മലപ്പുറം: കനത്ത മഴയിലും കാറ്റിലും ജില്ലയിൽ വിവിധയിടങ്ങളിൽ കനത്ത നാശനഷ്ടം. കൊണ്ടോട്ടി മാതാംകുളത്ത് കനത്ത മഴയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് രണ്ട് കുട്ടികൾ മരിച്ചത് ജില്ലയെ ദുഃഖത്തിലാഴ്ത്തി.
പലയിടങ്ങളിലും വീടുകളിൽ വെള്ളം കയറി. പാടങ്ങളിൽ വെള്ളം നിറഞ്ഞ് കടുത്ത കൃഷിനാ ശവുമുണ്ടായി. പലയിടത്തും ഗതാഗതം തടസപ്പെട്ടു.
കരിപ്പൂർ വിമാനത്താവളത്തിന്റെ ചുറ്റുമതിൽ തകർന്നു. അയനിക്കാട് പുല്ലിത്തൊടിക ഉമ്മറിന്റെ വീടിനും കിണറിനും മുകളിലേക്കാണ് മതിലിടിഞ്ഞത്. അപകടത്തിൽ ആളപായമില്ല.
മലപ്പുറം കോട്ടക്കുന്ന് ഭാഗത്ത് മണ്ണിടിച്ചിലിന് സാദ്ധ്യതയുള്ളതിനാൽ പ്രദേശവാസികളായ 13 കുടുംബങ്ങളെ മലപ്പുറം എം.എസ്.പി ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്ക് മാറ്റി .
താനൂർ വില്ലേജിൽ നടക്കാവിൽ വെള്ളക്കെട്ടിൽ അകപ്പെട്ട ഒരു കുടുംബത്തിലെ ആറംഗങ്ങളെ ഫയർ ഫോഴ്സും ട്രോമാകെയറും ചേർന്ന് രക്ഷപ്പെടുത്തുകയും അവരെ താനൂർ ശോഭാപറമ്പ് സ്കൂളിൽ ആരംഭിച്ച ക്യാമ്പിലേക്ക് മാറ്റുകയും ചെയ്തു.
കാളികാവ് വില്ലേജിലെ വലിയപറമ്പ് മുതുകുറ്റി ഉമ്മറും കുടുംബവും താമസിക്കുന്ന വീടിന്റെ തറ മഴയിൽ തകർന്നതിനെ തുടർന്ന് സുരക്ഷിതയിടത്തേക്ക് മാറിത്താമസിക്കുവാൻ താലൂക്കിൽ നിന്ന് നിർദ്ദേശം നൽകി. കൊണ്ടോട്ടി നെടിയിരുപ്പ് വില്ലേജ് പരിധിയിൽ ചുക്കാൻ ഹമീദിന്റെ വീടിനു സമീപം മണ്ണിടിഞ്ഞു കാള ചത്തതായും വീട്ടുകാരെ ബന്ധുവീട്ടിലേക്ക് മാറ്റിയതായും വില്ലേജ് ഓഫീസർ അറിയിച്ചു. തിരൂരങ്ങാടി വില്ലേജിലെ വാർഡ് 23 ൽ കോരങ്കണ്ടൻ സെയ്തലവിയുടെ വീടിനോട് ചേർന്ന ചുറ്റുമതിൽ കാറ്റിലും മഴയിലും പെട്ട് തകർന്നു. ചുറ്റുമതിലിനോട് ചേർന്ന ബാത്ത് റൂമിന്റെ ചുമരിന് വിള്ളലുമുണ്ടായി.
വെളിയങ്കോട് വില്ലേജിലെ നിഷാദ് നാക്കോലയുടെ വീടിനു മുകളിൽ തെങ്ങു വീണു ഭാഗികമായി വീട് തകർന്ന് മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചു. പൊന്നാനി താലൂക്കിൽ ആലംങ്കോട് വില്ലേജിൽ മുണ്ടത്ത് വളപ്പിൽ അരുണ പങ്കജത്തിന്റെ വീടിന്റെ ഒരു ഭാഗം ഇടിഞ്ഞ് വീണു.
കനത്ത മഴയെയും കാറ്റിനെയും തുടർന്ന് ജില്ലയിൽ ക്യാമ്പുകൾ പ്രവർത്തനം ആരംഭിച്ചു. നിലവിൽ തിരൂർ, ഏറനാട്, കൊണ്ടോട്ടി എന്നീ മൂന്ന് താലൂക്കുകളിലാണ് ക്യാമ്പുകൾ ആരംഭിച്ചിരിക്കുന്നത് . തിരൂർ താലൂക്കിൽ രണ്ട് ക്യാമ്പുകളിലായി 13 പേരും ഏറനാട് താലൂക്കിൽ രണ്ട് ക്യാമ്പുകളിലായി 54 പേരും കൊണ്ടോട്ടി താലൂക്കിൽ മൂന്ന് പേരും അടക്കം മൊത്തം 70 പേരാണ് ക്യാമ്പുകളിൽ ഉള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |