ചങ്ങനാശേരി: പെരുന്ന രണ്ടാം നമ്പർ ബസ് സ്റ്റാൻഡിലെ ടോയ്‌ലറ്റ് അടച്ചിട്ട് ആറു മാസമാകുന്നു. മുൻസിപ്പാലിറ്റി വക ടോയ്‌ലറ്റ് സ്വകാര്യ വ്യക്തിക്ക് ലേലം ചെയ്തു കൊടുത്തിരുന്നതിന്റെ കാലാവധി 2021 മാർച്ച് മാസത്തോടെ അവസാനിച്ചിരുന്നു. കൊവിഡുമൂലം യാത്രക്കാരുടെ എണ്ണം കുറഞ്ഞതിനാൽ പിന്നീട് ലേലം കൊള്ളാൻ ആരും മുന്നോട്ടു വരാതായതിനെ തുടർന്ന് ഏപ്രിൽ മുതൽ ടോയ്‌ലറ്റ് അടച്ചുപൂട്ടിയിരിക്കുകയാണ്. അടച്ചുപൂട്ടിയ ടോയ്‌ലറ്റിന്റെ പടിയിൽ നിന്നാണ് യാത്രക്കാരും ബസ് ജീവനക്കാരും ഇപ്പോൾ കാര്യം സാധിക്കുന്നത്. ഇതിനു സമീപത്തായി ഒരു കിണർ സ്ഥിതി ചെയ്യുന്നുണ്ട്. ഈ കിണറ്റിലെ വെള്ളമാണ് സമീപവാസികൾ ഉപയോഗിക്കുന്നത്. കൂടാതെ ഈ പ്രദേശം മുഴുവൻ മാലിന്യം നിക്ഷേപിക്കപ്പെട്ട നിലയിലുമാണ്. സ്റ്റാൻഡിലെത്തുന്ന സ്ത്രീകളും വനിതാ ജീവനക്കാരുമാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. എ സി റോഡിലെ പണികൾ നടക്കുന്നതുമൂലം ആലപ്പുഴയിലേക്കുള്ള ബസുകൾ പൊങ്ങ വരെയേ പോകാറുള്ളൂ. പൊങ്ങയിലും ടോയ്‌ലറ്റ് ഇല്ലാത്തത് വനിതാ ജീവനക്കാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് അവർ പറയുന്നു. പെരുന്ന സ്റ്റാൻഡിനുള്ളിലെ മുൻസിപ്പാലിറ്റി വക കെട്ടിടത്തിന്റെ രണ്ടാം നിലയിൽ ഒരു ടോയ്‌ലറ്റ് ഉണ്ടെങ്കിലും അത്രയും നേരം ബസുകൾക്ക് കാത്തുകിടക്കാൻ സമയം കിട്ടാറില്ല. ഇപ്പോൾ ആലപ്പുഴ ഭാഗത്തേക്ക് ഇവിടെ നിന്നും കെ.എസ്.ആർ.ടി.സിക്ക് 22 ഷെഡ്യൂളുകളാണുള്ളത്. ജീവനക്കാരുടെയും യാത്രക്കാരുടെയും ആശങ്കകളകറ്റാതെയാണ് അധികാരികൾ സർവ്വീസ് ആരംഭിച്ചത്. ഒട്ടനവധി സ്വകാര്യ ബസുകളിലെ ജീവനക്കാരുടെയും സ്റ്റാൻഡിനുള്ളിലെ കടകളിലെ ജീവനക്കാരുടെയും ഒപ്പം യാത്രക്കാരുടെയും "ആവശ്യ"ത്തെയാണ് കഴിഞ്ഞ 6 മാസമായി മുൻസിപ്പാലിറ്റി താഴിട്ടുപൂട്ടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |