കൊച്ചി: വിശ്വാസികളോടും വൈദികരോടും വേണ്ടത്ര ആലോചിക്കാതെ തീരുമാനിച്ചെന്ന് ആരോപിക്കപ്പെട്ട സീറോ മലബാർസഭയുടെ പരിഷ്കരിച്ച കുർബാനരീതിയെപ്പറ്റി മാർപ്പാപ്പയുടെ ആസ്ഥാനമായ വത്തിക്കാൻ, വിശ്വാസികളുടെ അഭിപ്രായസർവേ ആരംഭിച്ചു. തീരുമാനം അടിച്ചേല്പിക്കാൻ ശ്രമിച്ച സഭാനേതൃത്വത്തിന് തിരിച്ചടിയാണ് സർവേയെന്ന് പരിഷ്കരണ വിരുദ്ധർ പറഞ്ഞു.
വത്തിക്കാനിലെ പൗരസ്ത്യസഭാ കാര്യാലയത്തിന്റെ അദ്ധ്യക്ഷനായ കർദ്ദിനാൾ ലെയൊനാർദോ സാന്ദ്രിയാണ് സർവേ നടത്താൻ രൂപതാ അദ്ധ്യക്ഷന്മാരോട് നിർദ്ദേശിച്ചത്. സർവേ റിപ്പോർട്ട് നവംബർ 15നകം സമർപ്പിക്കണം. വൈദികരിൽ നിന്നും സന്ന്യസ്തരിൽ നിന്നുമാണ് അഭിപ്രായം തേടുന്നത്. നിർദ്ദേശപ്രകാരം ഉത്തരേന്ത്യയിലെ ബിജ്നോർ രൂപതാ അദ്ധ്യക്ഷൻ വിൻസെന്റ് നെല്ലിയാനിപ്പറമ്പിൽ സർവേ ആരംഭിച്ചതായി വൈദികർ അറിയിച്ചു.
കുർബാന അർപ്പിക്കുന്ന രീതി അടിച്ചേൽപ്പിക്കാൻ വത്തിക്കാൻ ആഗ്രഹിക്കുന്നില്ലെന്നതിന്റെ തെളിവാണ് ഇടപെടലെന്ന് വൈദികർ പറഞ്ഞു. ജനങ്ങളുടെയും വൈദികരുടെയും ആഗ്രഹം തിരിച്ചറിയാൻ ഇതുവഴി കഴിയും. ജനാഭിമുഖ കുർബാന തുടരണമെന്ന് എറണാകുളം അങ്കമാലി, തൃശൂർ, ഇരിങ്ങാലക്കുട രൂപതകളിലെ വൈദികരുടെ കൂട്ടായ്മ മാർപ്പാപ്പയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.
ജനാഭിമുഖമായും അൾത്താരാഭിമുഖമായും സമർപ്പിച്ചിരുന്ന കുർബാനരീതി സമന്വയിപ്പിക്കാൻ സീറോമലബാസഭാ സിനഡാണ് തീരുമാനിച്ചത്. ജനാഭിമുഖമായേ കുർബാന അർപ്പിക്കൂവെന്നാണ് ഒരുവിഭാഗം വൈദികരുടെ നിലപാട്.
സർവേ ചോദ്യങ്ങൾ
രൂപതയിലെ കുർബാനരീതി ഏതാണ്
എന്ന് ആരംഭിച്ച രീതിയാണ് തുടരുന്നത്
സിനഡ് തീരുമാനം നടപ്പാക്കാൻ ബുദ്ധിമുട്ടെന്ത്
മാറ്റത്തെ എത്ര വൈദികർ എതിർക്കുന്നു
മാറ്റത്തെ എത്ര വൈദികർ അനുകൂലിക്കുന്നു
വിശ്വാസികളിൽ എത്ര ശതമാനം അനുകൂലിക്കുന്നു
എത്ര ശതമാനം വിശ്വാസികൾ എതിർക്കുന്നു
വത്തിക്കാന്റെ ഇടപെടൽ സന്ദർഭോചിതവും പ്രതീക്ഷ നൽകുന്നതുമാണ്. തീരുമാനമെടുക്കും മുമ്പ് സിനഡ് വിശ്വാസികളോടും വൈദികരോടും സന്ന്യസ്തരോടും അഭിപ്രായം ചോദിച്ചിരുന്നെങ്കിൽ നിലവിലെ പ്രതിസന്ധി ഒഴിവാക്കാൻ കഴിയുമായിരുന്നു."
ഫാ. ജോൺ അയ്യൻകാനായിൽ
പ്രസിഡന്റ്
സിറിയൻ കാത്തലിക് ലിറ്ററർജിക്കൽ ഫോറം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |