കൊല്ലം : കാത്തലിക് സിറിയൻ ബാങ്ക് ജീവനക്കാരും ഓഫീസർമാരും നടത്തിവന്ന ത്രിദിന പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്നലെ സംസ്ഥാന തലത്തിൽ നടന്ന പൊതുബാങ്ക് പണിമുടക്ക് ജില്ലയിൽ പൂർണം. സി.എസ്.ബി ബാങ്കിന്റെ ജനകീയ സ്വഭാവം പുനസ്ഥാപിക്കുക, വിദേശ ബാങ്കായതോടെ കൈക്കൊള്ളുന്ന പ്രതികാര നടപടി പിൻവലിക്കുക, വ്യവസായതല വേതനപരിഷ്കരണം നടപ്പാക്കുക, കരാർ ജീവനക്കാരുടെ വേതനം വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കേരളത്തിലെ ബാങ്ക് ജീവനക്കാർ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പണിമുടക്കിയത്. പണിമുടക്കിയ ജീവനക്കാർ കൊല്ലം സി.എസ്.ബി ബാങ്ക് ശാഖയുടെ മുന്നിൽ നിന്ന് ചിന്നക്കടയിലേക്ക് റാലി നടത്തുകയും ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ സംഘടിപ്പിക്കുകയും ചെയ്തു. സി.പി.ഐ കൊല്ലം ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ ധർണ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ലാ ട്രഷറർ ഇക്ബാൽ അദ്ധ്യക്ഷനായി. സി.ഐ.ടി.യു ജില്ലാ സെക്രട്ടറിയും സംയുക്ത സമരസമിതി ചെയർമാനുമായ എസ്. ജയമോഹൻ മുഖ്യപ്രഭാഷണം നടത്തി.
സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും നോർക്ക-റൂട്ട്സ് വൈസ് ചെയർമാനുമായ വരദരാജൻ, ബി.എം.എസ് ജില്ലാ വൈസ് പ്രസിഡന്റും സംയുക്ത സമരസമിതി വൈസ് ചെയർമാനുമായ പരിമണം ശശി, എ.ഐ.ടി.യു.സി ജില്ലാ ട്രഷറർ മോഹൻദാസ്, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി അരുൺ ബാബു, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി എസ്. വിനോദ്, ഡബ്ലിയു.സി.സി ജില്ലാ സെക്രട്ടറി സുകേശൻ ചൂലിക്കാട്, സി.ഐ.ടി.യു ഏരിയ സെക്രട്ടറി ആനന്ദൻ, ജെ. ഷാജി, സി. ശങ്കർ, ബിനു, ശ്രീകാന്ത്, അരുൺ കൃഷ്ണ, സുശീല, സുഗന്ധി, എം.എം. അൻസാരി, അനിൽ ശങ്കർ, എം. വേണുഗോപാൽ, ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു. സംയുക്ത സമര സമിതി കൺവീനർമാരായ യു. ഷാജി സ്വാഗതവും എസ്. രതീഷ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |