കൊല്ലം: കനത്ത മഴയിലും കാറ്റിലും ജില്ലയിലെ താഴ്‌ന്ന പ്രദേശങ്ങൾ പ്രളയഭീതിയിൽ. ഇന്നലെ രാവിലെ മുതൽ പെയ്യുന്ന ശക്തമായ മഴയും വീശിയടിക്കുന്ന കാറ്റും പല സ്ഥലങ്ങളിലും കനത്ത നാശനഷ്ടമാണ് വിതച്ചത്. തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമായി. ഔദ്യോഗിക കണക്കനുസരിച്ച് ഒരുവീട് പൂർണമായും നിരവധി വീടുകൾ ഭാഗികമായും തകർന്നു. നഗരത്തിൽ ജില്ലാ ജയിലിന്റെ നിർമ്മാണത്തിലിരുന്ന മതിലിടിഞ്ഞ് വീണ് രണ്ടു പേർക്ക് പരിക്കേറ്റു.
കല്ലടയാർ, ഇത്തിക്കരയാർ, അഷ്‌ടമുടിക്കായൽ എന്നിവിടങ്ങളിൽ ജലനിരപ്പുയർന്നു. ആലപ്പാട് പഞ്ചായത്തിൽ തീരപ്രദേശങ്ങളിൽ രൂക്ഷമായ കടലാക്രമണമുണ്ടായി. കരുനാഗപ്പള്ളിയുടെ താഴ്ന്ന പ്രദേശങ്ങളിലും ടി.എസ്. കനാൽ, പള്ളിക്കലാർ എന്നിവിടങ്ങളിലും ജല നിരപ്പുയർന്നു. തീരത്തുള്ള വീടുകൾ പ്രളയഭീതിയിലാണ്. കൊട്ടാരക്കര വാളകത്ത് എം.സി റോഡിൽ വെള്ളം കയറി ചെറിയ വാഹനങ്ങളുടെ യാത്ര തടസപ്പെട്ടു.
അഞ്ചൽ മേഖലയിൽ വൈദ്യുതിയും
ഗതാഗതവും തടസപ്പെട്ടു
കനത്തമഴയിൽ അഞ്ചൽ മേഖലയുടെ വിവിധ ഭാഗങ്ങളിൽ റോഡുകളിൽ വെള്ളം നിറഞ്ഞതോടെ ഗതാഗതം തടസപ്പെട്ടു. പെരുങ്ങള്ളൂരിൽ ഇത്തിക്കരയാർ കരകവിഞ്ഞൊഴുകുന്നതുമൂലം അഞ്ചൽ - ആയൂർ റോഡിലൂടെയുള്ള ഗതാഗതം ദുഷ്കരമായതിനാൽ വാഹനങ്ങൾ റൂട്ട് മാറ്റിയാണ് ഓടിയത്. ഇടക്കിടെ വൈദ്യുതി വിതരണം തടസപ്പെടുന്നുണ്ട്. ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയാണ് ചെയ്തത്.
വാളകം ജംഗ്ഷൻ പൂർണമായും വെള്ളത്തിൽ മുങ്ങി. പൊലിക്കോട്, ആനാട്, വയയ്ക്കൽ, വഞ്ചിപ്പെട്ടി, അകമൺ മുതലായ സ്ഥലങ്ങളിലെല്ലാം വെള്ളം കയറി. വലിയ വാഹനങ്ങൾ മാത്രമാണ് വേഗത കുറച്ച് സർവീസ് നടത്തിയത്. അറയ്ക്കൽ തേവർതോട്ടം എരപ്പൻപാറ തോട്, മൈനിക്കോട് തോട് എന്നിവ കരകവിഞ്ഞൊഴുകി. ഏലാകളിൽ വെള്ളം കയറി വൻകൃഷിനാശം സംഭവിച്ചിട്ടുണ്ട്.
മഴക്കെടുതി നേരിടാൻ തയ്യാറെടുപ്പ്: ജില്ലാ കളക്ടർ
മഴ ശക്തമാകുന്ന സാഹചര്യത്തിൽ വിവിധ വകുപ്പുകൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അഫ്‌സാന പർവീൺ നിർദേശിച്ചു. ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 204.40 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാദ്ധ്യതയുണ്ട്. ഒക്ടോബർ 14,15 തീയതികളിൽ മത്സ്യ ബന്ധനത്തിന് പോകുന്നവർ ജാഗ്രത പാലിക്കണം. കെ.എസ്.ഇ.ബി, പൊലീസ്, വനം വകുപ്പ്, ഫിഷറീസ് തുടങ്ങിയവ അടിയന്തര സാഹചര്യം നേരിടാൻ മുന്നൊരുക്കങ്ങൾ നടത്തണം. ആശുപത്രികളിൽ കെ.എസ്.ഇ.ബി തടസരഹിത വൈദ്യുതി ഉറപ്പാക്കണം. താലൂക്ക് ഓഫീസുകളിൽ കൺട്രോൾ റൂമുകൾ തുറക്കണം.
മണ്ണുമാന്തി, ക്രെയിൻ സംവിധാനം തുടങ്ങിയവ ഗതാഗത വകുപ്പ് ഒരുക്കണം. തദ്ദേശസ്ഥാപനങ്ങൾ ദുരിതാശ്വാസ കേന്ദ്രങ്ങളായി പ്രവർത്തിപ്പിക്കാവുന്ന കെട്ടിടങ്ങൾ സജ്ജമാക്കി വില്ലേജ് ഓഫീസർമാർ ഇവയുടെ താക്കോൽ സൂക്ഷിക്കണം. ഖനന പ്രവർത്തനങ്ങൾ നിറുത്തിവയ്ക്കണം. ഡി.എം.ഒ ആംബുലൻസ് സൗകര്യം ഉറപ്പാക്കണം. ജില്ലാ സപ്ലൈ ഓഫീസർ ഭക്ഷ്യധാന്യങ്ങൾ കരുതി വയ്ക്കണം.
ആളുകളെ മാറ്റേണ്ട സാഹചര്യം കണക്കിലെടുത്ത് കെ.എസ്.ആർ.ടി.സി ആവശ്യമായ ക്രമീകരണം ഒരുക്കണം. സ്ഥിതിഗതി വിലയിരുത്താൻ സബ് കളക്ടർ ചേതൻ കുമാർ മീണയുടെ അദ്ധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നു. എ.ഡി.എം.എൻ സാജിതാ ബീഗം വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |