മാന്നാർ: കുട്ടനാടിന്റെ മണ്ണിൽ നിന്ന് പതിനഞ്ചോളം സംസ്ഥാനങ്ങൾ കടന്ന് കാശ്മീരും ചുറ്റി തിരികെയെത്തിയിരിക്കുകയാണ് സാഹസിക യാത്രികയായ മാന്നാർ കുട്ടമ്പേരൂർ മംഗലത്തേത്ത് കാട്ടിൽ വിശ്വനാഥൻ പിള്ള - ശ്രീലത ദമ്പതികളുടെ മകളായ വീണ വിശ്വനാഥ്.
സമുദ്രനിരപ്പിൽ നിന്ന് താഴെയുള്ള മങ്കൊമ്പിൽ നിന്ന് ആഗസ്റ്റ് 15ന് തഹസീൽദാർ ടി.ഐ. വിജയസേനനാണ് യാത്ര ഫ്ളാഗ് ഒഫ് ചെയ്തത്. കന്യാകുമാരി സേലം വഴി ഹൈദരാബാദ്, നാഗ്പൂർ, സാഗർ, ആഗ്ര, നോയിഡ, അമൃത്സർ തുടങ്ങി പ്രമുഖ സംസ്ഥാനങ്ങളിലൂടെ കാശ്മീരിലേക്കായിരുന്നു മുപ്പതുകാരി വീണയുടെ സാഹസിക യാത്ര.
തണുത്തുറഞ്ഞ മഞ്ഞുമലകളും ദുർഘടമായ പാതകളും പിന്നിട്ട് ജമ്മുകശ്മീരിലെ ലഡാക്ക് ശ്രേണിയിലെ സമുദ്ര നിരപ്പിൽ നിന്ന് 18,379 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഖർദുങ് ലാ പാസിൽ പർവത പാതയിലൂടെ ബൈക്കോടിച്ച് എത്തിയപ്പോൾ ആത്മവിശ്വാസത്തിന്റെയും ധൈര്യത്തിന്റെയും പര്യായമായിരിക്കുകയാണ് ഈ പെൺകരുത്ത്.
കുട്ടിക്കാലം മുതൽ ബൈക്കിനോട് പ്രണയമായിരുന്നു. പതിനെട്ടാമത്തെ വയസിൽ ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കി. അഞ്ച് വർഷമായി ബൈക്കുകൾ ഓടിക്കുന്ന വീണ മൂന്നാർ, വയനാട്, ഗോവ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ബൈക്കിൽ സോളോ പോകാറുണ്ടായിരുന്നു. ആദ്യമായാണ് ഇത്രയും ദൂരത്തേക്ക് സോളോ ട്രിപ്പ് പോയത്.
ഹാർലി ഡേവിഡ് സണിലെ ചാപ്ടപർ മാനേജർ ജോലി രാജിവച്ചാണ് വീണ യാത്രകൾക്കായി സമയം കണ്ടെത്തിയത്. പുതിയ ജോലി സംബന്ധമായി ഇപ്പോൾ കോഴിക്കാടാണ് വീണ. സ്വകാര്യ കമ്പനിയിൽ മാർക്കറ്റിംഗ് തലവനായി ജോലി ചെയ്യുന്ന തിരുവല്ല കുറ്റൂർ സ്വദേശിയായ ഭർത്താവ് അനൂപ് കുമാറും ആറു വയസുകാരി മകൾ വൈഗാ ലക്ഷ്മിയുമാണ് വീണയുടെ സ്വപ്നങ്ങൾക്ക് ജീവൻ നൽകിയത്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 120 സ്ത്രീകളുടെ കൂട്ടായ്മയായ ഗേൾ പവർ അത്താഴക്കൂട്ടത്തിന്റെ കോ ഓർഡിനേറ്റർ കൂടിയാണ് വീണ വിശ്വനാഥ്.
""
ജീവിതത്തിൽ ഒറ്റപ്പെട്ട് പോയവർക്ക് കരുത്തേകാനും ഡ്രൈവിംഗിൽ പിന്നാക്കം നിൽക്കുന്ന പെൺകുട്ടികൾക്ക് പ്രചോദനം നൽകാനുമാണ് തന്റെ പുതിയ ഹോണ്ട ഹൈനസിൽ 48 ദിവസമെടുത്ത സോളോ റൈഡിലൂടെ ശ്രമിച്ചത്.
വീണ വിശ്വനാഥ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |