപ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്.
ഓരോ അക്ഷരത്തിനും
ഓരോ ദേവി
ചരിത്രത്തിലാദ്യമായിട്ടാകും അക്ഷര ദേവതകൾക്ക് വേണ്ടി അമ്പത്തിയൊന്ന് ശില്‌പങ്ങൾ നിർമ്മിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം, വെങ്ങാനൂർ പൗർണമി കാവ് ക്ഷേത്രത്തിലാണ് അക്ഷര ദേവതകളെ പ്രതിഷ്‌ഠിക്കുന്നത്. പൊതുവേ അക്ഷര ദേവതയായി കണക്കാക്കുന്നത് സരസ്വതി ദേവിയെയാണ്. എന്നാൽ, മലയാളത്തിലെ ഓരോ അക്ഷരത്തിനും ഓരോ ദേവീസങ്കല്‌പമുണ്ട്. 'അ'എന്ന അക്ഷരത്തിന് അമൃതാദേവി, 'ആ' എന്ന അക്ഷരത്തിന് ആകർശന ദേവി എന്നിങ്ങനെ 51 അക്ഷരങ്ങൾക്കും ഓരോ ദേവീശില്‌പങ്ങളാണ് തയാറാക്കുന്നത്. അമ്പത്തിയൊന്ന് അക്ഷരദേവതമാരിൽ ഒരാൾ മാത്രമാണ് സരസ്വതി. ‘ത’ എന്ന അക്ഷരത്തെയാണ് സരസ്വതി പ്രതിനിധാനം ചെയ്യുന്നത്. വ്യത്യസ്‌ത രൂപത്തിലും ഭാവത്തിലുമാണ് ഓരോന്നും നിർമ്മിക്കുന്നത്. ഓരോ വിഗ്രഹത്തിനും മൂന്നര അടി വലിപ്പം വരും.
പ്രതിഷ്‌ഠ വിജയദശമി നാളിൽ
ശില്‌പങ്ങളുടെ പണികൾ പൂർത്തിയായ ശേഷം ഒക്ടോബർ ആദ്യം മൈലാടിയിൽ നിന്ന് ശില്‌പങ്ങൾ ക്ഷേത്രത്തിലെത്തിക്കും. വിജയദശമി നാളിൽ വിഗ്രഹ പ്രതിഷ്‌ഠ നടത്തും. തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ മുഖ്യപുരോഹിതനും ശ്രീപദ്മനാഭസ്വാമിയുടെ പ്രതിനിധിയും സംസ്‌കൃത പണ്ഡിതനുമായ പുഷ്‌പാഞ്ജലി സ്വാമിയാർ അച്യുതഭാരതി, എം.എസ്. ഭുവനചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വർഷങ്ങളോളം നീണ്ടുനിന്ന പഠനഗവേഷണങ്ങളുടെ ഭാഗമായി അമ്പത്തിയൊന്നു ദേവതമാരെ ശിൽപങ്ങളിലൂടെ പുനഃസൃഷ്‌ടിക്കുന്നത്. ശില്‌പ നിർമാണ പ്രവർത്തനങ്ങൾക്കായി 50 ലക്ഷത്തോളം രൂപ ചെലവായിട്ടുണ്ട്. 51 കുടുംബങ്ങളാണ് ചെലവ് വഹിക്കുന്നത്.
പല ക്ഷേത്രങ്ങൾക്ക് വേണ്ടിയും ഇതിന് മുമ്പ് ഒരുപാട് ശില്‌പങ്ങൾ നിർമിച്ചിട്ടുണ്ട്. എന്നാൽ മലയാള അക്ഷരങ്ങൾ കൊണ്ട് ഇങ്ങനെ അക്ഷര ദേവതാവിഗ്രഹങ്ങൾ പണിയുന്നത് ആദ്യമായിട്ടാണ്. അതൊരു നിയോഗമായിട്ടാണ് കാണുന്നത്. മൂന്ന് വർഷംമുമ്പേ ആരംഭിച്ചതാണ്. ഇപ്പോൾ അവസാനഘട്ട പണികളാണ് നടക്കുന്നത്.
മദൻകുമാർ, ശില്പി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |