കൊച്ചി: ജില്ലയിൽ എലിപ്പനി സാദ്ധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ ഡോ. എൻ.കെ. കുട്ടപ്പൻ അറിയിച്ചു. വെള്ളംകയറിയ പ്രദേശങ്ങളിലുള്ളവരും രക്ഷപ്രവർത്തനങ്ങളിലും ശുചീകരണ പ്രവർത്തനങ്ങളിലും ഏർപ്പെടുന്നവരും നിർബ്ബന്ധമായും ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം 'ഡോക്‌സിസൈക്ലിൻ' ഗുളിക കഴിക്കണം.
റിപ്പോർട്ട് ചെയ്യപ്പെട്ട എലിപ്പനി മരണങ്ങൾ പ്രതിരോധ മരുന്ന് കഴിക്കാതെയും യഥാസമയം ചികിത്സ തേടാതെ പെട്ടെന്ന് ഗുരുതരാവസ്ഥയിൽ എത്തിയതുമാണ്. മരണങ്ങൾ ഒഴിവാക്കുന്നതിന് മണ്ണിലും വെള്ളത്തിലും പണിയെടുക്കുന്നവരും ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും പ്രതിരോധമരുന്നും വ്യക്തിഗത സുരക്ഷാ ഉപാധികളും ഉറപ്പാക്കണം. രോഗസാദ്ധ്യതയുള്ളവർ മുൻകൂട്ടി പരിശോധനയ്ക്ക് വിധേയമായി ചികിത്സ തേടണം. രോഗാണുവാഹകരായ ജീവികളുടെ മൂത്രം കലർന്ന ജലമോ, മണ്ണോ, മറ്റുവസ്തുക്കളോ വഴിയുള്ള സമ്പർക്കത്തിൽ കൂടിയാണ് എലിപ്പനി പകരുന്നത്.
ഈ വർഷം റിപ്പോർട്ട് ചെയ്തത്
●രോഗലക്ഷണം ............... 304
●സ്ഥിരീകരിച്ചത് ........... 133
●എലിപ്പനി മരണങ്ങൾ ......4
●സംശയിക്കുന്ന മരണങ്ങൾ..... 19
സെപ്തംബർ
●സ്ഥിരീകരിച്ചത്........ 18,
●സംശയിക്കപ്പെടുന്നത് ..... 51
●സംശയിക്കുന്ന മരണങ്ങൾ... 5
ഒക്ടോബർ
●സ്ഥിരീകരിച്ചത് ........... 29
●സംശയിക്കുന്നത് .........48
●സംശയിക്കുന്ന മരണങ്ങൾ..... 6
മുന്നറിയിപ്പ്
എലി, കന്നുകാലി, നായ, പന്നികൾ മുതലായ ജീവികളുടെ മൂത്രം ശരീരത്തിൽ തട്ടാതെയും, ആഹാരം കുടിവെള്ളം എന്നിവയിലൂടെ ശരീരത്തിലെത്താതെയും നോക്കണം. രോഗപ്പകർച്ചയ്ക്ക് സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.
വെള്ളക്കെട്ടിലിറങ്ങുന്നവരും ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നവരും കട്ടികൂടിയ റബർ കാലുറകളും, കൈയുറകളും ധരിക്കണം.
കൈകാലുകളിൽ മുറിവുള്ളവർ മുറിവുകൾ ഉണങ്ങുന്നത് വരെ ഇത്തരം ജോലികൾ കഴിവതും ചെയ്യാതിരിക്കുന്നതാണ് ഉത്തമം. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുട്ടികളെ കളിക്കാൻ അനുവദിക്കരുത്.
രോഗവ്യാപന സാദ്ധ്യത കൂടുതലുള്ളവർ
●കന്നുകാലി പരിചരണത്തിൽ ഏർപ്പെടുന്നവർ
●കൃഷി പണിയിലേർപ്പെട്ടിരിക്കുന്നവർ
●ശുചീകരണ തൊഴിലാളികൾ
●തൊഴിലുറപ്പ് ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർ
മുൻവിധിയും സ്വയംചികിത്സയും പാടില്ല
പനി, തൊണ്ടവേദന, ശരീര വേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ കൊവിഡിന്റെ മാത്രമല്ല എലിപ്പനി, ഡെങ്കിപ്പനി, ജലജന്യരോഗങ്ങൾ തുടങ്ങിയ പകർച്ച വ്യാധികളുടെ കൂടെ ആയതിനാൽ സ്വയം ചികിത്സ ഒഴിവാക്കി ആരോഗ്യ പ്രവർത്തകരെ സമീപിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |