കൊല്ലങ്കോട്: ചെമ്മണാമ്പതി ചപ്പക്കാട്ടിൽ കാണാതായ ആദിവാസി യുവാക്കൾക്കായി 21 ദിവസമായി തെരച്ചിൽ തുടരുന്നു, തുമ്പ് കണ്ടെത്താനാകാതെ പൊലീസ്. ഇതോടെ ക്രൈംബ്രാഞ്ചിനെ അന്വേഷണം ഏൽപ്പിക്കണമെന്ന ആവശ്യം ശക്തമാണ്.
ചപ്പക്കാട് ആദിവാസി കോളനി സ്വദേശികളായ സാമുവൽ (സ്റ്റീഫൻ -28), മുരുകേശൻ (28) എന്നിവർ കഴിഞ്ഞമാസം 30നാണ് കാണാതാകുന്നത്. രാത്രി വീട്ടിൽ നിന്ന് ഇറങ്ങിയതിനുശേഷം ഇരുവരെയും ആരും കണ്ടിട്ടില്ല. സ്വകാര്യ തോട്ടങ്ങളിൽ സ്ഥാപിച്ച വൈദ്യുതി വേലിയിൽ തട്ടി യുവാക്കൾക്ക് ജീവഹാനി സംഭവിച്ചതാകാമെന്നാണ് ഉൗരുമൂപ്പൻ ചിന്നച്ചാമി ഉൾപ്പെടെയുള്ളവരുടെ സംശയം.
കോളനിവാസികൾ സംശയിക്കുന്ന തോട്ടങ്ങളിൽ സമഗ്രമായ പരിശോധന നടത്താൻ പൊലീസ് തയാറാകുന്നില്ലെന്നും കോളനിവാസികൾ ആരോപിക്കുന്നു. അന്വേഷണ പുരോഗതി വിലയിരുത്താൻ കഴിഞ്ഞദിവസം ജില്ലാ പൊലീസ് മേധാവി കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിൽ എത്തിയിട്ടും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.
പാലക്കാട് നിന്നെത്തിയ ഡോഗ് സ്ക്വാഡ് സ്വകാര്യ തോട്ടങ്ങളിൽ തെരച്ചിൽ നടത്തിയെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. സമീപത്തെ തോട്ടങ്ങളിലെ 26 ലധികം കിണറുകളിൽ അഗ്നിശമന സേനയുടെ സ്കൂബ സംഘം ഇതിനകം തെരച്ചിൽ നടത്തിയെങ്കിലും സൂചനയൊന്നും ലഭിച്ചിട്ടില്ല.
ദുരൂഹതയുള്ളതിനാൽ ചപ്പക്കാട്, മൂച്ചങ്കുണ്ട് പ്രദേശത്തുള്ളവർ രാത്രി പുറത്തിറങ്ങാൻ മടിക്കുന്നുണ്ട്. അനധികൃത വൈദ്യുതി വേലികളിൽ തട്ടി കോളനിവാസി ഉൾപ്പെടെ മൂന്നിലധികം പേർ മുതലമടയിൽ പത്ത് വർഷങ്ങൾക്കുമുമ്പ് മരിച്ചതാണ് കോളനിവാസികളെ ഭീതിയിലാക്കുന്നത്. ഞായർ, തിങ്കൾ ദിവസങ്ങളിലും തോട്ടങ്ങളിൽ തെരച്ചിൽ നടത്തിയതായി സി.ഐ: വിപിൻദാസ് പറഞ്ഞു.
കാണാക്കഥ
കാണാതായത് സാമുവൽ, മുരുകേശൻ എന്നിവരെ
വൈദ്യുതവേലിയിൽ മരിച്ചിട്ടുണ്ടാകുമെന്ന് നിഗമനം
26 ലേറെ കിണറുകളിൽ സ്കൂബ തെരച്ചിൽ നടത്തി
രാത്രി പുറത്തിറങ്ങാൻ പ്രദേശവാസികൾ മടിക്കുന്നു
ക്രൈം ബ്രാഞ്ചിനെ കേസ് ഏൽപ്പിക്കണമെന്ന് ആവശ്യം
21 ദിവസം കഴിഞ്ഞിട്ടും ആക്ഷൻ കമ്മിറ്റി രൂപവത്കരിക്കാൻ പോലും പ്രധാന രാഷ്ട്രീയ പാർട്ടികൾ രംഗത്തുവരാത്തത് ആദിവാസികളോടുള്ള കടുത്ത അവഗണനയാണ്. ആദിവാസികളായതിനാലാണ് അന്വേഷണം ഇഴയുന്നത്. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കണം.
- ചിന്നച്ചാമി കോളനി മൂപ്പൻ
ഡോഗ് സ്ക്വാഡ്, വനം വകുപ്പ്, തമിഴ്നാട് പൊലീസ് എന്നിവ സംയുക്തമായി ഡ്രോൺ ഉപയോഗിച്ച് തെരച്ചിൽ നടത്തിയിട്ടും യുവാക്കളെ കണ്ടെത്താൻ കഴിഞ്ഞില്ല. അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപിക്കണം.
- എസ്.വി. ശെൽവൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |