എൻഡോസൾഫാൻ ദുരിതബാധിതരുടെ ചികിത്സയും മുന്നിൽ കണ്ടില്ല
കാസർകോട്: പിന്നാക്കാവസ്ഥ മറികടക്കുന്നതിന് കേന്ദ്രം അനുവദിക്കാനിടയുള്ള ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന് (എയിംസ്) കോഴിക്കോടിനാണ് പരിഗണനയെന്ന മുഖ്യമന്ത്രിയുടെ മറുപടി ഇതുമായി ബന്ധപ്പെട്ട് വലിയ ബഹുജനാപ്രായം രൂപപ്പെട്ട കാസർകോടിനെ നിരാശയിലാഴ്ത്തുന്നതായി. ഇന്നലെ നിയമസഭയിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി രേഖാമൂലം സംസ്ഥാനാഭിപ്രായം വ്യക്തമാക്കിയത്.
കഴിഞ്ഞ മാസം 22 ന് സംസ്ഥാന സർക്കാർ കേന്ദ്ര ആരോഗ്യ മന്ത്രിക്ക് അയച്ച കത്തിൽ കോഴിക്കോട് കിനാലൂരിൽ എയിംസിനായി 200 ഏക്കർ സ്ഥലം ലഭ്യമാക്കാമെന്ന് അറിയിച്ചിരുന്നു. കാസർകോടിന്റെ കാര്യം കത്തിൽ പരാമർശിച്ചിട്ടില്ല. കിനാലൂരിൽ സ്ഥലം ലഭ്യമാക്കാമെന്ന കാര്യം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയിലും വ്യക്തമാക്കി. കേന്ദ്ര സർക്കാരിനോട് നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതുവരെ അനുകൂലമറുപടി ലഭിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
സംസ്ഥാനത്തിന് അനുവദിക്കുന്ന എയിംസിന് കാസർകോടിനെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് വലിയതോതിൽ കാമ്പയിൻ സമീപകാലത്തായി കാസർകോട് ജില്ലയിൽ നടക്കുന്നുണ്ട്. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഇത് മുൻനിർത്തി യാത്രകളും കാമ്പയിനും സംഘടിപ്പിച്ചിരുന്നു. അത്യാന്താധുനിക ചികിത്സ ലഭ്യമാകേണ്ട ആയിരക്കണക്കിന് എൻഡോസൾഫാൻ ദുരിതബാധിതരെയടക്കം മുന്നിൽ കണ്ട് എയിംസ് ലഭ്യമാക്കണമെന്നായിരുന്നു കാമ്പയിനുകളുടെ പ്രധാന മുദ്രാവാക്യം. എന്നാൽ സംസ്ഥാന സർക്കാരിന്റെ നിലപാട് ഇക്കാര്യത്തിൽ കാസർകോടിനെ നിരാശയിലാഴ്ത്തുന്നതായി.
2014 മുതൽ അതത് കാലത്തെ സംസ്ഥാന സർക്കാരുകൾ എയിംസ് വേണമെന്ന ആവശ്യം കേന്ദ്രത്തിന് മുമ്പിൽ ഉന്നയിച്ചുവരുന്നുണ്ട്. ഒന്നര മാസം മുമ്പ് കേന്ദ്ര ആരോഗ്യ മന്ത്രി കേരളം സന്ദർശിച്ചപ്പോഴും നേരത്തെ മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലും എയിംസിന്റെ കാര്യം ചർച്ചയായിരുന്നു. വൈദ്യുതിയും ഗതാഗത സൗകര്യവും ഉള്ള സ്ഥലം കോഴിക്കോട് കിനാലൂരിൽ ലഭ്യമാണെന്നാണ് സംസ്ഥാനസർക്കാർ കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |