മാള: ആകെയുള്ള 84 ജോയിന്റ് ആർ.ടി.ഒമാരിൽ 52 ജോയിന്റ് ആർ.ടി.ഒമാർക്ക് കൂട്ട സ്ഥലം മാറ്റവുമായി ഗതാഗത വകുപ്പ് ഉത്തരവ്. പിടിപാടില്ലാത്ത ശുപാർശയില്ലാത്തവരെയെല്ലാം സ്ഥലം മാറ്റിയെന്നാണ് ആരോപണം. അവധികൾ തുടങ്ങുന്നതിന്റെ തലേന്ന് ഈ മാസം 13 ന് വൈകീട്ടാണ് ഉടൻ പ്രാബല്യത്തിലെന്ന് കാട്ടി ഉത്തരവിറങ്ങിയത്. മാനദണ്ഡം പാലിക്കാതെയാണ് കൂട്ടസ്ഥലം മാറ്റ ഉത്തരവെന്ന ആക്ഷേപം ഉയർന്നുകഴിഞ്ഞു.
ജോയിന്റ് ആർ.ടി.ഒയായി സ്ഥാനക്കയറ്റം ലഭിച്ച് രണ്ട് ദിവസം മാത്രം ജോലി ചെയ്ത സ്ഥലത്ത് നിന്ന് വീണ്ടും സ്ഥലം മാറ്റം ലഭിച്ചവരും തെക്ക് നിന്ന് വടക്കോട്ടും വടക്ക് നിന്ന് തെക്കോട്ടും ഒരു മാനദണ്ഡവുമില്ലാതെ തെറിപ്പിച്ചവരും കൂട്ടത്തിലുണ്ട്. വിരമിക്കാൻ ഒന്നര വർഷത്തിൽ താഴെ മാത്രമുള്ളവരെയും മാറ്റിയിട്ടുണ്ട്.
21 പേരെ മാത്രമാണ് അഭ്യർത്ഥന പരിഗണിച്ച് മാറ്റിയതെന്ന് സ്ഥലം മാറ്റ ഉത്തരവിൽ പറയുന്നുണ്ട്. തസ്തികയിൽ ഒരു വർഷം പൂർത്തിയാക്കിയാൽ മാത്രമേ സ്ഥലം മാറ്റത്തിന് അപേക്ഷ ഓൺലൈനായി നൽകാനാകൂ. കഴിഞ്ഞ ഏപ്രിൽ 30 വരെ അപേക്ഷ സമർപ്പിക്കുന്നതിന് ഒരു വർഷം പൂർത്തിയാക്കാൻ കഴിയാത്തതിനാൽ സാധിക്കാത്തവരെയും സ്ഥലം മാറ്റിയിട്ടുണ്ട്. ഒരേ സ്ഥലത്ത് രണ്ട് വർഷത്തിലധികം ജോലി ചെയ്തവരെ സ്ഥലം മാറ്റാതെ ഒഴിവാക്കിയാണ് ഉത്തരവിറക്കിയത്. മുൻകാലങ്ങളിൽ കരട് പട്ടിക പ്രസിദ്ധീകരിച്ച ശേഷമാണ് ഉത്തരവായി ഇറക്കാറുള്ളത്.
'കൊവിഡ് നിയന്ത്രണങ്ങളിൽ നിന്ന് ഇളവുണ്ടായതിന്റെ പശ്ചാത്തലത്തിൽ പല പദ്ധതികളും തുടങ്ങിയ അവസരത്തിലാണ് മാനദണ്ഡം മറികടന്നുള്ള കൂട്ട സ്ഥലം മാറ്റം. തെക്കൻ ജില്ലകളിൽ നിന്ന് വടക്കോട്ടും അതുപോലെ തിരിച്ചുമുള്ള ഈ കൂട്ട സ്ഥലം മാറ്റം ചരിത്രത്തിൽ ആദ്യമാണ്. രണ്ട് വർഷം ഒരേ സ്ഥലത്ത് ജോലി ചെയ്തവരെ മാറ്റാതെ രണ്ട് ദിവസം മുതൽ ഒരു വർഷത്തിനുള്ളിൽ ഇരുന്നവരെ മാറ്റിയത് നീതി നിഷേധമാണ്'
ജോയിന്റ് ആർ.ടി.ഒ
(തെക്കൻ ജില്ലയിൽ നിന്നുള്ളയാൾ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |