നഷ്ടപരിഹാര വിതരണത്തിലെ പ്രതിസന്ധി ഒഴിവാക്കി സർക്കാർ തീരുമാനം
കൊല്ലം: ദേശീയപാത ആറുവരിയാക്കുന്നതിന്റെ ഭാഗമായി ഭൂമി, വീട്, കച്ചവട സ്ഥാപനങ്ങൾ, കൃഷി തുടങ്ങിയവ നഷ്ടമാകുന്നവർക്ക് നൽകുന്ന തുകയിൽ നിന്ന് നികുതി അടയ്ക്കേണ്ടെന്ന് സർക്കാർതീരുമാനം. പുതിയതീരുമാനം വന്നതോടെ സ്തംഭിച്ച നഷ്ടപരിഹാരത്തുകയുടെ വിതരണം വേഗത്തിലാകും. ഭൂഉടമകൾക്ക് നൽകുന്ന നഷ്ടപരിഹാരത്തുകയിൽ നിന്ന് 10 ശതമാനംനികുതി അടയ്ക്കണമെന്ന് വരുമാനനികുതിവിഭാഗം ആവശ്യപ്പെട്ടതോടെ വിതരണം രണ്ടരമാസമായി നിലച്ചിരുന്നു. ഇതിനെതിരെ ഭൂഉടമകൾ രംഗത്തെത്തിയതോടെ ദേശീയസ്ഥലമേറ്രെടുപ്പ് വിഭാഗം സർക്കാരിനെ സമീപിക്കുകയായിരുന്നു.
റൈറ്റ് ടു കോമ്പൻസേഷൻ ആക്ട് പ്രകാരമാണ് ദേശീയപാത 66 വികസനത്തിനായി ഭൂമിയും വീടും മറ്റ് കെട്ടിടങ്ങളും വിട്ടുനൽകുന്നവർക്ക് നഷ്ടപരിഹാരം വിതരണം ചെയ്യുന്നത്. ഈ നിയമപ്രകാരമുള്ള നഷ്ടപരിഹാര വിതരണത്തിന് ഇൻകംടാക്സ് ബാധകമല്ല. പക്ഷേ ടാക്സ് നൽകണമെന്നാവശ്യപ്പെട്ട് ആലപ്പുഴ ജില്ലയിലെ സ്ഥലമേറ്റെടുപ്പ് വിഭാഗത്തിന് സർക്കാരിൽ നിന്ന് കത്ത് ലഭിച്ചതോടെയാണ് കൊല്ലം ജില്ലയിലെ നഷ്ടപരിഹാരവിതരണം നിറുത്തിവച്ചത്. പൊന്നുംവിലയെന്ന് പറയുന്നുണ്ടെങ്കിലും ഇപ്പോൾ നിശ്ചയിച്ചിട്ടുള്ള തുക വിപണിവിലയുടെ പകുതിപോലുമില്ല. ഇതിനിടെയാണ് ഇൻകംടാക്സായി ഇതിൽ നിന്ന് പിടിച്ചുപറിക്കാൻ ശ്രമം നടന്നത്.
5, 600 പേർക്ക് നഷ്ടപരിഹാരത്തിനുള്ള
റിപ്പോർട്ട് സമർപ്പിച്ചു
ദേശീയപാതാ വികസനത്തിന് ഭൂമി വിട്ടുനൽകുന്നവരിൽ 5, 600 ഭൂഉടമകൾക്ക് നഷ്ടപരിഹാരം നൽകാനുള്ള വിശദമായ റിപ്പോർട്ട് ജില്ലയിലെ ദേശീപാതാസ്ഥലമേറ്റെടുപ്പ് വിഭാഗം സംസ്ഥാന സർക്കാരിനും ദേശീയപാത അതോറിട്ടിക്കും സമർപ്പിച്ചിട്ടുണ്ട്. 6600 ഭൂഉടമകളിൽ നിന്നായി 60 ഹെക്ടർ ഭൂമിയാണ് ജില്ലയിൽ ഏറ്രെടുക്കുന്നത്. നഷ്ടപരിഹാരത്തിനായി 2,200 കോടിയുടെ പാക്കേജാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ 58 പേർക്ക് 17 കോടി മാത്രമാണ് ഇതുവരെ നൽകിയത്.
ദേശീയപാതാ വികസനത്തിൽ ജില്ലയിൽ ഉൾപ്പെടുന്ന രണ്ട് റീച്ചുകളുടെയും ടെണ്ടർ നടപടി പൂർത്തിയായിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്ഥലമേറ്റെടുപ്പുനടപടികൾ പൂർത്തിയായാൽ ഉടൻ നിർമ്മാണം ആരഭിക്കാം.
ദേശീയപാതാ വികസനം
ഓച്ചിറ മുതൽ കടമ്പാട്ടുകോണം വരെ: 56.03 കിലോമീറ്റർ
ഭൂമി ഏറ്റെടുക്കുന്നത്: 22.05 മീറ്റർ (മദ്ധ്യരേഖയിൽ നിന്ന് ഇരുവശത്തേക്കും)
5,600: ഭൂമി വിട്ടുകൊടുക്കുന്ന ഉടമകളുടെ എണ്ണം
₹ 1,000 കോടി: പ്രതീക്ഷിക്കുന്ന പുനരധിവാസപാക്കേജ്
₹ 2,200 കോടി: നഷ്ടപരിഹാര പാക്കേജ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |