വിതുര: മഴയായാൽ തേവിയോട്-മരുതാമല-ജഴ്സിഫാം റോഡ് തോടായിമാറും. റോഡ് മുഴുവൻ വെള്ളക്കെട്ടായി മാറിയിട്ടും നടപടികളില്ല. വീടുകളിലും കടകളിലും വരെ വെള്ളം കയറും. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ മരുതാമല റേഷൻകടയിലും മരുതാമല, മാതളം മേഖലയിലെ അനവധി വീടുകളിലും വെള്ളം കയറി നാശനഷ്ടം ഉണ്ടായി. വിതുര-ബോണക്കാട് റോഡ് നിർമ്മാണത്തിലെ അപാകതകൾ മൂലമാണ് വെള്ളം കയറുന്നതെന്നാണ് പരാതി. ഇത് സംബന്ധിച്ച് അനവധി തവണ നാട്ടുകാർ പഞ്ചായത്തിലും മറ്റും പരാതി നൽകിയെങ്കിലും ആരും നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം. മഴക്കാലത്ത് മരുതാമല റോഡിലൂടെ നടക്കുവാൻ കഴിയാത്ത സ്ഥിതിയാണ്. മരുതാമല മുതൽ തേവിയോട് മാതളം വരെ ഇതാണ് സ്ഥിതി. ഓടകൾ നിറഞ്ഞ് റോഡിലേക്ക് ഒഴുകി വെള്ളക്കെട്ട് ഉണ്ടാകുകയും, റോഡിലേക്കും കടകളിലേക്കും വെള്ളം കയറുകയുമാണ് പതിവ്. മാത്രമല്ല റോഡരിക് വ്യാപകമായി ഇടിച്ചിട്ടിരിക്കുന്നതിനാൽ മഴയത്ത് റോഡ് ചെളിക്കളമായി മാറും, പിന്നീടീവഴി യാത്ര അസാദ്ധ്യമായി തീരുകയും ചെയ്തതായും പരാതിയുണ്ട്. ഇടിച്ച റോഡരികുകൾ മഴയത്ത് വീണ്ടും ഇടിഞ്ഞുവീണ് വീടുകളും മറ്റും അപകടാവസ്ഥയിലാകുകയും ചെയ്യും. ഇത് സംബന്ധിച്ച് നാട്ടുകാർ അനവധി തവണ ബന്ധപ്പെട്ടവർക്ക് പരാതികൾ നൽകിയിട്ടും നടപടികൾ സ്വീകരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരിക്കുകയാണ്. മാത്രമല്ല റോഡ് നിർമ്മാണപ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് സമരപരിപാടികൾ സംഘടിപ്പിക്കുവാനുള്ള തീരുമാനത്തിലാണ് ജഴ്സിഫാം, മരുതാമല, മൂന്നാംനമ്പർ, മാതളം, നിവാസികൾ.
റോഡ് നിർമ്മാണം ഇഴയുന്നു
വിതുര-ബോണക്കാട് റോഡിന്റെ നിർമ്മാണം നടക്കുന്നത്. ഒച്ചിഴയുന്ന വേഗതയിലാണെന്നാണ് നാട്ടുകാർ പറയുന്നത്. വിതുര-ഐസർ-ബോണക്കാട് റോഡ് കിഫ്ബിയിൽ ഉൾപ്പെടുത്തി 32 കോടി രൂപ വിനിയോഗിച്ചാണ് നവീകരിക്കുന്നത്. പണി തുടങ്ങിയിട്ട് രണ്ട് വർഷമാകുന്നു. പരമാവധി റോഡ് പുറമ്പോക്ക് ഏറ്റെടുത്ത് രണ്ട് വരികളിലായി ഏഴ് കിലോമീറ്റർ ദൂരം റോഡ് ടാറിംഗ് നടത്തുവാനും. ഇരുവശങ്ങളിലും ഓടയും, സംരക്ഷണഭിത്തിയും പുതിയ കലുങ്കുകളും നിർമ്മിക്കാനുമാണ് പ്രഖ്യാപനം നടത്തിയത്. ഇതൊന്നും ചില മേഖലകളിൽ പാലിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. റോഡ‌് നിർമ്മാണത്തിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നാട്ടുകാർ പരാതിയും നൽകിയിട്ടുണ്ട്.
നവീകരിക്കുവാൻ തീരുമാനിച്ചത്
കിഫ്ബി അനുദിച്ചതുക -32 കോടി
ആദ്യഘട്ടം
വിതുര ബോണക്കാട് റോഡിലെ തേവിയോട്- മുതൽ-ജഴ്സിഫാം വരെ യുള്ള 7 കിലോമീറ്റർ റോഡ്.
രണ്ടാംഘട്ടത്തിൽ
ജഴ്സിഫാം മുതൽ-ബോണക്കാട് വരെയുള്ള റോഡ്.
ധാരണാപത്രത്തിൽ പറയുന്നത്
*റോഡിനെ കൂടുതൽ മികവുറ്റതാക്കാൻ ഫുട്പാത്തുകളും, ആധുനികകാത്തിരിപ്പ്കേന്ദ്രങ്ങളും സ്ഥാപിക്കും.
*കുടിവെള്ളപൈപ്പുകൾ മാറ്റിസ്ഥാപിക്കുവാൻ വാട്ടർഅതോറിറ്റിക്ക് 51 ലക്ഷംരൂപ അനുവദിച്ചു
* മുഴുവൻ വൈദ്യുതിപോസ്റ്റുകളും മാറ്റി സ്ഥാപിക്കും.
*പുറംപോക്ക് അതിർത്തിക്കുള്ളിൽ നിന്നുകൊണ്ട് വളവുകൾ പരമാവധി നിവർത്തും.
*റോഡ് സുരക്ഷാസംവിധാനങ്ങൾ വർദ്ധിപ്പിക്കും.
വിതുര-ബോണക്കാട് റോഡ്നിർമ്മാണം അടിയന്തരമായി പൂർത്തീകരിക്കണം, നിർമ്മാണപ്രവർത്തനങ്ങളിലെ അപാകതകൾക്ക് പരിഹാരം കാണണം.സത്വരനടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും.
മണിതൂക്കി റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |