തിരുവനന്തപുരം: ഇന്നും നാളെയും ജില്ലയിൽ കനത്ത മഴയുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നാവർത്തിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നിലവിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലയിൽ ഇന്നലെ ഉച്ചവരെ വളരെ തെളിഞ്ഞ കാലാവസ്ഥയായിരുന്നു. എന്നാൽ ഉച്ചയ്‌ക്കുശേഷം അന്തരീക്ഷം മേഘാവൃതമായെങ്കിലും മഴ പെയ്‌തില്ല.
ജില്ലാ ഭരണകൂടവും തിരുവനന്തപുരം നഗരസഭയും നഗരപ്രദേശങ്ങളും വാർഡുകളും കേന്ദ്രീകരിച്ച് മുന്നൊരുക്കങ്ങൾ സ്വീകരിച്ചിട്ടുണ്ട്. നഗരസഭാ പരിധിയിൽവരുന്ന പ്രദേശങ്ങളെ ദുരന്തസാദ്ധ്യത അനുസരിച്ച് തരംതിരിച്ചാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക ഭീഷണിയുള്ള വാർഡുകളെയും പ്രദേശങ്ങളെയും പ്രത്യേകമായി പരിഗണിക്കും. ഈ പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനം വേഗത്തിലാക്കാനാണ് നഗരസഭയുടെ ശ്രമം.
അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദ്ദേശങ്ങളനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിലുള്ളവർ സഹകരിക്കണമെന്ന് മേയർ ആര്യാ രാജേന്ദ്രൻ ആവർത്തിച്ചു. തീരപ്രദേശങ്ങളിലെ അപകടമേഖലകളിൽ താമസിക്കുന്നവരും അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും അപകടസാദ്ധ്യത കുറഞ്ഞയിടങ്ങളിലേക്കോ ക്യാമ്പുകളിലേക്കോ മാറി താമസിക്കണം. മത്സ്യബന്ധനോപാധികൾ സുരക്ഷിതമാക്കി വയ്ക്കാനും നിർദ്ദേശമുണ്ട്.
സ്വകാര്യ - പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ, പോസ്റ്റുകൾ, ബോർഡുകൾ തുടങ്ങിയവ സൂക്ഷിക്കണമെന്നും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും ഫയർഫോഴ്സ് അറിയിച്ചു. മഴയത്തുള്ള രാത്രിയാത്ര പരമാവധി ഒഴിവാക്കണമെന്നും അവശ്യഘട്ടങ്ങളിൽ പൊലീസിന്റെ സേവനം വിനിയോഗിക്കണമെന്നും ഡി.ജി.പി അനിൽകാന്ത് പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ട ഘട്ടങ്ങളിൽ പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാനും ദുരന്തസാദ്ധ്യത മേഖലയിലുള്ളവർ ഒരു എമർജൻസി കിറ്റ് കരുതാനും ശ്രദ്ധിക്കണം. കിറ്റ് തയാറാക്കുന്നതിനുള്ള നിർദേശങ്ങൾ https://sdma.kerala.gov.in/wp-content/uploads/2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |