# വഴിയരികിൽ 5-ാം ദിനം
ആലപ്പുഴ: ആവശ്യപ്പെട്ട രേഖകൾ നൽകിയിട്ടും ആലപ്പുഴ ബീച്ചിൽ പ്രദർശിപ്പിക്കാനുള്ള ഇന്ത്യൻ നാവികസേനയുടെ ഡീകമ്മിഷൻ ചെയ്ത ഫസ്റ്റ് അറ്റാക്ക് ക്രാഫ്ട് ടി 81 (ഐ.എൻ.എഫ്.എ.സി ടി 81) യുദ്ധക്കപ്പൽ വഹിച്ചുള്ള വാഹനം ബൈപ്പാസിലൂടെ സഞ്ചരിക്കുന്നതിന് ദേശീയപാത അതോറിട്ടി ഒഫ് ഇന്ത്യ അനുമതി നൽകിയില്ല.
ഇതോടെ തുടർച്ചയായി അഞ്ചാം ദിവസവും ബൈപ്പാസിലെ ടോൾപ്ലാസയിൽ കിടപ്പാണ് കപ്പലും വഹിച്ചുള്ള വാഹനം. ദേശീയപാത അതോറിട്ടി ഒഫ് ഇന്ത്യയുടെ പ്രോജക്ട് ഓഫീസർ സ്ഥലത്തെത്തി പരിശോധന നടത്തി റിപ്പോർട്ട് ഇന്നലെ അതോറിട്ടി എക്സിക്യുട്ടീവ് എൻജിനിയർക്ക് നൽകി. എന്നാൽ എക്സി. എൻജിനിയർ റിപ്പോർട്ട് ഡയറക്ടർക്ക് കൈമാറുന്നതിലുള്ള കാലതാമസമാണ് അനുമതി വൈകുന്നത്.
ഇന്ന് ഡയറക്ടർ അനുമതി നൽകുമെന്ന പ്രതീക്ഷയിലാണ് കരാറുകാരും മുസിരിസ് പൈതൃക പദ്ധതി അധികൃതരും. ഉദ്യോഗസ്ഥ തലത്തിലുള്ള ഇടപെടൽ ഫലിക്കാതെ വന്നതോടെ കപ്പൽ ബീച്ചിൽ എത്തിക്കുന്നതിനുള്ള രാഷ്ട്രീയ ഇടപെടലും ആരംഭിച്ചു. ഇന്നലെ എ.എം. ആരിഫ് എം.പിയും പി.പി. ചിത്തരഞ്ജൻ എം.എൽ.എയും വിഷയത്തിൽ ഇടപെട്ടു. 300 ടൺ ഭാരം ഉയർത്താൻ കഴിയുന്ന ക്രെയിനാണ് കപ്പൽ ബൈപ്പാസിൽ നിന്ന് താഴെയിറക്കുന്നതിനായി സജ്ജമാക്കിയിരിക്കുന്നത്. 60ടൺ ഭാരമുള്ള കപ്പലിന്റെ ഇരുമ്പ് ചക്രങ്ങൾ ഇളക്കിമാറ്റിയതോടെ പത്തുടൺ ഭാരം കുറഞ്ഞു. എന്നിട്ടും ആശങ്കയുടെ പേരിൽ അനുമതി വൈകിപ്പിക്കുന്നത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |