• ഒരു സ്വതന്ത്രൻ എൽ.ഡി.എഫിനോപ്പം
തൃക്കാക്കര: നഗരസഭ ചെയർപേഴ്‌സൺ അജിത തങ്കപ്പനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ക്വാറം തികയാത്തിനാൽ അവതരിപ്പിക്കാനായില്ല. നാല് സ്വതന്ത്രന്മാരും യു.ഡി.എഫ് അംഗങ്ങളും അടക്കം 25 കൗൺസിലർമാർ യോഗത്തിൽ നിന്ന് വിട്ടുനിന്നു. 43 അംഗ കൗൺസിലിൽ സ്വതന്ത്രനായ പി.സി മനൂപ് ഉൾപ്പടെ 18 പ്രതിപക്ഷ കൗൺസിലർമാർ ഹാജരായി.
ചെയർപേഴ്‌സനെതിരെ പരസ്യമായി രംഗത്തുവന്ന കോൺഗ്രസ്, ലീഗ് കൗൺസിലർമാർക്കിടയിലെ പ്രശ്‌നങ്ങൾ അവസാന നിമിഷം ഡി.സി.സി ഇടപെട്ട് പരിഹരിക്കുകയായിരുന്നു.
ഓണക്കോടിക്കൊപ്പം പണം നൽകിയെന്ന ആരോപണത്തിന് പിന്നാലെയായിരുന്നു തൃക്കാക്കര നഗരസഭ ചെയർപേഴ്‌സൺ അജിത തങ്കപ്പനെതിരായ എൽ.ഡി.എഫിന്റെ അവിശ്വാസ പ്രമേയ നീക്കം.
ഇടഞ്ഞ് നിന്ന നാല് കോൺഗ്രസ് വിമതൻമാരെയാണ് ഡി.സി.സി നേതൃത്വം ആദ്യം അനുനയിപ്പിച്ചത്. ലീഗിലെ മൂന്ന് കൗൺസിലർമാർ വിപ്പ് സ്വീകരിച്ചെങ്കിലും പരസ്യമായി ചെയർപേഴ്‌സ്‌നെതിരെ രംഗത്തുവന്നു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസുമായുളള ചർച്ചയിൽ മുസ്‌ലിം ലീഗുമായുള്ള തർക്കങ്ങൾക്കും പരിഹാരമാവുകയായിരുന്നു.
അജിത തങ്കപ്പനെ മാറ്റാൻ യു.ഡി.എഫിൽ ധാരണയായതായാണ് സൂചന. 26 ന് യു.ഡി.എഫ് കൗൺസിലർമാരുടെ യോഗം ഡി.സി.സി വിളിച്ചിട്ടുണ്ട്. ചെയർപേഴ്‌സനെതിരെ യു.ഡി.എഫ് കൗൺസിലർമാർ ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കുകയാണ് നേതൃത്വത്തിന്റെ ലക്ഷ്യം.
പി.പി.ഇ കിറ്റ് ധരിച്ച് കൗൺസിലർ
അവിശ്വാസ പ്രമേയചർച്ചയിൽ പങ്കെടുക്കാൻ കൊവിഡ് ബാധിച്ച കൗൺസിലർ സുമ പി.പി.ഇ കിറ്റ് ധരിച്ചാണ് യോഗത്തിനെത്തിയത്. 18ാം വാർഡിലെ പ്രതിപക്ഷ കൗൺസിലറാണ് ഇവർ.
യു.ഡി.എഫ് ഒളിച്ചോടി: പ്രതിപക്ഷം
അവിശ്വാസ പ്രമേയത്തിൽ നിന്നും യു.ഡി.എഫ് ഒളിച്ചോടിയതായി പ്രതിപക്ഷ നേതാവ് ചന്ദ്രബാബു പറഞ്ഞു. യു.ഡി.എഫ് കൗൺസിലർമാരിൽ ഭൂരിഭാഗം പേർക്കും ചെയർപേഴ്‌സനെതിരെ നിലപാടെടുക്കേണ്ടിവരുമെന്നതിനാലാണ് ഇവർ വിട്ടു നിന്നതെന്ന് എം.ജെ ഡിക്‌സൻ പറഞ്ഞു.
ആരോപണങ്ങൾ പാളി: അജിത തങ്കപ്പൻ
ഒമ്പതുമാസമായി പ്രതിപക്ഷം തനിക്കെതിരെ നടത്തുന്ന ആരോപണങ്ങൾ പാളിപ്പോയി. വികസന പദ്ധതികൾ നടപ്പിലാക്കരുതെന്നതാണ് എൽ.ഡി.എഫ് ലക്ഷ്യം. നേതൃത്വം പറഞ്ഞാൽ രാജിവക്കും. യു.ഡി.എഫ് കൗൺസിലർമാർക്ക് നന്ദിയെന്നും അജിത പറഞ്ഞു.
യു.ഡി.എഫിന് 21ഉം എൽ.ഡി.എഫിന് 17ഉം അംഗങ്ങളാണുളളത്. അഞ്ച് കൗൺസിലർമാരാണ് നഗരസഭയിൽ ലീഗിനുളളത്.അഞ്ച് സ്വതന്ത്രരിൽ നാലുപേരുടെ പിന്തുണയിലാണ് യു.ഡി.എഫിന് ഭരണം ലഭിച്ചത്. ഒരു സ്വതന്ത്രന്റെ പിന്തുണ എൽ.ഡിഎഫിനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |