തൃശൂർ: വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്ന സാഹചര്യത്തിൽ, കേരളത്തിൽ സാധാരണ പാസഞ്ചർ, മെമു ട്രെയിനുകൾ ഓടിയ്ക്കുകയും ഇന്റർസിറ്റി എക്‌സ്പ്രസ്സുകളിൽ റിസർവേഷൻ ആവശ്യമില്ലാത്ത സാധാരണ കോച്ചുകൾ അനുവദിയ്ക്കുകയും ചെയ്യണമെന്ന ആവശ്യമുയരുന്നു. സംസ്ഥാന സർക്കാരിൽ റെയിൽവേയുടെ ചുമതല വഹിക്കുന്ന മന്ത്രി വി. അബ്ദുൾറഹ്മാൻ ഈ മാസം 29ന് റെയിൽവേ അധികൃതരുടെ യോഗം വിളിച്ചിട്ടുണ്ട്. ആ യോഗത്തിൽ ഇക്കാര്യങ്ങളിൽ അനുകൂല തീരുമാനങ്ങൾ പ്രതീക്ഷിയ്ക്കുന്നതായി തൃശൂരിൽ ഔദ്യോഗിക പരിശോധനകൾക്കായെത്തിയ തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ ആർ. മുകുന്ദ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ ശുഭപ്രതീക്ഷയാണ് യാത്രക്കാർക്കുമുള്ളത്. റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ പ്രതിനിധികളും അദ്ദേഹവുമായി ചർച്ച നടത്തിയിരുന്നു.
കൊവിഡ് വ്യാപനം കുറഞ്ഞിട്ടും മെമു, പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങാൻ റെയിൽവേ തയ്യാറാകാത്തതിൽ പ്രതിഷേധമുയർന്നിരുന്നു. ദീർഘദൂര എക്‌സ്പ്രസുകൾ സർവീസ് തുടങ്ങിയിട്ടും പതിനായിരങ്ങൾക്ക് പ്രയോജനപ്പെടുന്ന മെമു സർവീസ് തുടങ്ങിയിട്ടില്ല. കോഴിക്കോട്, എറണാകുളം, പാലക്കാട് ഭാഗത്തേക്കും രാവിലെയും വൈകീട്ടും നിരവധി ജോലിക്കാരും സ്ഥിരം യാത്രക്കാരും പോകുന്നുണ്ട്. ട്രെയിൻ സർവീസ് പുനഃസ്ഥാപിച്ചപ്പോൾ എക്‌സ്പ്രസ് സ്‌പെഷൽ ട്രെയിനായാണ് ഓടുന്നത്. ഗുരുവായൂർ പുനലൂർ എക്‌സ്പ്രസ് ഓടുന്നുണ്ടെങ്കിലും സ്ഥിരം യാത്രക്കാർക്ക് ഉപകാരപ്പെടുന്ന സമയമല്ല.
കാരണം നഷ്ടമോ?
നഷ്ടത്തിലാണെന്ന് പറഞ്ഞാണ് മെമു, പാസഞ്ചർ സർവീസ് വൈകിപ്പിക്കുന്നതെന്നാണ് വിവരം. എന്നാൽ സർവീസ് ഉടൻ തുടങ്ങാനാകുമെന്നാണ് റെയിൽവേ അധികൃതർ നൽകുന്ന സൂചന. ഒക്ടോബർ ആദ്യവാരം തന്നെ ഓടുമെന്ന പ്രതീക്ഷയാണ് അവർ പങ്കിടുന്നത്. ട്രെയിനുകളിൽ തിരക്കില്ലാത്തതാണ് തീരുമാനം വൈകാൻ കാരണമെന്നും പറയുന്നു. അന്തർ സംസ്ഥാന ബസ് സർവീസിന് അനുമതിയില്ലാത്തതിനാൽ പലരും ട്രെയിനിനെയാണ് ആശ്രയിക്കുന്നത്.
രാജ്യാന്തരമാകാൻ തൃശൂർ സ്റ്റേഷൻ
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനിലൊന്നായ തൃശൂർ റെയിൽവേ സ്റ്റേഷനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തി നവീകരിക്കുന്നതിെന്റ ചുമതല റെയിൽ ലാൻഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റിക്ക് നൽകിയതായി ടി.എൻ. പ്രതാപൻ എം.പി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സ്റ്റേഷനിൽ സ്ഥാപിച്ചിട്ടുള്ള മേൽനടപ്പാലം നാലാം പ്ലാറ്റ്‌ഫോം വരെ നീട്ടുക, മൾട്ടി ലെവൽ പാർക്കിംഗ് സംവിധാനം ഉറപ്പാക്കുക, മൂന്ന് പ്ലാറ്റ്‌ഫോമുകളുടെയും മേൽക്കൂര മുഴുവനാക്കുക തുടങ്ങിയവ വികസന പ്രവർത്തനങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.
കൊവിഡിന്റെ സമയത്ത് ബസിനേക്കാൾ കൂടുതൽ സുരക്ഷിതം ട്രെയിനുകളാണ്. എന്നിട്ടും പാസഞ്ചറുകൾ ഓടിക്കാനുളള ശ്രമമുണ്ടായില്ല. സ്‌കൂളുകൾ തുറക്കുന്നതോടെ വൻ ഗതാഗതക്കുരും റോഡുകളിലുണ്ടാകും.- പി.കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി, തൃശൂർ റെയിൽവേ പാസഞ്ചേഴ്‌സ് അസോ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |