തൃശൂർ : പാല ബിഷപ്പിനെ പിന്തുണച്ച് പ്രസ്താവന നടത്തിയ യു.ഡി.എഫ് കൺവീനറുടെ നടപടിയെ തുടർന്ന് ഇടഞ്ഞ ലീഗിനെ അനുനയിപ്പിക്കാൻ മൂന്ന് മണിക്കൂർ സംസ്ഥാന കൺവീനർ എം.എം ഹസൻ ഇടപെട്ട് ചർച്ച. കൺവീനർ കെ.ആർ ഗിരിജൻ തെറ്റ് സമ്മതിച്ച് രംഗത്തെത്തിയതോടെ പ്രശ്നങ്ങൾ ഒത്തുതീർപ്പിലെത്തി.
കഴിഞ്ഞ ദിവസം രാത്രി രാമനിലയത്തിൽ യു.ഡി.എഫ് സംസ്ഥാന കൺവീനർ എം.എം. ഹസനും ലീഗ് ജില്ലാ നേതൃത്വവുമായാണ് ചർച്ച നടത്തിയത്. പ്രസ്താവന നൽകിയ യു.ഡി.എഫ് ജില്ലാ കൺവീനർ കെ.ആർ ഗിരിജനെ തത്‌സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാത്ത പക്ഷം കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ നിശ്ചയിച്ച സമരത്തിൽ പങ്കെടുക്കില്ലെന്ന് ലീഗ് വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്നാണ് സമരം ഉദ്ഘാടനം ചെയ്യാനെത്തിയ എം.എം. ഹസൻ ഞായറാഴ്ച്ച രാത്രി ലീഗ് നേതൃത്വത്തെ ചർച്ചയ്ക്ക് വിളിച്ചത്. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരിന്റെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിൽ തുടക്കത്തിൽ ലീഗ് തങ്ങളുടെ ആവശ്യത്തിൽ ഉറച്ച് നിന്നു. എന്നാൽ കെ.ആർ. ഗിരിജനെ കൊണ്ട് മാപ്പ് പറയിപ്പിക്കാമെന്നും തുടർ നടപടികൾ പിന്നീട് സ്വീകരിക്കാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ പ്രശ്‌നം പരിഹരിച്ചു. ഇതേത്തുടർന്ന് ഇന്നലെ ഏജീസ് ഓഫീസിന് മുന്നിൽ നടന്ന സമരത്തിൽ ലീഗ് പങ്കെടുത്തു. ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച്. റഷീദ്, ജില്ലാ പ്രസിഡന്റ് സി.എ. റഷീദ് , അമീർ, പി.കെ. ഷാഹുൽ ഹമീദ് എന്നിവരാണ് ലീഗ് നേതൃത്വത്തെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തത്.
തെറ്റ് പറ്റിയെന്ന് കെ.ആർ ഗിരിജൻ
പാലാ ബിഷപ്പിനെ പിന്തുണച്ച് ഇറക്കിയ പ്രസ്താവനയിൽ മാപ്പ് ചോദിച്ച് യു.ഡി.എഫ് ജില്ലാ കൺവീനർ കെ.ആർ ഗിരിജൻ. തനിക്ക് തെറ്റു പറ്റി. ഇതുമൂലം ലീഗിനുണ്ടായ വിഷമത്തിൽ ഖേദിക്കുന്നു. ഇനി കൂടുതൽ ശ്രദ്ധ പുലർത്താമെന്നും ഗിരിജൻ പ്രസ്താവനയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |