പുനലൂർ:ആര്യങ്കാവ് പഞ്ചായത്തിലെ ഇടപ്പാളയത്ത് ഉരുൾ പൊട്ടിയതിനെ തുടർന്ന് കഴുതുരുട്ടി ആറ്റ് തീരവും ഇടിഞ്ഞ സംരക്ഷണ ഭിത്തികളും പുനർ നിർമ്മിക്കാൻ കളക്ടറർ അഫ്സാന പർവീൺ മേജർ, മൈനർ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പി.എസ്.സുപാൽ എം.എൽ.എ കളക്ടർക്ക് നൽകിയ നിർദ്ദേശത്തെ തുടർന്ന് ഇടപ്പാളയം ആശ്രയ കോളനി, ആറുമുറിക്കട, നാലുസെന്റ് , മൂന്നുസെന്റ് കോളനികൾ ഇന്നലെ സന്ദർശിച്ച ശേഷമാണ് കളക്ടർ നിർദ്ദേശം നൽകിയത്.
പഞ്ചായത്തുകളിൽ വാസ യോഗ്യമല്ലാത്ത സ്ഥലങ്ങളിൽ വീട് വയ്ക്കാൻ അനുമതി നൽകുന്നത് പുനപരിശോധിക്കണം. സുരക്ഷിതമായി വീട് വയ്ക്കാൻ സാദ്ധ്യമല്ലാത്ത സ്ഥലങ്ങളിൽ അനുമതി നൽകിയത് തെറ്റായ നടപടിയാണ്. ആശ്രയ പദ്ധതിയനുസരിച്ച് വീട് വയ്ക്കാൻ അനുമതി നൽകുമ്പോൾ ഭൂമി പരിശോധിച്ച് വാസയോഗ്യമാണെന്ന് ബോദ്ധ്യപ്പെട്ടിരിക്കണം. ഈ വീടുകളിൽആളുകളെ താമസിപ്പിക്കുന്നത് തന്നെ ശരിയല്ല. അവരെ ഏറ്റവും അനുയോജ്യമായ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിക്കണം. പുനലൂർ നഗരസഭ പ്രദേശത്തെ ശാസ്താംകോണത്ത് കനത്ത മഴയിൽ ഇടിഞ്ഞ ആറ്റുതീരം ജിയോളജി വകുപ്പ് സന്ദർശനം നടത്തി പരിശോധിക്കണം. ഇവിടെ പുതിയ പാർശ്വഭിത്തി നിർമ്മിക്കാൻ മേജർ ഇറിഗേഷൻ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. ദേശീയപാതയോരങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന വൃക്ഷങ്ങൾ അടിയന്തരമായി മുറിച്ച് നീക്കാൻ തെന്മല ഫോറസ്റ്റ് ഡിവിഷണൽ ഓഫീസർക്ക് കളക്ടർ നിർദ്ദേശം നൽകി.ഇന്നലെ ഉച്ചയ്ക്ക് 12 ന് പുനലൂർ താലൂക്ക് ഓഫീസിലെത്തിയ കളക്ടർ ശാസ്താംകോണം, തെന്മല പരപ്പാർ അണക്കെട്ട് പ്രദേശവും, ഒറ്റക്കൽ ലുക്കൗട്ടും സന്ദർശിച്ച ശേഷമാണ് ഇടപ്പാളയത്തെ കോളനികളിൽ എത്തിയത്. ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റ് സുജ തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ലേഖ ഗോപാലകൃഷ്ണൻ, തഹസിൽദാർ കെ.എസ്.നസിയ, ഡെപ്യൂട്ടി തഹസീൽദാർ ടി.രാജേന്ദ്രൻ പിളള, അജിത്ത് ജോയി,ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം മാമ്പഴത്തറ സലീം, തോമസ് മൈക്കിൾ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |