കൂട്ടിക്കൽ: പുല്ലകയാറിന്റെ ഇരുകരകളിലും മലവെള്ളമേൽപ്പിച്ച ശേഷിപ്പുകൾ തൂങ്ങിക്കിടപ്പുണ്ട്. തരിപ്പണമായ വീടുകളും വാഹനങ്ങളും സ്വർണവും പണവും അങ്ങനെ ജീവിതത്തിലെ സമ്പാദ്യങ്ങളെല്ലാം ഞൊടിയിടയിൽ മലവെള്ളത്തിനൊപ്പം ഒലിച്ചു പോയി. കൂട്ടിക്കൽ മുതൽ ചപ്പാത്ത്, വേലനിലം, മൂന്നാംമൈൽ മേഖലകളിലെ നൂറുകണക്കിന് കുടുംബങ്ങൾക്ക് ഉടുതുണി മാത്രം സമ്പാദ്യം!
ഉരുളുമായി വന്ന മലവെള്ളം കുതിച്ചെത്തി വെറും പത്തു മിനിറ്റുകൊണ്ട് പുല്ലകയാർ നിറഞ്ഞു കവിഞ്ഞു. മറുകരയിലേയ്ക്ക് വെള്ളംകയറിയ അനുഭവമില്ലാത്തതിനാൽ ആളുകൾ പേടിച്ചില്ല. പക്ഷേ, സ്ഥിതി മാറുകയാണെന്ന് നിമിഷങ്ങൾക്കകം മനസിലായി. ഒടുവിൽ ജീവനും കൈയിൽപ്പിടിച്ച് കുതിച്ചു. ശനിയാഴ്ച രാവിലെ വരെ സജീവമായിരുന്ന കൂട്ടിക്കലും പരിസര പ്രദേശങ്ങളും ഉരുൾ വെള്ളം താണ്ഡവമാടിയിരിക്കുകയാണ്. ചപ്പാത്തിനോട് ചേർന്നുള്ള കൂടപ്ളാക്കൽ നാസറിന്റെ വീട് പൂർണമായും നശിച്ചു. വീടിനോട് ചേർന്ന് കട നടത്തിയിരുന്ന അജാസിനും മജീദിനും ജീവൻ മാത്രം തിരികെ കിട്ടി. മരങ്ങളാൽ സമൃദ്ധമായിരുന്ന കൂട്ടിക്കൽ ഭാഗം ഒരു നിമിഷം കൊണ്ട് വലിയൊരു മൈതാനമായി. മരങ്ങളെല്ലാം കടപുഴക്കിയാണ് ഉരുൾവെള്ളവുമായി പുല്ലകയാർ മണിമലയാറ്റിലേയ്ക്ക് പതിച്ചത്.
സ്വർണവും പണവും വരെ ഒഴുകി
പുഴയോരത്തെ വീടുകളെല്ലാം മുങ്ങി. ഉയർന്ന ഭാഗത്തെ വീടുകളുടെ താഴ്‌നിലകളിൽ വെള്ളം കയറി. നടക്കാൻ പോലും കഴിയാത്ത വിധം ചെളിനിറഞ്ഞ കാഴ്ചകൾ കണ്ട് പലരും തളർന്നു പോയി. മേശയും കസേരയും അലമാരിയും ഒഴുകി നടന്നു. അതിലുള്ള പണവും സ്വർണവും വെള്ളംകവരുന്നത് വേദനയോടെ നോക്കി നിൽക്കേണ്ടിയും വന്നു. സാധനങ്ങൾ മാറ്റാൻപോലും സമയം കിട്ടാത്ത വിധം വെള്ളംമൂടി.
'' സെക്കൻഡുകൾക്കൊണ്ടാണ് വെള്ളം കരകവിഞ്ഞത്. വീടുകളിലേയ്ക്ക് കയറുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. സാധനങ്ങൾ മാറ്റാനുമായില്ല. പുത്തൻകാറുകളും ആധാരങ്ങളും രേഖകളുമെല്ലാം നശിച്ചവയിലുണ്ട്''
- ഫൈസൽ, പ്രദേശവാസി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |