സപ്ലൈകോയുടെ സബ്സിഡി ഇനങ്ങൾ റേഷൻകടകളിലേക്ക്
കൊല്ലം: സപ്ലൈകോയുടെ സബ്സിഡി സാധനങ്ങൾ റേഷൻകടകൾ വഴി വിതരണം ചെയ്യാനുള്ള പൊതുവിതരണ വകുപ്പ് ഡയറക്ടറുടെ ശുപാർശ സർക്കാർ അംഗീകരിച്ചു. കാര്യമായ എതിർപ്പുകൾ ഉണ്ടായില്ലെങ്കിൽ അധികം വൈകാതെ റേഷൻകടകളിൽ നിന്നു സഞ്ചി നിറയെ വിവിധ ഐറ്റങ്ങൾ വാങ്ങാം.
നഗരമേഖലകളെ അപേക്ഷിച്ച് ഗ്രാമങ്ങളിൽ സപ്ലൈകോ ഔട്ട്ലെറ്റുകളും മാവേലി സ്റ്റോറുകളും കുറവാണ്. അതുകൊണ്ടുതന്നെ സബ്സിഡി സാധനങ്ങളുടെ വിതരണം റേഷൻ കടകൾ വഴിയാക്കുന്നത് ഗ്രാമപ്രദേശങ്ങളിലുള്ളവർക്ക് കൂടുതൽ ഗുണം ചെയ്യും. ഇ- പോസ് യന്ത്രങ്ങൾ വഴിയാകും റേഷൻകടകളിലെ വിതരണം. ഇത് സുതാര്യത വർദ്ധിപ്പിക്കും.
സപ്ലൈകോയിലെ സബ്സിഡി ഇനങ്ങൾ
അരി/ പച്ചരി/ മട്ട അരി- 10 കിലോ, പഞ്ചസാര- 1 കിലോ, വെളിച്ചെണ്ണ- അര ലിറ്റർ, മുളക്- അരക്കിലോ, മല്ലി- അരക്കിലോ, കടല- 1 കിലോ, ചെറുപയർ- 1 കിലോ, വൻപയർ- 1 കിലോ, തുവരപ്പരിപ്പ്- 1 കിലോ, ഉഴുന്ന്- 1 കിലോ
എതിർപ്പുമായി ജീവനക്കാർ
സർക്കാരിന്റെ പുതിയ നീക്കം സപ്ലൈകോയുടെ നിലനില്പിനെ ബാധിക്കുമെന്നാണ് ജീവനക്കാർ പറയുന്നത്. സബ്സിഡി സാധനങ്ങൾ വാങ്ങാനെത്തുന്നവരാണ് സബ്സിഡി ഇതര സാധനങ്ങളും വാങ്ങുന്നത്. സബ്സിഡി സാധനങ്ങൾ റേഷൻ കടകൾ വഴി വിതരണം ചെയ്യുന്നതോടെ സപ്ലൈകോ ഔട്ട്ലെറ്റുകളിലെയും മാവേലി സ്റ്റോറുകളിലെയും കച്ചവടം ഇടിയുമെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. സാധനങ്ങൾ സംഭരിക്കാനുള്ള ഇടം ഭൂരിഭാഗം റേഷൻകടകളിലുമില്ല. റേഷൻ വ്യാപാരികൾ സർക്കാരിന്റെ പുതിയ നീക്കത്തോട് യോജിക്കുമോയെന്ന കാര്യത്തിലും സംശയമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |