പത്രാധിപരുടെ ജീവിതാനുഭവങ്ങൾ പുതുതലമുറയ്ക്ക് മാതൃക: ടി.ജെ. വിനോദ് എം.എൽ.എ
കൊച്ചി: പത്രാധിപർ കെ. സുകുമാരന്റെ ജീവിതാനുഭവങ്ങൾ പുതുതലമുറയ്ക്ക് മാതൃകയാകണമെന്ന് ടി.ജെ. വിനോദ് എം.എൽ.എ പറഞ്ഞു. പിന്നാക്ക സമുദായത്തിന്റെ മോചനത്തിനായി ധീരമായ നിലപാടെടുത്ത് മുന്നോട്ടുപോയിട്ടുള്ള വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹം. കേരളത്തിലെ സാമൂഹ്യ അനീതിക്കെതിരെ കേരളകൗമുദിയിലൂടെ ശബ്ദമുയർത്താനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. എസ്.എൻ.ഡി.പി യോഗത്തിന്റെ വളർച്ചയ്ക്ക് ശരിയായ മാർഗനിർദ്ദേശം നല്കിയ സമുദായ നേതാവുകൂടിയായിരുന്നു പത്രാധിപർ കെ. സുകുമാരൻ എന്നും എം.എൽ.എ പറഞ്ഞു.
വലിയൊരു ജനവിഭാഗത്തിനു വേണ്ടിയുള്ള പോരാട്ടം: കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ
നൂറ്റാണ്ടുകാളായി സാമൂഹ്യനീതി നിഷേധിക്കപ്പെട്ട വലിയൊരു ജനവിഭാഗത്തിനുവേണ്ടിയുള്ള പോരാട്ടമായിരുന്നു പത്രാധിപർ കെ. സുകുമാരന്റെ ജീവിതമെന്ന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അനുസ്മരിച്ചു.
സംവരണം പോലുള്ള പ്രശ്നങ്ങളിൽ അദ്ദേഹം സ്വീകരിച്ച നിലപാടുകൾ കേരള ചരിത്രത്തിന്റെ ഭാഗമാണ്. ജാതി അടിസ്ഥാനത്തിലുള്ള സംവരണം തന്നെ പാടില്ലെന്ന് വാദിക്കുന്ന പ്രസ്ഥാനങ്ങളും അവരുടെ ഗൂഡനീക്കങ്ങളും ഇന്നും ശക്തമാണ്. എല്ലാ കാലത്തും ജാതിസംവരണം വേണമെന്ന് വാദിക്കുന്നതിൽ അർത്ഥമില്ല. എങ്കിലും നിലിവിലുള്ള സംവരണരീതി കുറച്ചുകാലം കൂടി തുടരേണ്ടതുണ്ട്. സംവരണപ്രശ്നങ്ങൾ ചർച്ചയാകുമ്പോൾ പത്രാധിപർ കെ. സുകുമാരന്റെ ഓർമകൾ പഴമക്കാരുടെ മനസിൽ കടലിരമ്പംപോലെ ഒഴുകിയെത്തും. സ്വതന്ത്ര പത്രപ്രവർത്തനത്തിനെതിരെ ശക്തമായ വിലക്കുകളും നിയമനിർമാണങ്ങളും ഉയർന്നുവരുന്നതിനെതിരായ ചെറുത്തുനില്പുകൾക്ക് ദിശാബോധം നൽകാൻ പത്രാധിപർ കെ.സുകുമാരനെ കുറിച്ചുള്ള ഓർമകൾ നമുക്ക് മുമ്പിൽ വിളക്കുമരം പോലെ പ്രചോതനമാകണമെന്നും അദ്ദേഹം പറഞ്ഞു.
പിന്നാക്ക വിഭാഗത്തിനുവേണ്ടി പോരാടി: മഹാരാജാ ശിവാനന്ദൻ
പന്ത്രണ്ടാം വയസിൽ കേരളകൗമുദി വായിച്ചുതുടങ്ങിയപ്പോൾ മുതൽ കേട്ടുപരിചയമുള്ള പേരാണ് പത്രാധിപർ കെ. സുകുമാരൻ എന്നത്. കേരളത്തിലെ പിന്നാക്കജനവിഭാഗങ്ങൾക്കുവേണ്ടിയുള്ള പോരാട്ടവീഥിയിലാണ് പത്രാധിപർ ജീവിതയാത്ര പൂർത്തിയാക്കിയത്. എസ്.എൻ.ഡി.പി യോഗം രൂപീകൃതമായ 1903 ജനുവരി 8നാണ് കെ.സുകുമാരൻ പിറന്നത്. ചെറുപ്പം മുതൽ ശ്രീനാരായണഗുരുദേവനുമായുള്ള അടുത്ത ബന്ധം പത്രാധിപരുടെ ജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തിയിരുന്നു. ബി.എ ബിരുദം നേടിയശേഷം 24 ാമത്തെ വയസിൽ പൊലീസ് സൂപ്രണ്ട് ഓഫീസിൽ ക്ലാർക്ക് ആയി ജോലിയിൽ പ്രവേശിച്ചെങ്കിലും പിന്നീട് രാജിവച്ച് കേരളകൗമുദിയുടെ ചുമതല ഏറ്റെടുക്കുകയായിരുന്നു. കേരളത്തിലെ പിന്നാക്ക ജനവിഭാഗത്തിന്റെ അവകാശ പോരാട്ടത്തിൽ പത്രാധിപരും കേരളകൗമുദിയും വഹിച്ച പങ്ക് ആർക്കും വിസ്മരിക്കാനാവില്ല.
കേരളത്തിന് വഴികാട്ടി: മുഹമ്മദ് ഷിയാസ്
പത്രാധിപർ സുകുമാരൻ കേരളസമൂഹത്തിന് വഴികാട്ടിയായ ആളാണെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. അനീതികളെ എതിർക്കാനും പിന്നാക്ക സമുദായങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടാനും പിടിച്ചുവാങ്ങാനും മുന്നിൽ നിന്നു. പത്രാധിപരെ നേരിട്ട് അറിഞ്ഞയാളല്ല. എങ്കിലും അദ്ദേഹം കേരളത്തിന് നൽകിയ സേവനങ്ങൾ അമൂല്യമാണ്. അദ്ദേഹത്തിന് മുന്നിൽ നമിക്കുന്നുവെന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു.
പത്രാധിപരുടെ സംഭാവനകൾ നിസ്തുലം: പ്രഭു വാര്യർ
കേരളകൗമുദി പത്രാധിപർ കെ.സുകുമാരൻ അത്യപൂർവമായ വ്യക്തിത്വത്തിന് ഉടമയായിരുന്നുവെന്ന് കേരളകൗമുദി കൊച്ചി ബ്യൂറോ ചീഫ് പ്രഭു വാര്യർ പറഞ്ഞു. പിന്നാക്കക്കാരുടെ പ്രശ്നങ്ങൾക്ക് വേണ്ടി അദ്ദേഹം അക്ഷരാർത്ഥത്തിൽ പോരാടി. സമൂഹത്തിലെയും രാഷ്ട്രീയത്തിലെയും നേതൃതലങ്ങളിൽ വലിയ സൗഹൃദവും സ്നേഹവും പുലർത്തി. അപ്പോഴും എതിർക്കേണ്ടവരെ ശക്തിയുക്തം എതിർക്കാൻ പത്രാധിപർ ഒരു മടിയും കാണിച്ചില്ല. തല്ലേണ്ടവരെ തല്ലാനും തലോടേണ്ടവരെ തലോടാനും അദ്ദേഹത്തിന് കഴിഞ്ഞു. മലയാള പത്രപ്രവർത്തന രംഗത്ത് അദ്ദേഹം നൽകിയ സംഭാവനകൾ കാലത്തിന് മായ്ക്കാനാവാത്തതാണെന്നും പ്രഭുവാര്യർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |