മുൻ മേൽശാന്തിക്കെതിരെ മോഷണകുറ്റത്തിന് കേസ്
കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തുന്ന സ്വർണ രുദ്രാക്ഷമാല മോഷ്ടിക്കപ്പെട്ടതുതന്നെയെന്ന് ഏറ്റുമാനൂർ പൊലീസ് സ്ഥിരീകരിച്ചു. ഇതോടെ ക്ഷേത്രത്തിലെ മുൻ മേൽശാന്തി കാഞ്ഞങ്ങാട് സ്വദേശി കേശവൻ സത്യേശിനെതിരെ പൊലീസ് മോഷണക്കുറ്റത്തിന് കേസെടുത്തു. ക്ഷേത്രത്തിൽ കണ്ടെത്തിയ രുദ്രാക്ഷമാലയ്ക്ക് മൂന്നു വർഷത്തിലധികം പഴക്കമില്ലെന്ന് കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതോടെയാണ് 81 മുത്തുകളുള്ള സ്വർണ രുദ്രാക്ഷമാല മോഷ്ടിച്ചതാണെന്ന് മനസിലായത്. പ്രശ്നം വിവാദമായതോടെ 72 മുത്തുകളുള്ള മാല പകരം വച്ച് ദേവസ്വം രജിസ്റ്ററിൽ ചേർക്കുകയായിരുന്നു. പ്രതിചേർക്കപ്പെട്ട മുൻ മേൽശാന്തിയെ ഉടൻ ചോദ്യം ചെയ്യുമെന്ന് ഏറ്റുമാനൂർ എസ്.എച്ച്.ഒ സി.ആർ രാജേഷ്കുമാർ വ്യക്തമാക്കി.
മാലയുടെ തൂക്കം കുറഞ്ഞെന്ന വിവരം അറിയിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച വന്നതായി ദേവസ്വം വിജിലൻസ് എസ്.പി ബിജോയിയുടെ അന്വേഷണത്തിൽ നേരത്തെ കണ്ടെത്തിയിരുന്നു. തുടർന്ന് തിരുവാഭരണം കമ്മിഷണർ എസ്. അജിത് കുമാർ, വൈക്കം ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ, ഏറ്റുമാനൂർ ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ, ഏറ്റുമാനൂർ ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, മുൻ അസിസ്റ്റന്റ് കമ്മിഷണർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. മാല നഷ്ടപ്പെട്ടിട്ടില്ല, 9 മുത്തുകളുടെ കുറവ് കണ്ടെത്തിയെന്നായിരുന്നു തിരുവാഭരണം കമ്മിഷണർ അജിത് കുമാർ ബോർഡിന് നൽകിയ റിപ്പോർട്ട്. ജൂലായിൽ പുതിയ മേൽശാന്തി സ്ഥാനമേറ്റപ്പോഴാണ് മുത്തുകളുടെ കുറവ് ശ്രദ്ധയിൽപ്പെട്ടത്.
ക്ഷേത്രത്തിലെ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ 2006ൽ നടയ്ക്ക് വച്ചതാണ് 23 ഗ്രാമുള്ള രുദ്രാക്ഷമാല. എന്നാൽ പ്രശ്നം വിവാദമായതോടെ പകരം വച്ചതാണ് 72 മുത്തുകളുള്ള പുതിയ രുദ്രാക്ഷമാല. തൂക്കമാവട്ടെ 20 ഗ്രാമും.
2016ൽ സ്ഥാനമേൽക്കുമ്പോൾ തനിക്ക് ലഭിച്ചത് ഇപ്പോഴത്തെ മാലയാണെന്നും മുത്തകൾ എണ്ണി തിട്ടപ്പെടുത്തിയിരുന്നില്ലെന്നും കൈമാറ്റ സമയത്ത് ദേവസ്വം ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യമില്ലായിരുന്നുവെന്നും മുൻ മേൽശാന്തി കേശവൻ സത്യേഷ് ഡിവൈ.എസ്.പി സന്തോഷ് കുമാറിന് മൊഴിനല്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |