കോട്ടയം: യുവതിയെ പ്രണയിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ മുൻ സുഹൃത്തായ ഓട്ടോ ഡ്രൈവറെ ഓട്ടോറിക്ഷയ്ക്കൊപ്പം കത്തിച്ച് കൊല്ലാൻ ക്വട്ടേഷൻ നൽകിയയാളും കൊലപ്പെടുത്താൻ ശ്രമിച്ച ക്രിമിനൽ കേസുകളിലെ പ്രതിയും അറസ്റ്റിലായി.
ഓട്ടോറിക്ഷ കത്തിച്ച കാഞ്ഞിരപ്പള്ളി ചൂണ്ടശേരി വിഷ്ണു (27), ക്വട്ടേഷൻ നൽകിയ പൊൻകുന്നം സ്വദേശി ഓട്ടോ ഡ്രൈവർ വൈശാഖ് (25) എന്നിവരെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. പാലാ പൂവരണി കല്ലുവെട്ടാംകുഴി അഖിലിനെയാണ് (21) മെഡിക്കൽ കോളേജിലേക്ക് ഓട്ടം വിളിച്ച ശേഷം കഴിഞ്ഞ ദിവസം രാത്രി കൊല്ലാൻ ശ്രമിച്ചത്.
പൊലീസ് പറയുന്നത് : ഒരേ സ്റ്റാൻഡിൽ ഓട്ടോ ഓടിക്കുകയാണ് അഖിലും, വൈശാഖും. പാലായിലുള്ള പെൺകുട്ടിയെ ഇരുവർക്കും ഇഷ്ടമാണെങ്കിലും പെൺകുട്ടി പ്രണയത്തിലായത് വൈശാഖുമായാണ്. ഇതോടെ ഇരുവരും ശത്രുക്കളായി. തമ്മിൽ അടിപിടിയും പലതവണ നടന്നിരുന്നു. വൈശാഖിന്റെ സ്വഭാവദൂഷ്യങ്ങൾ അഖിൽ യുവതിയോട് പറയുമെന്ന പേടിയിൽ കൊല്ലാനായി ക്വട്ടേഷൻ നൽകുകയായിരുന്നു. അഡ്വാൻസായി 8,000 രൂപയും വിഷ്ണുവിന് നൽകി.
മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഭാര്യയെ കാണാനെന്ന പേരിൽ വെള്ളിയാഴ്ച വൈകിട്ട് വിഷ്ണു അഖിലിനെ ഓട്ടം വിളിച്ചു. ആശുപത്രിക്ക് സമീപം വാഹനം പാർക്ക് ചെയ്യിപ്പിച്ചശേഷം ഇറങ്ങിപ്പോയി. പിന്നീട് ബസ് സ്റ്റാൻഡിന് സമീപത്തെ സ്റ്റാൻഡിൽ നിന്ന് മറ്റൊരു ഓട്ടോറിക്ഷ വിളിച്ച് പമ്പിലെത്തി കുപ്പിയിൽ പെട്രോൾ വാങ്ങി. വീണ്ടും അഖിലിനെ സമീപിച്ച് ഓട്ടോയിൽ മെഡിക്കൽ കോളേജ് - അതിരമ്പുഴ റോഡിലേക്ക് പോയി. മുടിയൂർക്കര ജംഗ്ഷനിലെ ഡോക്ടേഴ്സ് ക്വാർട്ടേഴ്സിലേക്കുള്ള റോഡിലെ ആൾത്തിരക്കില്ലാത്ത ഭാഗത്ത് എത്തിയപ്പോൾ ഓട്ടോ നിറുത്താൻ ആവശ്യപ്പെട്ടു. തുടർന്ന് അഖിലിന്റെ കഴുത്ത് ഹാൻഡിലേക്ക് അമർത്തിപ്പിടിച്ച് മർദ്ദിച്ചു. കുതറി രക്ഷപ്പെട്ട് അഖിൽ ഓടി. പിന്നാലെ പോയെങ്കിലും അഖിലിനെ പിടിക്കാൻ സാധിച്ചില്ല.
തിരികെ വന്ന വിഷ്ണു കൈയിൽ കരുതിയ പെട്രോളും ആസിഡും ഒഴിച്ച് ഓട്ടോ കത്തിക്കുകയായിരുന്നു. പുകയും തീയും ഉയരുന്നത് കണ്ട സമീപവാസികൾ ഗാന്ധിനഗർ പൊലീസിൽ വിവരം നൽകി. കുറേ നേരം ഒളിച്ചിരുന്നിട്ട് തിരിച്ചെത്തിയ അഖിൽ വഴിയിൽ കണ്ടവരോട് സംഭവം വിവരിച്ചു. ഇതിനിടെ എത്തിയ പൊലീസ് വിഷ്ണുവിനെ കുറ്റിക്കാട്ടിൽ നിന്നാണ് പിടികൂടിയത്. വിഷ്ണുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ വൈശാഖിനെയും എസ്.എച്ച്.ഒ കെ.ഷിജി അറസ്റ്റ് ചെയ്തു. ഇരുവരെയും റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |