വാട്ട്സ് ആപ്പ് ചാറ്റുകളും മുൻഡ്രൈവറുടെ
വെളിപ്പെടുത്തലും കെണിയാകും
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിന്റെ ഇടപാടുകളുമായി ബന്ധപ്പെട്ട് ഇറ്റലിയിൽ സ്ഥിരതാമസമാക്കിയ വിവാദ വനിത അനിത പുല്ലയിലിനെതിരെ അന്വേഷണത്തിന് കളമൊരുങ്ങുന്നു.
മോൻസണിന്റെ വിവാദ ഇടപാടുകളിൽ അനിതയ്ക്ക് പങ്കുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ വിളിച്ചുവരുത്തി മൊഴിയെടുക്കാനും ചോദ്യം ചെയ്യാനും ക്രൈംബ്രാഞ്ച് ആലോചിക്കുന്നത്. മോൻസണിന്റെ മുൻ ഡ്രൈവർ അജി നെട്ടൂരാന്റെ മൊഴികളും മോൻസണെപ്പറ്റി ഐ.ജി ലക്ഷമണും അനിത പുല്ലയിലുമായി നടത്തിയ വാട്ട്സ് ആപ് ചാറ്റുകളിലെ വിവരങ്ങളും അടിസ്ഥാനമാക്കി മോൻസണിന്റെ വിവാദ ഇടപാടുകളിൽ അനിത പുല്ലയിലിന് ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോയെന്ന് കണ്ടെത്തുകയാണ് അന്വേഷണത്തിന്റെ ലക്ഷ്യം.
വാട്സ് ആപ്പ് ചാറ്റ് തെളിവാകും
മോൻസണിന്റെ മുൻ ഡ്രൈവർ അജി നെട്ടൂരിന്റെ വെളിപ്പെടുത്തലുകളാണ് അനിതയ്ക്ക് തട്ടിപ്പുകളിൽ പങ്കുണ്ടോയെന്ന സംശയത്തിനിടയാക്കിയിരിക്കുന്നത്. അനിതയെ കേരളത്തിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് നടപടികൾ തുടങ്ങി. ഇവരെ ഉടൻ നാട്ടിലെത്തിക്കാനാണ് ശ്രമം. കലൂരിലെ മോൺസണിന്റെ വാടക വീടിനോട് ചേർന്നുള്ള ചെറിയ ഗസ്റ്റ്ഹൗസിൽ രഹസ്യഅറയുണ്ടെന്നും ജോലിക്കാരുടെ പേരിൽ വാങ്ങിയ പണം പിൻവലിച്ച ശേഷം ഈ അറയിലാകും സൂക്ഷിച്ചിരിക്കുകയെന്നും അജി ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. മോൻസണിന്റെ ബാങ്ക് അക്കൗണ്ടുകളിൽ തട്ടിപ്പ് പണം കണ്ടെത്താനാകാത്ത സാഹചര്യത്തിൽ പണം എവിടെയാണ് ഒളിപ്പിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് രഹസ്യ അറയെയും അനിതയുമായുള്ള ഇടപാടുകളെയും സംബന്ധിച്ച വിവരങ്ങൾ പുറത്തായത്.
മോൻസൺ അറസ്റ്റിലായതിനാൽ ഇയാളുടെ അടുപ്പക്കാർ പണം മാറ്റിയിട്ടുണ്ടാവാം. 10 വർഷം ഒപ്പം ജോലി ചെയ്ത അജിയുടെ പേരിലും ബാങ്ക് അക്കൗണ്ട് തുറന്ന് മോൻസൺ പണം കൈക്കലാക്കിയിരുന്നു. ഇത് ചോദ്യംചെയ്തതോടെയാണ് ഇരുവരും തെറ്റിയത്. അജിക്കെതിരെ മോൻസൺ ചേർത്തല പൊലീസിൽ കള്ളക്കേസ് നൽകിയാണ് പ്രതികാരം വീട്ടിയത്.
പൊലീസ് നിരന്തരം ഭീഷണിപ്പെടുത്തിയ ശേഷമാണ് അജി ക്രൈംബ്രാഞ്ചിന് മൊഴിനൽകിയത്. രഹസ്യഅറപോലെ ഏതാനും ലോക്കറുകളും കലൂരിലെ വാടകവീട്ടിലുണ്ട്. മോൻസണുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നും അജി പറഞ്ഞു. അടുപ്പക്കാരായ സ്ത്രീകൾക്ക് മോൻസൺ സാമ്പത്തിക സഹായമടക്കം നൽകിയതായി അജി മൊഴിനൽകിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ മോൻസൺ തട്ടിയെടുത്ത കോടികൾ കണ്ടെത്താൻ ഇയാളുടെ അടുപ്പക്കാരുടെ ബാങ്ക് അക്കൗണ്ടുകളിലും മോൻസൺ സൂക്ഷ്മപരിശോധന ആരംഭിച്ചു.
അക്കൗണ്ടിൽ വൻതുകകൾ വന്നതും ഇവ ട്രാൻസ്ഫർ ചെയ്തതുമായ വിവരങ്ങളാണ് തേടുന്നത്. ബാങ്കുകൾക്ക് ഇതിനായി കത്ത് നൽകിയിട്ടുണ്ട്. മോൻസണെ സഹായിച്ചവരും ഇടനിലക്കാരുമായി പരാതികളിലും മൊഴികളിലും പരാമർശിക്കുന്ന പൊലീസുകാരെക്കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷിച്ചേക്കും.
പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കൽ അറസ്റ്റിലായത് ഐ.ജി ലക്ഷ്മണിനെ അറിയിച്ചത് അനിത പുല്ലയിലാണെന്ന് വ്യക്തമാക്കുന്ന ചാറ്റ് വിവരങ്ങളും പുറത്തായി. പുരാവസ്തു തട്ടിപ്പിൽ മാവുങ്കൽ അറസ്റ്റിലായതിന് പിന്നാലെ സെപ്തംബർ 25ന് രാത്രി 9.30 ശേഷം നടന്നിട്ടുള്ള വാട്സ്ആപ്പ് ചാറ്റാണ് ഇപ്പോൾ പുറത്തായത്. ഇന്ന് വൈകുന്നേരം മോൻസ് അറസ്റ്റിലായി എന്ന് അനിത ഐ.ജി ലക്ഷ്മണോട് പറയുന്നു. ഇതിന് ലക്ഷ്മൺ നൽകിയ മറുപടി ഡിലീറ്റ് ചെയ്ത നിലയിലാണ്.
മോൻസണെക്കുറിച്ച് മുൻ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ രണ്ട് വർഷം മുമ്പ് സംശയം പ്രകടിപ്പിച്ചിരുന്നുവെന്ന് ചാറ്റിൽ അനിത ലക്ഷ്മണയോടെ പറയുന്നുണ്ട്. ഇതടക്കമുള്ള ഡിജിറ്റൽ തെളിവുകളും അനിതയ്ക്കെതിരെ ക്രൈംബ്രാഞ്ച് ശേഖരിച്ചു. മോൻസണ് എന്തുതരം ഇടപാടാണെന്ന് രണ്ട് വർഷം മുമ്പ് ബെഹ്റ ചോദിച്ചിരുന്നുവെന്നും അവർ പറയുന്നുണ്ട്.
വിവരങ്ങൾ പങ്കുവച്ചതിലുള്ള നന്ദി ലക്ഷമണിനെ അറിയിക്കുന്നു. മോൻസണുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അനിതയ്ക്ക് അറിയാമെന്ന വിലയിരുത്തലിലാണ് ക്രൈം ബ്രാഞ്ച്. മുൻ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെയും പല ഉന്നതരേയും മോൻസണ് പരിചയപ്പെടുത്തിയത് അനിതയായിരുന്നു. നേരത്തെ കേസുമായി ബന്ധപ്പെട്ട ചില വിവരങ്ങളും അനിത ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |