ചെർപ്പുളശ്ശേരി: കേരളത്തിലെ തന്നെ അപൂർവ്വ സൃഷ്ടിയായ ചെർപ്പുളശേരിയിലെ ചരിത്ര മതിലിന് അവഗണന. ലക്ഷങ്ങൾ ചെലവിട്ട് ഹൈസ്‌കൂളിൽ നിർമ്മിച്ച പീസ് ഒഫ് വാൾ ആണ് സംരക്ഷണമില്ലാതെ നശിക്കുന്നത്.
ചെർപ്പുളശ്ശേരിയുടെ ചരിത്രം, കാളവേല, ഫുട്ബാൾ പാരമ്പര്യം എന്നിവയെല്ലാം ചിത്രങ്ങളായി മതിലിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. മതിലിന്റെ ഉദ്ഘാടനം വിപുലമായി നടത്താൻ പദ്ധതിയുണ്ടായിരുന്നെങ്കിലും പിന്നീട് ഇതൊന്നും നടന്നില്ല. മതിലിന്റെ സംരക്ഷണം ഉൾപ്പടെ രണ്ടാംഘട്ട പ്രവൃത്തികളും ചെയ്തിട്ടില്ല. മതിലിന് സംരക്ഷണമായി മേൽക്കൂര നിർമ്മാണം, നടപ്പാതയിൽ ടൈൽ വിരിക്കൽ, കൈവരികൾ സ്ഥാപിക്കൽ, സി.സി ടി.വി കാമറ നിരീക്ഷണം, വൈദ്യുത വിളക്കുകൾ തുടങ്ങിയ പ്രവൃത്തികളാണ് രണ്ടാം ഘട്ടമായി നടപ്പാക്കാൻ ലക്ഷ്യമിട്ടിരുന്നത്.
മഴ പെയ്താൽ ഊർന്നിറങ്ങുന്ന വെള്ളം ഇപ്പോൾ മതിലിൽ നേരിട്ടാണ് പതിക്കുന്നത്. ഇത് ബലക്ഷയത്തിനും വിള്ളലിനും കാരണമാകുന്നുണ്ട്. മാത്രമല്ല റോഡരികിലായതിനാൽ പ്രത്യേകിച്ച് സുരക്ഷയൊന്നും മതിലിനില്ല. സെൽഫി എടുക്കാനും, വിവാഹ ആൽബം ചിത്രീകരിക്കുന്നതിനുമെല്ലാം ആളുകൾ മതിലിനരികെ എത്തുന്നുണ്ട്.
എന്നാൽ തുടക്കത്തിൽ മതിലിനു കിട്ടിയ ശ്രദ്ധയും പരിപാലനവും ഇപ്പോഴില്ല. കൊവിഡ് പ്രതിസന്ധിയും മതിലിന്റെ തുടർ പ്രവർത്തനങ്ങൾക്ക് വിലങ്ങു തടിയായി. ടൂറിസം ഭൂപടത്തിൽ വരെ ചെർപ്പുളശ്ശേരിക്ക് ഇടംനേടിക്കൊടുക്കാൻ സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന ഒരു സൃഷ്ടിയായിട്ടും പീസ് ഓഫ് വാൾ ഇന്ന് അവഗണിക്കപ്പെടുകയാണ്.
ചെർപ്പുളശ്ശേരിയുടെ ചരിത്രവും സംസ്‌കാരവും എല്ലാം ഉൾപ്പെടുത്തിയുള്ള പീസ് ഒഫ് വാൾ രണ്ടു വർഷം മുമ്പ് ചിത്രകാരനും ബനാറസ് ഹിന്ദു സർവകലാശാലയിലെ പ്രൊഫസറും അടയ്ക്കാപുത്തൂർ സ്വദേശിയുമായ സുരേഷ് കെ. നായരുടെ നേതൃത്വത്തിലാണ് നിർമ്മിച്ചത്.
7000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ 300 മീറ്റർ നീളത്തിലുള്ള ഈ ചുമർചിത്രം കൗതുകവും ആകർഷകവുമായ സൃഷ്ടിയാണ്. സ്‌കൂൾ വികസന പദ്ധതിയായ സ്‌പേസിന്റെ ആഭിമുഖ്യത്തിൽ പൊതുജനങ്ങളുടെ സഹായ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. ഏകദേശം 20 ലക്ഷം രൂപയോളം ചെലവഴിടച്ചാണ് പെയിന്റിംഗ് ഉൾപ്പെടെ പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തീകരിച്ചത്. സമാധാനം എന്നർത്ഥം വരുന്ന വാക്ക് ഇരുനൂറിലധികം ഭാഷകളിൽ മതിലിൽ കൊത്തിയുണ്ടാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |