മാനന്തവാടി: പെട്രോൾ പമ്പിൽ നിന്ന് വാഹനത്തിൽ ഇന്ധനം മാറ്റി നിറച്ചതിനെ തുടർന്നുണ്ടായ തകരാർ പരിഹരിക്കാൻ വേണ്ടിവന്ന ചിലവ് ചോദിച്ചതിന് കൈയേറ്റം ചെയ്യുകയും, മൊബൈൽഫോൺ തകർക്കുകയും, വാഹനം തടഞ്ഞുവെക്കുകയും ചെയ്തതായി പരാതി. അഞ്ചാംമൈലിലെ ഫില്ലിംഗ് സ്റ്റേഷനിൽ നിന്ന്, കാറിൽ പെട്രോളിന് പകരം ഡീസലാണ് നിറച്ചതെന്നും ഇത് പരിഹരിക്കാൻ വേണ്ടിവന്ന തുക തരണമന്നാവശ്യപ്പെട്ടതിന്റെ പേരിൽ കയ്യേറ്റം ചെയ്തതായി കെല്ലൂർ നാലാംമൈൽ സ്വദേശി കോരൻകുന്നൻ അബ്ദുൽ സമദ് പറഞ്ഞു.
ടൊയോട്ട എത്യൂസ് ലിവ കാറിൽ അഞ്ചാംമൈൽ പമ്പിൽ നിന്ന് 29 ന് പെട്രോളിന് പകരം ഡീസൽ നിറയ്ക്കുകയായിരുന്നു. വാഹനത്തിനുണ്ടാകുന്ന തകരാർ പരിഹരിക്കുന്നതിനുള്ള ചിലവ് പെട്രോൾ പമ്പ് ഉടമ വഹിക്കാമെന്ന് പറഞ്ഞെങ്കിലും പിന്നീട് പിൻമാറുകയായിരുന്നുവെന്ന് അബ്ദുൽ സമദ് പറഞ്ഞു. കാർ റിപ്പയറിങ്ങിന് കൊണ്ടുപോകുന്നതിനുള്ള റിക്കവറി വാൻ വാടകയായ ആറായിരം രൂപയും, പതിനഞ്ച് ലിറ്റർ പെട്രോളും തന്നു. പിന്നീട് കാർ റിപ്പയറിംങ്ങിന് ചിലവായ 2311 രൂപ നൽകാമെന്ന് പറഞ്ഞതിനെ തുടർന്ന് പെട്രോൾ പമ്പിലെത്തിയപ്പോൾ ചിലർ ചേർന്ന് മർദ്ദിക്കുകയും, മൊബൈൽ ഫോൺ പിടിച്ചു വാങ്ങി റോഡിൽ എറിഞ്ഞ് പൊട്ടിക്കുകയും ചെയ്തു. കാറിൽ കയറി പോകാൻ തുടങ്ങിയപ്പോൾ കാർ തടയുകയായിരുന്നു. പിന്നീട് മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയും, പനമരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. തന്നെ മർദ്ദിച്ചവർക്കെതിരെ നടപടി ഉണ്ടാക്കണമെന്ന് അബ്ദുൽ സമദ് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |