ഇന്ന് ഓറഞ്ച് അലർട്ടും വ്യാഴം, വെള്ളി ദിവസങ്ങളിൽ യെല്ലോ അലർട്ടും
കൊച്ചി: ജില്ലയിൽ ഇന്നലെ ശക്തമായ മഴ പെയ്‌തെങ്കിലും കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായില്ല. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. നഗരത്തിൽ പലയിടങ്ങളിലും വെള്ളക്കെട്ട് ഉണ്ടായി. പെരിയാറിൽ വെള്ളമുയർന്നതിനെ തുടർന്ന് ആലുവ ശിവക്ഷേത്രത്തിന്റെ 95 ശതമാനവും വെള്ളം കയറി. ഇതേത്തുടർന്ന് ബലിതർപ്പണം അടുത്ത ഹാളിലേക്ക് മാറ്റി.
ഇടമലയാർ വൈശാലി ഗുഹയ്ക്കു സമീപം മണ്ണിടിഞ്ഞു വീണ് താളുകണ്ടം, പൊങ്ങിൻചുവട് പ്രദേശങ്ങൾ ഒറ്റപ്പെട്ടു.തീരപ്രദേശങ്ങളിൽ കാര്യമായ കടലാക്രമണമോ മറ്റ് പ്രശ്‌നങ്ങളോ ഉണ്ടായില്ല. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി ദേശീയ ദുരന്ത നിവാരണ സേന ജില്ലയിലെത്തി. സേനാംഗങ്ങൾ ജില്ലാ കളക്ടർ ജാഫർ മാലികുമായി ചർച്ച നടത്തി. വിവിധ പ്രദേശങ്ങളിൽ സംഘം സന്ദർശനം നടത്തുകയും ചെയ്തു. കാക്കനാട് യൂത്ത് ഹോസ്റ്റലിലാണ് 22 അംഗ സംഘം ക്യാമ്പ് ചെയ്യുന്നത്. ഫീൽഡ് കമാൻഡർ രാം ബാബു സബ് ഇൻസ്‌പെക്ടർ പ്രമോദ് എന്നിവരാണ് സംഘത്തെ നയിക്കുന്നത്.
അടിയന്തരയോഗം ചേർന്നു
ശക്തമായ മഴ കണക്കിലെടുത്ത് കണയന്നൂർ താലൂക്കിൽ അടിയന്തര യോഗം ചേർന്നു. നഗര പ്രദേശത്തു ക്യാമ്പുകൾ സജ്ജീകരിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. സ്ഥിരം വെള്ളപൊക്കം ബാധിക്കുന്ന കടവന്ത്ര പി ആൻഡ് ടി കോളനിയിലുള്ളവർക്കായി കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തിൽ ക്യാമ്പ് സജ്ജീകരിക്കും.അടിയന്തര സാഹചര്യം ഉണ്ടായാൽ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളെ ഏകോപിപ്പിച്ച് ദുരിതാശ്വാസ പ്രവർത്തനം നടത്തും. ഡെപ്യൂട്ടി കളക്ടർ പി.ബി.സുനിൽ ലാൽ, കണയന്നൂർ തഹസിൽദാർ രഞ്ജിത്ത് ജോർജ്, തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ, വില്ലേജ് ഓഫീസർമാർ, കെ.എസ്.ഇ.ബി, അഗ്നിശമന സേന തുടങ്ങിയ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി
ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയർന്നതിനാൽ വീട്ടിൽ വെള്ളക്കെട്ടുണ്ടായ കുടുംബത്തെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. പാറക്കടവ് പഞ്ചായത്തിലെ സെന്റ് ആന്റണീസ് യു.പി സ്‌കൂളിലാണ് ക്യാമ്പ് തുറന്നത്. ഒരു കുടുംബത്തിലെ നാല് പുരുഷന്മാരും ഒരു സ്ത്രീയുമാണ് ക്യാമ്പിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |