കണ്ണൂർ: പയ്യന്നൂർ കോറോത്തെ സുനിഷ ആത്മഹത്യ ചെയ്ത സംഭവത്തിൽ നീതി ലഭിച്ചില്ലെന്ന പരാതിയുമായി മാതാപിതാക്കളും ബന്ധുക്കളും. ഗാർഹിക പീഡനം, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തി അറസ്റ്റുചെയ്ത സുനിഷയുടെ ഭർത്താവ് വിജീഷിനെയും അച്ഛൻ രവീന്ദ്രനെയും ജാമ്യത്തിൽ വിട്ടത് നീതിനിഷേധത്തിന് തുല്യമാണെന്ന് രക്ഷിതാക്കൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ഇരകൾക്ക് നീതി ലഭിക്കാതിരിക്കുകയും പ്രതികളെ സംരക്ഷിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ തങ്ങൾ നീതിക്കുവേണ്ടി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം തുടങ്ങുമെന്ന് കുടുംബം പറഞ്ഞു.
പൊലീസിന്റെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചു. ഭർത്താവിന്റെ വീട്ടിൽ നിന്നും പീഡനം അനുഭവിക്കുകയാണെന്ന് സുനിഷ അറിയിച്ചതിനെ തുടർന്ന് പയ്യന്നൂർ പൊലീസിൽ പരാതി നൽകിയെങ്കിലും കർശന നടപടിയുണ്ടായില്ല. കഴിഞ്ഞ ആഗസ്റ്റ് 29 നാണ് സുനിഷ മരണപ്പെടുന്നത്. ആത്മഹത്യയാണെന്ന് പ്രചരിപ്പിക്കുന്നുണ്ടെങ്കിലും കൊലപാതകമാണെന്ന് തങ്ങൾ സംശയിക്കുന്നതായി കുടുംബം പറഞ്ഞു.
സുനിഷയെ ഭർത്തൃവീട്ടുകാർ കൊന്നതാണെന്ന് അമ്മ വനജ ആരോപിച്ചു. മരണപ്പെട്ടവിവരം പോലും തങ്ങളെ അറിയിക്കാൻ തയാറായില്ല. കൊവിഡ് ബാധിച്ചുവെന്ന് പറഞ്ഞ് തങ്ങളെ അകറ്റി നിർത്തുകയുമായിരുന്നു. കേസിൽ രാഷ്ട്രീയ ഇടപെടലുണ്ടായിട്ടുണ്ട്. പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് ആദ്യം മുതൽ സ്വീകരിച്ചത്. മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും പരിഹാരമുണ്ടായില്ല. അമ്മ കെ.പി. വനജ, അച്ഛൻ കെ.വി. സുകുമാരൻ, ബന്ധുക്കളായ മോഹനൻ, കെ.പി. മാധവൻ, കെ.പി. ദേവകി എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |