കോഴിക്കോട്: കൊവിഡ് വ്യാപനം വരുത്തിവെച്ച അടച്ചുപൂട്ടലിന്റെ നീണ്ട ഇടവേള പിന്നിട്ട് അങ്കണവാടികൾ ഉണരുമ്പോൾ കുരുന്നുകൾ അമ്പരക്കാതിരിക്കില്ല. ആകെ മാറിയ അന്തരീക്ഷം. ഒപ്പം, വേണ്ടുവോളം കളിസ്ഥലവും. ജില്ലയിൽ പത്ത് അങ്കണവാടികൾ അടിമുടി സ്‌മാർട്ടാവുകയാണ്.
സ്മാർട്ട് പദ്ധതി, റീ ബിൽഡ് കേരള എന്നിവ വഴി അനുവദിച്ച തുക കൂടാതെ എം.എൽ.എ ഫണ്ട് ഉപയോഗിച്ചുമാണ് 10 അങ്കണവാടികൾ സ്മാർട്ട് നിരയിലേക്ക് വരുന്നത്. ഇവിടങ്ങളിൽ അകത്തും പുറത്തുമുണ്ട് കളിക്കാൻ സ്ഥലമുണ്ടാവും. തീർത്തും ശിശുസൗഹൃദമായ വിശാല ക്ലാസ് മുറിയായിരിക്കും. ക്രിയേറ്റിവ് സോൺ പ്രത്യേകം. ആധുനിക അടുക്കള, ഭക്ഷണശാല, മുതിർന്നവർക്കും കുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് എന്നിവയും ഒരുക്കുന്നുണ്ട്. സംസ്ഥാനത്ത് ആകെ 133 സ്‌മാർട്ട് അങ്കണവാടികളാണ് പൂർത്തിയാക്കുന്നത്.
സമഗ്ര ശിശുവികസന പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരാണ് സ്മാർട്ട് അങ്കണവാടി പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. ഇതിന്റെ ഭാഗമായി 2020 - 21ൽ 88 എണ്ണത്തിനും, 2021-22 ൽ 45 സ്മാർട് അങ്കണവാടികളുടെ നിർമ്മാണത്തിനും അനുമതി നൽകി. രണ്ടര മുതൽ 10 സെന്റ് വരെയുള്ള സ്ഥലത്താണ് ഇത്തരം അങ്കണവാടി. 10 സെന്റിലെ കെട്ടിടത്തിനും അനുബന്ധ ചെലവിനുമായി 42,92,340 രൂപയാണ് വനിതാ ശിശു വികസന വകുപ്പ് അനുവദിച്ചിട്ടുള്ളത്. ബാക്കി തുക തദ്ദേശ സ്ഥാപനങ്ങളാണ് വഹിക്കുക.
പത്തെണ്ണം ഇങ്ങനെ
പയ്യോളി നഗരസഭ - 2
ചോറോട് പഞ്ചായത്ത് - 1
പനങ്ങാട് പഞ്ചായത്ത് - 1
കോട്ടൂർ പഞ്ചായത്ത് - 1
വില്ല്യാപ്പിള്ളി പഞ്ചായത്ത് - 1
കാരശ്ശേരി പഞ്ചായത്ത് - 2
പേരാമ്പ്ര പഞ്ചായത്ത് - 1
കോഴിക്കോട് കോർപ്പറേഷൻ - 1
ഭിന്നശേഷിക്കാർക്കായി
24 സ്പെഷൽ അങ്കണവാടി
ഓട്ടിസം, സെറിബ്രൽ പാൾസി, മൾട്ടിപ്പിൾ ഡിസോർഡർ തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്ന ഭിന്നശേഷിക്കാർക്കായി ജില്ലയിൽ 24 സ്‌പെഷൽ അങ്കണവാടികളും ഒരുക്കുന്നുണ്ട്. സാധാരണ അങ്കണവാടികളിൽ തന്നെ പ്രത്യേക സൗകര്യങ്ങൾ ഉറപ്പാക്കുകയാണ്. വീൽച്ചെയർ കയറ്റാനാവുന്ന റാമ്പുണ്ടാവും. മേശ, കസേര തുടങ്ങിയവയുടെ കാര്യത്തിലെന്ന പോലെ കളിസ്ഥലങ്ങളിലും ആവശ്യമായ മാറ്റം വരുത്തും.
സ്വന്തമായി 3 സെന്റ് സ്ഥലം എങ്കിലുമുള്ള, കെട്ടിടവും ചുറ്റുമതിലുമുള്ള അങ്കണവാടികളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പദ്ധതിക്കായി അനുവദിച്ച 1.52 കോടി രൂപയിൽ 60 ശതമാനം (91.20 ലക്ഷം) കേന്ദ്ര വിഹിതവും 40 ശതമാനം (60.80 ലക്ഷം) സംസ്ഥാനവിഹിതവുമാണ്.
"ചായം" പദ്ധതിയിൽ
21 അങ്കണവാടികൾ
അങ്കണവാടികളുടെ മുഖച്ഛായ മാറ്റുന്ന 'ചായം" പദ്ധതിയ്ക്കായി ജില്ലയിൽ തിരഞ്ഞെടുക്കപ്പെട്ടത് 21 അങ്കണവാടികളാണ്. കൂടുതൽ കുട്ടികളെ ആകർഷിക്കുകയാണ് ലക്ഷ്യം. ശിശുസൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനായി ചിത്രങ്ങൾ, ശില്പങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവ ഒരുക്കും. ഓരോ കേന്ദ്രത്തിനും 2 ലക്ഷം രൂപ വീതം ലഭിക്കും.
''സ്‌മാർട്ട് അങ്കണവാടികളുടെ നിർമ്മാണം വേഗത്തിൽ നീങ്ങുന്നുണ്ട്. വൈകാതെ പൂർത്തിയാവുമെന്നാണ് പ്രതീക്ഷ.
കെ.ലേഖ,
ജില്ലാ പ്രോഗ്രാം ഓഫീസർ,
വനിത - ശിശു വികസന വകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |