കിളിമാനൂർ: കിളിമാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ പണയസ്വർണം തിരിമറി നടത്തിയ പ്രതി പൊലീസിന്റെ പിടിയിൽ. പണമിടപാട് സ്ഥാപനത്തിൽ അസിസ്റ്റന്റ് ബ്രാഞ്ച് ഹെഡായി ജോലി നോക്കുകയായിരുന്ന അണ്ടൂർക്കോണം കീഴാവൂർ പ്രതീക്ഷാ വീട്ടിൽ ദീപയെയാണ് (46) പൊലീസ് അറസ്റ്റ് ചെയ്തത്. പത്തുലക്ഷം രൂപയോളം തിരിമറി നടത്തിയതായാണ് വിവരം. ഇവർ രണ്ടു വർഷമായി കിളിമാനൂരിൽ പ്രവർത്തിക്കുന്ന പണമിടപാട് സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. ഇടപാടുകാർ പണയ സ്വർണം തിരിച്ചെടുക്കുന്ന തുക സ്ഥാപനത്തിൽ അടയ്ക്കാതെ സ്വർണം തിരികെ നൽകുകയും പണയ സ്വർണത്തിന് പകരം മുക്കുപണ്ടം സ്ഥാപനത്തിൽ സൂക്ഷിക്കുകയും ചെയ്താണ് ദീപ തട്ടിപ്പ് നടത്തിയത്. കൂടാതെ ഇടപാടുകാരുടെ തിരിച്ചറിയൽ കാർഡ് ശേഖരിക്കുകയും അതുപയോഗിച്ച് മുക്കുപണ്ടം പണയം വച്ചും ഇവർ പണം കൈക്കലാക്കിയിരുന്നു. സ്ഥാപനത്തിൽ ഓഡിറ്റ് നടന്നപ്പോഴാണ് ഈ വസ്തുതകൾ പുറത്തുവരുന്നത്. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ആറ്റിങ്ങൽ ഡിവൈ.എസ്.പി ഡി.എസ്. സുനീഷ് ബാബുവിന്റെ നിർദ്ദേശാനുസരണം കിളിമാനൂർ ഐ.എസ്.എച്ച്.ഒ എസ്. സനോജ്, എസ്.ഐമാരായ വിജിത് കെ. നായർ, സവാദ് ഖാൻ, സി.പി.ഒമാരായ റിയാസ്, ഷിജു ,ഷംനാദ് , ഗായത്രി, പ്രിയ, സജന എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |