മലപ്പുറം: ഊർങ്ങാട്ടിരി പഞ്ചായത്തിലെ ആദിവാസി കോളനികളിൽ കാട്ടാന ശല്യം രൂക്ഷമാവുന്നു. കഴിഞ്ഞ ദിവസങ്ങളിലായി നെല്ലിയായി കോളനിയിലെ മാങ്കുളത്ത് തെങ്ങ്, കവുങ്ങ്,കപ്പ,വാഴ,പച്ചക്കറികൾ തുടങ്ങി നിരവധി കൃഷികളാണ് രാത്രിയിലെത്തിയ രണ്ട് ആനകൾ നശിപ്പിച്ചത്. മാങ്കുളം സ്വദേശി കെ.ടി.ആയിഷ, രാമകൃഷ്ണൻ, ഉഷ, എൻ.സി.ഗോപാലൻ എന്നിവരുടെ കൃഷികളാണ് ആനകൾ ഉഴുതുമറിച്ചത്. വർഷങ്ങളായി കോളനി നിവാസികൾ അനുഭവിക്കുന്ന കാട്ടാന ശല്യത്തിന് പരിഹാരം കാണാൻ പഞ്ചായത്ത് അധികൃതർക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഏറെ മുറവിളികൾക്ക് ശേഷം സ്ഥാപിച്ച പെൻസിംഗ് പേരിന് മാത്രമായി. ഇതുതന്നെ നശിപ്പിച്ച് അകത്ത് കടക്കുക പ്രയാസകരമല്ല. ഉറപ്പുള്ള പെൻസിംഗാക്കി മാറ്റാനുള്ള നടപടികൾ ഉണ്ടായില്ലെന്നാണ് കോളനി നിവാസികളുടെ ആക്ഷേപം. ഓരോ തവണയും കൃഷിനാശം ഉണ്ടാവുമ്പോൾ കൊടുമ്പുഴ ഫോറസ്റ്റ് അധികൃതരടക്കം വന്ന് സന്ദർശിക്കാറുണ്ടെങ്കിലും കോളനിക്കാരുടെ ദുരിതം വർഷങ്ങളായി തുടരുകയാണ്.
മനുഷ്യ ജീവനും ഭീഷണി
ഊർങ്ങാട്ടിരി പഞ്ചായത്തിലെ വിവിധ കോളനികളിലുള്ള കാട്ടാന ശല്യം മനുഷ്യജീവനും ഏറെ ഭീഷണിയായി മാറുന്ന സാഹചര്യമുണ്ട്. ഈവർഷത്തിൽ തന്നെ നെല്ലിയായിലും, കോനൂർകണ്ടിയിലുമായി രണ്ട് പേരാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രണ്ട് മരണങ്ങളും കോളനിക്കാർക്കിടയിൽ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നുവെങ്കിലും അധികൃതരുടെ നിസ്സംഗതയെ തുടർന്ന് അതും കെട്ടണഞ്ഞു. ഊർങ്ങാട്ടിരി പഞ്ചായത്ത് അധികൃതരർ നിലമ്പൂർ ഡി.എഫ്.ഒയിൽ ചെന്ന് പരിഹാരം ആവശ്യപ്പെട്ടുള്ള ചർച്ചകൾ നടത്തിയിരുന്നു. കുടുംബത്തിന് ആദ്യഘഡു നഷ്ടപരിഹാരം ലഭിച്ചെന്നല്ലാതെ കോളനിക്കാരുടെ ഈ തുർച്ചായായ ഭീതിക്ക് ഇനിയും പരിഹാരമായിട്ടില്ല. മനുഷ്യവാകാശ കമ്മീഷനടക്കം പ്രശ്നത്തിൽ ഇടപ്പെട്ടാണ് കുടുംബത്തിന് ആദ്യഘഡു നഷ്ട പരിഹാരമെങ്കിലും ലഭിച്ചത്. കൃഷിയിടങ്ങളിലേക്കും താമസ സ്ഥലങ്ങളിലേക്കും ആനയെത്തുന്നത് തടയാനായി വനം വകുപ്പ് യാതൊരുവിധ നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. മൂന്ന് വാച്ചർമാരും ഉപയോഗമില്ലാതെ കിടക്കുന്ന പെൻസിംഗും മാത്രമാണ് ആറോളം കോളനികൾക്കായി ആകെയുള്ള സുരക്ഷ.
പെൻസിംഗ് യഥാവിധി ഉപയോഗമുള്ളതാക്കി മാറ്റണം. കഴിഞ്ഞ ഒരുപാട് കാലമായി കോളനിയിലുള്ളവർ അനുഭവിക്കുന്ന പ്രശ്നം സമാനമാണ്. പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അധികൃതർ മുൻകൈയ്യെടുക്കണം.
ജിനേഷ്
ഓടക്കയം വാർഡ് മെമ്പർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |