പാലോട്: 21 വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് നാടുവിട്ടയാളെ വടക്കാഞ്ചേരിയിൽ നിന്ന് പാലോട് പൊലീസ് അറസ്റ്റ് ചെയ്തു. മടത്തറ വേങ്കൊല്ല ബ്ലോക്ക് നമ്പർ 186 ശ്രീലത ഭവനത്തിൽ സജിമോനെയാണ് (44) അറസ്റ്റ് ചെയ്തത്. 2000ത്തിൽ വേങ്കോല്ലയിൽ കടകൾ ആക്രമിച്ച കേസിൽ ഉൾപ്പെട്ട ഇയാൾ വിചാരണയ്ക്ക് ഹാജരാകാതെ ഒളിവിൽ പോവുകയും തുടർന്ന് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയുമായിരുന്നു. നാടുവിട്ടതിനു ശേഷം പാലക്കാട്, തൃശൂർ ജില്ലകളിൽ പല സ്ഥലങ്ങളിലായി ഇയാൾ താമസിച്ചിരുന്നു. പൊലീസിന്റെ അന്വേഷണത്തിൽ ഇയാൾ ഇപ്പോൾ വിവാഹം ചെയ്ത് വടക്കാഞ്ചേരിയിൽ താമസിക്കുകയാണെന്ന് മനസിലായി. തുടർന്നാണ് ഇയാളെ പിടികൂടിയത്. പാലോട് സ്റ്റേഷൻ ഇൻസ്പെക്ടർ സി.കെ. മനോജ്, എ.എസ്.ഐ അനിൽകുമാർ, സി.പി.ഒ വിനിത്, ഡാൻസാഫ് അംഗങ്ങളായ ഗ്രേഡ് എസ്.ഐ ഷിബു കുമാർ, എ.എസ്.ഐ സജു എന്നിവരടങ്ങിയ സംഘമാണ് നിരന്തരമായ നിരീക്ഷണത്തിലൂടെ ഒളിവിൽ കഴിഞ്ഞ പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |