കൊച്ചി: ലൈംഗിക പീഡനത്തിന് ഇരയായെന്ന പരാതിയുമായി എത്തിയ യുവതിക്ക് മെഡിക്കൽ പരിശോധനയുടെ പേരിൽ വീണ്ടും ദുരിതം. സർക്കാർ ഡോക്ടർമാർ പരിശോധനയ്ക്ക് വിസമ്മതിച്ചതിനാൽ ഇരയുമായി രണ്ടുദിവസം പൊലീസിന് ആശുപത്രികൾ കയറിയിറങ്ങേണ്ടിവന്നു. മാനസികമായി തകർന്ന നിലയിലായ യുവതി ഒരുമാസം ഗർഭിണിയാണ്.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ യുവതി എത്തിയത്. ഉടനെ സ്റ്റേറ്റ്മെന്റ് രേഖപ്പെടുത്തി വനിതാ പൊലീസുകാരിക്കൊപ്പം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെത്തിച്ചു. 2.30ന് റിപ്പോർട്ട് ചെയ്ത യുവതിയുടെ പരിശോധനാ അപേക്ഷ കൈപ്പറ്റാൻപോലും ഡ്യൂട്ടി ഡോക്ടർ തയ്യാറായില്ല. വൈകിട്ട് 4.30വരെ കാത്തിരുന്നിട്ടും ഫലമുണ്ടായില്ല.
യുവതിയുമായി പൊലീസ് 5.30ന് എറണാകുളം ജനറൽ ആശുപത്രിയിലെത്തി. അവിടെയും സമാനമായിരുന്നു അനുഭവം. രാത്രി 8.30വരെ കാത്തുനിന്നിട്ടും പരിശോധിച്ചില്ല. പിറ്റേന്ന് രാവിലെ പത്തുമണിക്ക് എത്താൻ പറഞ്ഞ് മടക്കി. ഇന്നലെ രാവിലെ പത്തിന് വീണ്ടുമെത്തിയ യുവതിയെ വിശദമായ പരിശോധനയും സ്കാനിംഗും മറ്റും കഴിഞ്ഞ് വിട്ടപ്പോൾ രണ്ടുമണിയായി. പിന്നാലെ രഹസ്യമൊഴി രേഖപ്പെടുത്താൻ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. നടപടിക്രമങ്ങളെല്ലാം പൂർത്തിയാകാൻ 24 മണിക്കൂറിലേറെ വേണ്ടിവന്നു.
കാക്കനാട്ടെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായിരുന്നു യുവതി. ഒപ്പം ജോലിചെയ്ത യുവാവാണ് വിവാഹവാഗ്ദാനം നൽകി ലൈംഗികചൂഷണം നടത്തിയത്. ഗർഭിണിയായപ്പോൾ ഇയാൾ ഒഴിഞ്ഞുമാറി.
തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി താരതമ്യേന തിരക്ക് കുറഞ്ഞ ആശുപത്രിയാണ്. രണ്ട് ഗൈനക്കോളജിസ്റ്റുകൾ ഇവിടെയുണ്ട്. പ്രസവമുറിയിലെ ഡ്യൂട്ടിയിലായിരുന്നതിനാലാണ് പരിശോധിക്കാൻ പറ്റാതിരുന്നതെന്നാണ് ഡോക്ടർമാരുടെ വിശദീകരണം. എറണാകുളം ജനറൽ ആശുപത്രിയിൽ അഞ്ച് ഗൈനക്കോളജിസ്റ്റുകളുണ്ട്.
നിഷേധിക്കാനാവില്ല
പീഡനക്കേസിലെ ഇരകളുടെ മെഡിക്കൽ പരിശോധന നടത്താൻ രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണർമാർ ബാദ്ധ്യസ്ഥരാണ്. കേസിന്റെ ഭാഗമായി കോടതിയിൽ ഹാജരാകേണ്ടതിനാലാണ് പലരും വിമുഖത കാട്ടുന്നത്. പരിശോധനയുടെ ഭാഗമായി സാമ്പിളുകളും ടെസ്റ്റിനുള്ള സ്രവങ്ങളും മറ്റും ശേഖരിക്കേണ്ടതുണ്ട്. സമയം വൈകുന്തോറും തെളിവുകളും ദുർബലമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |