കൊട്ടാരക്കര: ജില്ലയിൽ വനം വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ, ഡിപ്പോ വാച്ചർ, ഫോറസ്റ്റ് ഡ്രൈവർ തസ്തികകളിലേക്ക് നിയമനങ്ങൾ നടക്കുന്നില്ലെന്ന പരാതിയുമായി ഉദ്യോഗാർത്ഥികൾ രംഗത്ത്.
2019 ഡിസംബറിൽ നിലവിൽ വന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസർ റാങ്ക് ലിസ്റ്റിൽ നിന്ന് തെന്മല ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ രണ്ടുപേരെ മാത്രമാണ് ഇതുവരെ നിയമിച്ചിട്ടുള്ളത്. 2021 മേയിൽ കൊല്ലം, പുനലൂർ, അച്ചൻകോവിൽ ഫോറസ്റ്റ് ഡിവിഷനുകളിൽ നിന്ന് മൂന്ന് റിട്ടയർമെന്റ് ഒഴിവുകളും മറ്റു വകുപ്പുകളിലേക്ക് ജോലിമാറിപ്പോയവരുടെ അഞ്ച് ഒഴിവുകളും ഉണ്ടായെങ്കിലും ഇതുവരെ പി.എസ്.സിക്ക് റിപ്പോർട്ടു ചെയ്തിട്ടില്ല. റിട്ടയർമെന്റ് ഒഴിവുകൾ മുൻകൂറായി പി.എസ്.സിക്കു റിപ്പോർട്ട് ചെയ്യണമെന്നാണ് വ്യവസ്ഥ.
ഫോറസ്റ്റ് ഡ്രൈവർ തസ്തികയിൽ നാല് ഒഴിവുകൾ മാത്രമാണ് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഫോറസ്റ്റ് വാച്ചർ തസ്തികയിൽ ഡിവിഷനിൽ നിലവിലുള്ള ഒഴിവുകൾ ഇതുവരെ റിപ്പോർട്ടു ചെയ്തിട്ടുമില്ല. ബീറ്റ് ഫോറസ്റ്റ് ഓഫീസർ, ഫോറസ്റ്റ് വാച്ചർ എന്നീ ലിസ്റ്റുകളുടെ കാലാവധി ഈ വർഷം അവസാനിക്കും. നിയമനങ്ങൾ അടിയന്തരമായി നടത്തിയില്ലെങ്കിൽ തെന്മല ഫോറസ്റ്റ് ഓഫീസിന് മുന്നിൽ സമരം നടത്താൻ ഉദ്യോഗാർത്ഥികൾ തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |