കളമശേരി: ദിവസവും ലത നൽകുന്ന അന്നത്തിനായി പലയിടത്തായി കാത്തിരിപ്പാണ് കാക്കയും പട്ടിയും പൂച്ചയുമടങ്ങുന്ന മിണ്ടാപ്രാണികൾ. ഇവർക്കെല്ലാം ഭക്ഷണം കൊടുത്തിട്ട് അവശേഷിക്കുന്നത് മാത്രമേ ലത കഴിക്കൂ. മൂകയായ അമ്മയോടുള്ള ആത്മബലിയാണ് 55 കാരിയായ ലതയ്ക്ക് ഈ പ്രവൃത്തി. സ്വന്തം ദാരിദ്ര്യാവസ്ഥയെ കൂസാതെ 26 വർഷമായി ഇവർ മുടങ്ങാതെ ഈ പുണ്യ പ്രവൃത്തി തുടരുന്നു. നിർദ്ധനരായ മനുഷ്യർക്കും മരുന്നും ഭക്ഷണവും നൽകാറുണ്ട്.
സംസാരശേഷിയില്ലാത്ത അമ്മയുടെ മകളായി പിറന്ന്, ഒരു വയസിൽ അച്ഛൻ നഷ്ടപ്പെട്ട്, ദാരിദ്ര്യത്തിൽ ജീവിച്ച്, സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ലാതെ മറ്റുള്ളവരുടെ സഹായത്താലാണ് ലത ജീവിച്ചത്. ഇപ്പോൾ മുപ്പത്തടത്തെ വാടക വീട്ടിൽ കൂലിപ്പണിക്കാരനായ ഭർത്താവും മകളുമായി ജീവിക്കുന്നു.
ഏലൂരിലെ വീടുകളിൽ വീട്ടുജോലി ചെയ്ത് കിട്ടുന്ന വരുമാനത്തിലെ ഏറിയ പങ്കും തെരുവുമൃഗങ്ങൾക്കും പക്ഷികൾക്കും സാധുക്കൾക്കും വേണ്ടി ചെലവഴിക്കും. വലിയ സഞ്ചി നിറയെ ഇറച്ചിക്കറി ചേർത്ത ചോറ് പൊതികളാക്കി ബസിൽ കയറി ഏലൂരിൽ ഇറങ്ങിയാൽ ഫാക്ട് ജംഗ്ഷൻ, പി.ഡി .ജംഗ്ഷൻ, മുനിസിപ്പൽ ഓഫീസ് തുടങ്ങിയ സ്ഥലങ്ങളിൽ പരിചയക്കാരെ ഏൽപ്പിക്കും. അവർ നായ്ക്കൾക്ക് കൊടുക്കും.
മരുന്നു ചേർത്ത ഭക്ഷണം
വിരശല്യം ഇല്ലാതിരിക്കാൻ 40 രൂപയുടെയും ദഹനം ശരിയാകാൻ 150 രൂപയുടെയും മരുന്നുകൾ ചേർത്താണ് ഭക്ഷണം. ദിവസേന 500 രൂപയുടെ ഇറച്ചി വാങ്ങും. വില കൊടുത്തു വാങ്ങുന്ന ബട്ടർ പേപ്പറിലാക്കിയ ശേഷമാണ് ന്യൂസ് പേപ്പറിൽ ആഹാരം പൊതിയുന്നത്. ലതയുടെ വാടക വീട്ടിൽ സ്ഥിരമായി നാലു കാക്കയും ആറു നായ്ക്കളും 15 പൂച്ചകളും ആഹാരം കഴിക്കാനെത്തുന്നുണ്ട്.
മിണ്ടാപ്രാണികൾക്ക് അന്നം വിളമ്പുന്നതിന്റെ പുണ്യത്താലാകാം കൊവിഡ് കാലത്തും ഞങ്ങൾക്ക് പട്ടിണി കിടക്കേണ്ടി വന്നില്ല. തെരുവുനായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നതിന്റെ പേരിൽ വിമർശനങ്ങളും പരിഹാസങ്ങളും ചീത്ത വിളിയും കേൾക്കാറുണ്ട്. മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താനല്ല, സ്വന്തം സന്തോഷത്തിനു വേണ്ടിയാണ് ഈ പ്രവൃത്തി.
- ലത
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |