പാലക്കാട്: സപ്ലൈകോയുടെ സബ്സിഡി ഇനങ്ങൾ ഇനി റേഷൻ കടകൾ വഴി ലഭിക്കും. സപ്ലൈകോയുടെ സബ്സിഡി സാധനങ്ങൾ റേഷൻകടകൾ വഴി വിതരണം ചെയ്യാനുള്ള പൊതുവിതരണ വകുപ്പ് ഡയറക്ടറുടെ ശുപാർശ സർക്കാർ അംഗീകരിച്ചിരുന്നു. സർക്കുലർ ലഭിച്ചാലുടൻ ജില്ലയിലെ 941 റേഷൻ കടകൾ വഴി വിതരണം ആരംഭിക്കുമെന്ന് സപ്ലൈ ഓഫീസ് അധികൃതർ പറഞ്ഞു.
ഇ- പോസ് യന്ത്രങ്ങൾ വഴിയാകും റേഷൻ കടകളിലെ വിതരണം. ഇത് കൂടുതൽ സുതാര്യത വർദ്ധിപ്പിക്കും. നിലവിൽ നഗരപ്രദേശങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളിൽ സപ്ലൈകോ ഔട്ട്‌ലെറ്റുകളും മാവേലി സ്റ്റോറുകളും താരതമ്യേന കുറവാണ്. അതുകൊണ്ടു തന്നെ സബ്സിഡി സാധനങ്ങളുടെ വിതരണം റേഷൻ കടകൾ വഴിയാക്കുന്നത് ഗ്രാമ പ്രദേശങ്ങളിലുള്ള ജനങ്ങൾ കൂടുതൽ ഗുണകരമാകും.
സപ്ലൈകോയിലെ സബ്സിഡി ഇനങ്ങൾ
1.അരി (പച്ചരി, മട്ട അരി)- പത്തു കിലോ
2.പഞ്ചസാര- ഒരു കിലോ
3.വെളിച്ചെണ്ണ- അര ലിറ്റർ
4.മുളക്- അര കിലോ
5.മല്ലി- അര കിലോ
6.കടല- ഒരു കിലോ
7.ചെറുപയർ- ഒരു കിലോ
8.വൻപയർ- ഒരു കിലോ
9.തുവരപ്പരിപ്പ്- ഒരു കിലോ
10.ഉഴുന്ന്- ഒരു കിലോ
സ്ഥലപരിമിതി പ്രശ്നം
ജില്ലയിലെ ഭൂരിഭാഗം റേഷൻ കടകളിലും റേഷൻ സാധനങ്ങൾ തന്നെ സംഭരിക്കാനുള്ള സ്ഥലം വളരെ പരിമിതമാണ്. ഇതോടൊപ്പം സപ്ലൈകോ സബ്സിഡി സാധനങ്ങൾ കൂടി വരുമ്പോൾ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നാണ് റേഷൻ വ്യാപാരികൾ പറയുന്നത്. വിതരണം ആരംഭിക്കുന്നതിന് മുമ്പ് സ്ഥലപരിമിതി ഉൾപ്പെടെയുള്ള പ്രശ്നത്തിന് പരിഹാരം കാണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |