കൽപ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്ഥിതി ലോല മേഖല പ്രഖ്യാപനത്തിനായി സംസ്ഥാന സർക്കാർ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി സമർപ്പിച്ചത് വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട 88.21 സ്‌ക്വയർ കിലോമീറ്റർ ഉൾപ്പെടുന്ന നിർദേശമാണെന്ന് ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്ററും ബത്തേരി വൈൽഡ് ലൈഫ് വാർഡനുമായ എസ്. നരേന്ദ്ര ബാബു. വന്യജീവി സങ്കേതത്തിന് പുറത്തുള്ള ജനവാസ മേഖലകൾ പൂർണമായും ഒഴിവാക്കി, വന്യജീവി സങ്കേതവുമായി അതിർത്തി പങ്കിടുന്ന ടെറിട്ടോറിയൽ ഡിവിഷനുകളുടെ 69.12 സ്‌ക്വയർ കിലോമീറ്റർ റിസർവ് വനവും, വന്യജീവി സങ്കേതത്തിനുള്ളിൽ വരുന്ന ജനവാസമേഖലയായ 19.09 സ്‌ക്വയർ കിലോമീറ്റർ പ്രദേശവും ഉൾപ്പെടുന്നതാണ് നിലവിലെ നിർദേശം. വന്യജീവി സങ്കേതങ്ങളോട് ചേർന്ന് പാരിസ്ഥിതിക സംവേദക മേഖലകൾ പ്രഖ്യാപിക്കുക എന്ന കേന്ദ്ര സർക്കാർ നിർദേശത്തെ തുടർന്നാണ് നിർദേശം സമർപ്പിച്ചത്.
കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പ്രകാരം വയനാട് വന്യജീവി സങ്കേതത്തിന് (344.53 സ്‌കയർ കിലോമീറ്റർ) ചുറ്റും ഒരു കിലോമീറ്റർ എന്ന ദൂര പരിധിയിൽ പരിസ്ഥിതി ലോല മേഖല എന്ന ആദ്യ നിർദേശം സമർപ്പിച്ചു. എന്നാൽ, പൊതുജനങ്ങളിൽ നിന്നും എതിർപ്പ് ഉയർന്നതിനെ തുടർന്ന്
2013 ഫെബ്രുവരി 11ന് ആകെ 88.21 സ്‌ക്വയർ കിലോമീറ്റർ വരുന്ന പരിസ്ഥിതി ലോല മേഖല നിർദേശം സമർപ്പിച്ചു.
2018 സെപ്തംബർ 19ന് ഇതേ നിർദേശം വീണ്ടും സമർപ്പിച്ചെങ്കിലും കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം ഈ നിർദേശങ്ങൾ സ്വീകരിക്കാതിരിക്കാതെ ജനവാസ മേഖലകളെ കൂടി ഉൾപ്പെടുത്തി പുതിയ നിർദേശം നൽകുവാൻ നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് 2019 നവംബർ 21 ന് 72.94 സ്‌ക്വയർ കിലോമീറ്റർ ജനവാസ മേഖലയും വന്യജീവി സങ്കേതത്തിനുള്ളിൽ വരുന്ന ജനവാസമേഖലയായ 19.09 സ്‌ക്വയർ കിലോമീറ്റർ പ്രദേശവും, 26.56 സ്‌ക്വയർ കിലോമീറ്റർ റിസർവ് വനവും ഉൾപ്പെടുത്തി ആകെ 118.59 സ്‌ക്വയർ കിലോമീറ്റർ വരുന്ന നിർദേശം സമർപ്പിച്ചത്. തുടർന്ന് 2021 ഫെബ്രുവരിയിൽ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം നിർദേശം അംഗീകരിച്ച് കരട് വിജ്ഞാപനം പുറത്തിറക്കി.
എന്നാൽ, കരട് വിഞ്ജാപനം വരുന്നതിന് മുമ്പു തന്നെ മലബാർ വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്ഥിതി ലോല മേഖല പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പ്രതിഷേധത്തെ തുടർന്നാണ് സംസ്ഥാന സർക്കാരിൽ നിന്നും ലഭിച്ച നിർദ്ദേശമനുസരിച്ച് നിലവിലെ നിർദേശം സമർപ്പിച്ചത്. സംസ്ഥാന സർക്കാർ സീറോ ആയി സമർപ്പിച്ചിട്ടുള്ള ഈ നിർദേശത്തിന്മേലുള്ള വിദഗ്ധ സംഘത്തിന്റെ യോഗം ഉടൻ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |